ഹരിപ്പാട്: കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും തമ്മിലുള്ള നിശ്ചയവും കല്ല്യാണവും കഴിഞ്ഞു. പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ മധുവിധു ആഘോഷിക്കുകയാണെന്ന് കേന്ദ്ര രാസവളം മന്ത്രി അനന്തകുമാര്‍ പറഞ്ഞു.
കേരളത്തിലും രഹസ്യമായി കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും കൂട്ടുകച്ചവടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഹരിപ്പാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വിനിദേവിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കുമാരപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിപ്പാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രസാദ,് രമേശ് ചെന്നിത്തലയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയാണ്. അതുകൊണ്ട് ബിജെപിയുടെ അശ്വിനിദേവും കോണ്‍ഗ്രസ്സിന്റെ രമേശ് ചെന്നിത്തലയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. രമേശ് ചെന്നിത്തല ടാറ്റാ പറയുന്ന ആളാണ്. ആദ്യം ഹരിപ്പാട് പിന്നീട് മാവേലിക്കര, പിന്നീട് കോട്ടയം, വീണ്ടും ഹരിപ്പാട് ഇങ്ങനെ കസേര സ്വപ്നം കണ്ട് നടക്കുന്ന ആളാണ്.
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം രമേശ് ചെന്നിത്തലയ്ക്ക് ഒരു പ്രശ്നവുമല്ല. രാത്രിയിലല്ല പകലും സ്വപ്നം കണ്ട് നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ നിയമ പരിപാലനം നോക്കാനോ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാനോ മന്ത്രിക്കാകുന്നില്ല. കേരളത്തില്‍ വരുമ്പോള്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ പീഢനത്തിനിരയായി മരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
നേരത്തെ ഇത് ബീഹാറിലും ഉത്തര്‍പ്രദേശിലും ആയിരുന്നെങ്കില്‍ കേരളത്തിലാണ് ഇപ്പോള്‍ ഇത് വര്‍ദ്ധിച്ചുവരുന്നതെന്ന് മന്ത്രി പറഞ്ഞു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: