കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ യുഡിഎഫുമായി ബിജെപി ധാരണയിലെത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് സിപിഎം നേതൃത്വം. ഇന്നലെ കോഴിക്കോട് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണം ബിജെപി നിഷേധിച്ചാല്‍ ധാരണയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്.
ബിജെപി നേതൃത്വം സിപിഎമ്മിന്റെ ആരോപണം നിഷേധിക്കുകയും തെളിവുണ്ടെങ്കില്‍ 24 മണിക്കൂറിനകം പുറത്തുവിടാന്‍ നേതൃത്വം തയ്യാറാകണമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം തെളിവ് ഹാജരാക്കാനാവാതെ ഉരുണ്ടുകളിച്ചത്. ”ഇത്തരം വിവാദങ്ങള്‍ക്ക് വിഡിയോഗ്രാഫിയോ, ഫോട്ടോഗ്രാഫോ തെളിവായി ഹാജരാക്കാനാവില്ല. സാഹചര്യ തെളിവുകള്‍ മാത്രമാണ് ഉള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും മറ്റും ഇത്തരം സാഹചര്യങ്ങള്‍ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ഉണ്ട് എന്നുള്ളത് നിങ്ങള്‍ക്കുമറിയാമല്ലോ. റെക്കോര്‍ഡ് ചെയ്ത തെളിവുകള്‍ ഹാജരാക്കാനാവില്ല” എളമരം കരീം പറഞ്ഞു.
യുഡിഎഫുമായി ചര്‍ച്ച നടത്തിയ ബിജെപി നേതാക്കളുടെ പേരു വിവരം പുറത്തുവിടണമെന്ന ആവശ്യത്തിനും വ്യക്തമായി മറുപടി പറയാന്‍ കരീം തയ്യാറായില്ല. എന്നാല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ തോട്ടത്തില്‍ രവീന്ദ്രന് കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിച്ചെന്ന ആരോപണം കരീം നിഷേധിച്ചു. അടിസ്ഥാനരഹിതവും ബാലിശവുമായ വാദമാണ് കെ.സി. അബു ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ല ഈ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിന്റെ വെപ്രാളം മൂലം സമനില തെറ്റിയ സ്ഥിതിയാണ് ഡിസിസി പ്രസിഡന്റിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: