കണ്ണൂര്‍: ആഗോളവിപണിയില്‍ ഇടം നേടിയ കുറ്റിയാട്ടൂര്‍ മാങ്ങയ്ക്ക് ശേഷം കുറ്റിയാട്ടൂര്‍ ബ്രാന്റില്‍ വിപണിയിലെത്തിയ അരിക്കും മികച്ച സ്വീകരണം. തവിട് കളയാതെ നിര്‍മ്മിക്കുന്ന കുറ്റിയാട്ടൂര്‍ അരിയുടെ ചോറിനും കഞ്ഞിവെള്ളത്തിനും കാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് പരമ്പരാഗത കര്‍ഷകര്‍ പറയുന്നത്.
കുറ്റിയാട്ടൂര്‍ അസി. കൃഷി ഓഫീസര്‍ പി.പി.കൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ ഉല്പന്നം നിര്‍മ്മിച്ച് വിപണിയിലെത്തിച്ചിരിക്കുന്നത്. ഏറെക്കാലമായി തരിശായിക്കിടന്നിരുന്ന 98 വയലുകളിലാണ് കൃഷിയിറക്കിയത്. നാട്ടുകാരും വിദ്യാര്‍ത്ഥികളും പഞ്ചായത്ത് അധികൃതരും ഒത്തുപിടിച്ചാണ് വയലുകള്‍ വീണ്ടും നെല്‍കൃഷിക്ക് അനുയോജ്യമാക്കിയത്. ഉമ എന്ന വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്. ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ സാന്നിധ്യത്തിലാണ് നടീല്‍ ഉത്സവവും പിന്നീട് കൊയ്ത്തുത്സവവും നടന്നത്.
ഏഴര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തതില്‍ നിന്ന് ലഭിച്ച 12 ടണ്‍ നെല്ല് പാലക്കാട്ടെ സംസ്കരണ യൂണിറ്റില്‍ കൊണ്ടുപോയി തവിടുകളയാതെ സംസ്കരിച്ചെടുത്താണ് വിതരണത്തിനൊരുക്കിയത്. കഴിഞ്ഞ ഏപ്രില്‍ 10 ന് വിഷുവിപണിയിലാണ് കുറ്റിയാട്ടൂര്‍ ബ്രാന്റഡ് അരി ആദ്യമായെത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ ഏഴര ക്വിന്റല്‍ അരി വില്‍ക്കാനായി. ഒരു കിലോ അരിക്ക് 70 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം വഴിയാണ് ഇപ്പോള്‍ അരിയുടെ വില്പന നടത്തുന്നത്.
രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് തവിട് അരിയുടെ കഞ്ഞിവെള്ളം കുടിക്കാന്‍ ഡോക്ടര്‍മാര്‍ നിര്ദേശിക്കുന്നതിനാല് നിരവധി ആവശ്യക്കാര്‍ ഈ അരി അന്വേഷിച്ചെത്തുന്നുണ്ടെന്ന് അസി. കൃഷി ഓഫീസര്‍ പി.പി.കൃഷ്ണന് പറഞ്ഞു. പോഷകഗുണത്തിലും മുന്നില്‍ നില്‍ക്കുന്നതാണ് കുറ്റിയാട്ടൂര്‍ അരി. പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നെല്‍കൃഷി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: