കൊല്ലം: കടുത്ത വേനലില്‍ ജില്ല ചുട്ടുപൊള്ളുമ്പോഴും ആയിരക്കണക്കിന് കര്‍ഷകരെ ദുരിതക്കയത്തിലാക്കി കൃഷികളും കരിഞ്ഞുണങ്ങി. കനത്ത ചൂടില്‍ കൃഷിവകുപ്പ് നടത്തിയ കണക്ക് പ്രകാരം അഞ്ച് കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് കഴിഞ്ഞ ദിവസം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓരോ ദിവസം കഴിയുന്തോറും കണക്കുകള്‍ കൂടിവരികയാണ്. വാഴ, കുരുമുളക്, പച്ചക്കറികള്‍, വെറ്റിലകൊടി, റബര്‍ തുടങ്ങിയ കൃഷികളാണു വേനല്‍ചൂടില്‍ അധികവും ഉണങ്ങി കരിയുന്നത്. കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ കൃഷികള്‍ നനയ്ക്കുന്നതിനും സാധിക്കാത്ത സ്ഥതിയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വരള്‍ച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതു കടുത്ത കുടിവെള്ളക്ഷാമത്തിനും കാരണമായിരിക്കുകയാണ്.
നിരവധി പേരാണു പാട്ടത്തിന് സ്ഥലം എടുത്ത് വാഴ, മരച്ചീനി തുടങ്ങിയ കൃഷികള്‍ നടത്തിവരുന്നത്. ഓരോ ദിവസം കഴിയുന്തോറും കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. വരും ദിവസങ്ങളിലെങ്കിലും കാര്യമായ മഴ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ വ്യാപകമായ രീതിയില്‍ കൃഷി ഉണങ്ങി നശിക്കുന്നതിനും കാരണമാകുമെന്നു ചൂണ്ടിക്കാട്ടുന്നു. ഇതു കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുകയും ചെയ്യും. സാധാരണ കിണറിലേക്ക് മേല്‍ക്കൂരയില്‍നിന്ന് മഴക്ക് ലഭിക്കുന്ന വെള്ളം പൈപ്പ് വഴി തിരിച്ച്, ജലശുദ്ധീകരണ ടാങ്ക് വഴി അരിച്ചെടുത്ത് അതു നേരിട്ട് കിണറില്‍ സംഭരിക്കുന്ന കിണര്‍ റീചാര്‍ജിങ് രീതി കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ പറയുന്നു. അരിപ്പ ഉണ്ടാക്കാനായി ഒരു കുഴിയെടുത്ത് വശങ്ങള് ഇഷ്ടികയോ മറ്റോ കെട്ടിയശേഷം അടിയില്‍ 30 സെ.മീ കനത്തില്‍ ഓടുകഷണങ്ങളോ, കരിങ്കല്‍ച്ചീളുകളോ നിറയ്ക്കുക. തൊട്ടുമുകളില്‍ 30 സെ.മീ ഘനത്തില്‍ മണല്‍ നിരത്തുക. അതിനുമുകളില്‍ 10 സെ.മീ ഘനത്തില്‍ കരി നിരത്തുക, അതിനുമുകളില്‍ 20 സെ.മീ ഘനത്തില്‍ വീണ്ടും മണല്‍. ഇങ്ങിനെയുള്ള അരിപ്പവഴി മേല്ക്കൂരവെള്ളം കടന്നുപോകുമ്പോള്‍ അത് ശുദ്ധീകരിക്കപ്പെടുകയും പൈപ്പ് വഴി കിണറില്‍ സംഭരിക്കപ്പെടുകയും ചെയ്യും. 15 ശതമാനം ചെരിവില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ജലസംഭരണത്തിനു പറ്റിയ മഴക്കുഴികളാണ് മറ്റൊരു മാര്‍ഗം. 60 സെ.മീറ്റര്‍ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് താഴെഭാഗം മണ്ണിട്ട് ഉയര്‍ത്തി മുകളിലെ വെള്ളം കുഴിയില്‍ സംഭരിക്കുകയാണ് ലക്ഷ്യം. ഹെക്ടറില്‍ 2.30 കുഴി വരെയാവാം. മഴവെള്ളം കുത്തിയൊഴുകി പോകാതെ പരമാവധി മണ്ണില്‍ ഊര്‍ന്നിറങ്ങാന്‍ പറമ്പിനുചുറ്റും ചെറുതടങ്ങളാക്കി വരമ്പിട്ട്, പെയ്യുന്ന മഴവെള്ളത്തെ അതതിടങ്ങളില്‍ ഊര്‍ന്നിറങ്ങാന്‍ സൗകര്യപ്പെടുത്തുന്ന രീതിയില്‍ ചുറ്റുവരമ്പുകള്‍ കെട്ടാം.
റബര്‍, കശുമാവ്, കുരുമുളക് തുടങ്ങിയ കൃഷി ഫ്ളാറ്റ്ഫോമുകളാക്കി കൃഷിചെയ്താല്‍ വെള്ളം കുത്തിയൊഴുകാതെ സംഭരിച്ചുനിര്‍ത്താം. തെങ്ങിനെ വേനല്‍ച്ചൂടില്‍നിന്നു സംരക്ഷിക്കാന്‍ മഴവെള്ളത്തെ തൊണ്ട് (ചകിരി) അടുക്കുകള്വഴി സംഭരിച്ച് പ്രയോജനമാക്കാം. തെങ്ങിന്റെ ചുവട്ടില്‍നിന്ന് രണ്ടു മീ. അകലെ 50 സെ.മീ വീതിയിലും താഴ്ചയിലും വൃത്താകാരത്തില്‍ ചാലുകോരി അതില്‍ ചകിരിത്തൊണ്ട് മലര്‍ത്തിയടുക്കി മൂടുക. സ്പോഞ്ച്പോലെ വെള്ളം സംഭരിച്ച് വേനലില്‍ പ്രയോജനപ്പെടുത്താം. റബര്‍തോട്ടം ഉള്‍പ്പെടെയുള്ള ഇടങ്ങളിലും തരിശിടങ്ങളിലും പടരുന്ന പയര്ചെടികള് നട്ടുപിടിപ്പിച്ച് മണ്ണില്‍ ആവരണമാക്കി മാറ്റിയാല്‍ മണ്ണുജല സംരക്ഷണത്തിന് ഏറെ പ്രയോജനപ്രദമാകുമെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: