കുറവിലങ്ങാട്: പൊതുജനങ്ങളുടെ പരാതി ഫയലില്‍ വച്ച് ഉറങ്ങിയ കുറവിലങ്ങാട് പൊലീസിനെ നാണം കെടുത്തി എക്സൈസ് സംഘം 27 ഗ്രാം കഞ്ചാവുമായി വില്പനസംഘത്തിന്റെ പ്രധാനിയെ ഉഴവൂരില്‍ പിടികൂടി.
ഉഴവൂര്‍, വെളിയന്നൂര്‍, പുതുവേലി മേഖലയില്‍ കഞ്ചാവ്-ലഹരിമരുന്ന് വില്പന നടക്കുന്നുവെന്ന് നിരവധി തവണ നാട്ടുകാര്‍ കുറവിലങ്ങാട്, രാമപുരം, മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ഉഴവൂര്‍ ശാസ്താംകുളം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ എക്സൈസ് വിഭാഗം നിരീക്ഷിച്ചുവരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ യുവാവിന്റെ വീട് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നാണ് യുവാവിന്റെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഈ യുവാവ് കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളില്‍ പ്രതിയാണ്. കൂടാതെ ഉഴവൂരില്‍ വച്ച് മാധ്യമ പ്രവര്ത്തകന് എതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരുന്ന അവസരത്തിലാണ് കഞ്ചാവുമായിഎക്സൈസിന്റെ പിടിയിലായത്. ഉഴവൂര്‍ വെളിയന്നൂര്‍ മേഖലയില്‍ ലഹരി-കഞ്ചാവ് വിതരണം ചെയ്യുന്ന സംഘാംഗങ്ങളുടെ വിവരം പോലീസിന്റെ കൈവശമുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് സംഘത്തെ പിടികൂടുവാന്‍ പൊലീസിന് സാധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: