ന്യൂദല്‍ഹി: മത നേതാക്കളെ വധിച്ചും ആരാധനാലയങ്ങള്‍ തകര്‍ത്തും ഭാരതത്തെ അസ്ഥിരമാക്കാന്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പദ്ധതിയിട്ടിരുന്നെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). വധിക്കാനുളള പ്രമുഖരായ ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ പട്ടികയും തയ്യാറാക്കിയിരുന്നതായി എന്‍ഐഎയെ വ്യക്തമാക്കി.
2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് ദാവൂദ് പദ്ധതി തയ്യാറാക്കിയത്. പ്രമുഖരായ ആര്‍എസ്എസ് നേതാക്കളെ വധിക്കുകയും തുടര്‍ന്ന് പളളികള്‍ തകര്‍ക്കുകയും ചെയ്താല്‍ രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്താമെന്നായിരുന്നു കണക്കുകൂട്ടല്‍.
മുംബൈ ഭീകരാക്രമണ കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പ്രതികാരമായാണ് ഗുജറാത്തിലെ ആര്‍എസ്എസ് നേതാക്കളെ വധിച്ചതെന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തിയതായും എന്‍ഐഎ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഡി കമ്പനിയുടെ 10 അംഗങ്ങള്‍ക്കെതിരെ ശനിയാഴ്ച ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്യും.
ദാവൂദിന്റെ സംഘാംഗങ്ങളായ പാകിസ്താന് സ്വദേശി ജാവേദ് ചിക്നയും ദക്ഷിണാഫ്രിക്കന്‍ സ്വദേശി സഹീദ് മിയാനും ആണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ ജാവേദ് ചിക്നയുടെ സഹോദരന് ആബിദ് പട്ടേലിന് 50 ലക്ഷം രൂപ ലഭിച്ചെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ഏഴു പേരുടേത് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുക. എന്നാല്‍ ദാവൂദ് ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ടതായി തെളിവു ലഭിച്ചിട്ടില്ല. അതു കിട്ടുന്ന മുറയ്ക്ക് ദാവൂദിന്റെ പേരിലും ചാര്ജിഷീറ്റ് ഇടുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: