”അപ്പോള്‍, ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും പോയി തൊഴുന്നതിന്റെ പൊരുള്‍ എന്താണ് മുത്തച്ഛാ? അതൊന്നും ആവശ്യമില്ല എന്നാണോ?” ഉമ ഔത്സുക്യം പ്രകടിപ്പിച്ചു.
”അതൊക്കെ വേണം മോളേ. ബാഹ്യവും പ്രതീകാത്മകവുമായ ഒരു സങ്കല്‍പ്പമാണ് ക്ഷേത്രത്തിലെ ഈശ്വരന്. സ്കൂളില്‍ മേശപ്പുറത്തു ഒരു ഭൂഗോളമാതൃക വെച്ചിട്ട് അദ്ധ്യാപകന് പഠിപ്പിക്കാറില്ലേ? ഭൂമിക്ക് സാങ്കല്പ്പികമായ ഒരു അച്ചുതണ്ടുണ്ട്. അതില്‍ സ്വയം തിരിയുകയും സൂര്യനെ ചുറ്റുകയുമാണ് ഭൂമി എന്നൊക്കെ? നിങ്ങള്‍ വളരുമ്പോഴൊ? ആ അറിവും വളരുന്നു, വിശാലമാകുന്നു.
ഭൂമിയും സൗരയുഥങ്ങളും അവയുടെ അനന്തതയുമെല്ലാം നിങ്ങളുടെ ചിന്തകള്‍ക്കെല്ലാം അപ്പുറത്താണെന്നു കണ്ട് അമ്പരക്കുന്നു! അതുപോലെയാണ് ക്ഷേത്രവും ക്ഷേത്രജ്ഞനുമെന്ന് അറിയൂ.”
”ഒന്നുകൂടി വ്യക്തമാക്കണം മുത്തച്ഛാ.”
”ശരി. ശരീരമാണ് ക്ഷേത്രം; എല്ലാ ശരീരങ്ങളേയും അറിയുന്നവനാണ് ക്ഷേത്രജ്ഞന്. അഥവാ സര്‍വവ്യാപിയായ ബ്രഹ്മം എന്നു കൃഷ്ണന് പറയുന്നുണ്ട്. ഉദാഹരണത്തിന്, ഉണ്ണിയുടെയും ഉമയുടെയും എന്റെയും ശരീരം (ക്ഷേത്രം) വേറെ വേറെയാണ്. പക്ഷെ, എല്ലാവരുടെയും അകത്തുള്ള ജീവചൈതന്യം ഒന്നുതന്നെയാണ്. അതിനെ (ബ്രഹ്മത്തെ)ഒരു ശ്ലോകത്തില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു:
സര്‍വ്വതഃ പാണിപാദം തത്
സര്വ്വതോളക്ഷി ശിരോമുഖം,
സര്‍വ്വതഃ ശ്രുതിമല്ലോകേ,
സര്വാമാവൃത്യ തിഷ്ഠതി. 13-13
എല്ലായിടത്തും കൈകാലുകളും കണ്ണുകളും ചെവികളും ഉള്ളതായി, ലോകത്തിലെ സകലതിനേയും ആവരണം ചെയ്തിരിക്കുന്നതാണത്.
”അങ്ങനെ വരുമ്പോള്‍ അയല്പക്കത്തെ മുഹമ്മദിന്റെയും യോഹന്നാന്റെയും ക്ഷേത്രങ്ങളില്‍-ശരീരമോ പള്ളിയോ ആയിക്കൊള്ളട്ടെ-നിറഞ്ഞിരിക്കുന്ന ക്ഷേത്രജ്ഞനാണ് എന്നിലും നിന്നിലുമൊക്കെ ഇരിക്കുന്നത് എന്നു അര്‍ത്ഥമാകും. ഈശ്വര ഭക്തിയുള്ളവര്‍ അതിനാല്‍ പരസ്പരം ബഹുമാനിക്കും, നോവിക്കാതെ നോക്കും, നോവുണ്ടായാല് സാന്ത്വനിപ്പിക്കുകയും സഹായിക്കുകയും ചെയ്യും. അങ്ങനെ ചെയ്യണമെന്നാണ് ഗീത ഉപദേശിക്കുന്നത്.
”മനുഷ്യരില്‍ മാത്രമല്ല, പുല്ലിലും പുഴുവിലും സകലചരാചരങ്ങളിലും പരമാത്മ ചൈതന്യം നിറഞ്ഞിരിക്കയാണെന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നുണ്ട്.
സമം സര്‍വേഷു ഭൂതേഷു
തിഷ്ഠന്തം പരമേശ്വരം
വിനശ്യത്സ്വവിനശ്യന്തം
യഃ പശ്യതി സ പശ്യതി 13-27
”സകല ഭൂതങ്ങളിലും സമമായി ഇരിക്കുന്ന പരമേശ്വരനെ, എല്ലാം നശിച്ചാലും നശിക്കാത്തവനായി യാതൊരുവര്‍ കാണുന്നുവോ, അവര്‍ ശരിയായി കാണുന്നു; സത്യം കാണുന്നു എന്നാണ് അര്‍ത്ഥം.
”ഒരു കാര്യം കൂടി പറയാം. ക്ഷേത്രത്തില്‍ പോയാല്‍ നടയില്‍നിന്നു നാം ഈശ്വരനെ സ്മരിച്ചു തൊഴാറുണ്ടല്ലോ. എങ്ങനെയാ തൊഴുന്നത്?”
”നെഞ്ചോടു ചേര്‍ത്ത് ഇരുകൈയും കൂപ്പുന്നു” ഉമ പറഞ്ഞു.
”അതു വാസ്തവത്തില്‍, നമ്മുടെ അകത്തുള്ള ഈശ്വരന്റെ നേരെ ഉയരുന്ന കൂപ്പുകൈ തന്നെയാണ്. മറ്റൊരു ക്ഷേത്രത്തെ അഥവാ ഒരാളെ കണ്ടാലും നാം മാന്യമായി കൈകൂപ്പാറുണ്ടല്ലോ. അതും യഥാര്‍ത്ഥത്തില്‍ ആ ക്ഷേത്രത്തിനകത്ത്-ശരീരത്തിനകത്ത്-സ്ഥിതി ചെയ്യുന്ന ക്ഷേത്രജ്ഞനായ ഈശ്വരനെ വണങ്ങല്‍ അങ്ങനെയാണ്. പലരും ഇതു കേവലം ചടങ്ങായോ കാപട്യമായോ കൊണ്ടുനടക്കുന്നു.
മറിച്ചു ഗീതാര്‍ത്ഥം അറിഞ്ഞാണ് ചെയ്യുന്നതെങ്കിലോ? എങ്ങും സമത്വം, സ്നേഹം, ശാന്തി ഇവ മാത്രം. ഇത്തരത്തിലുള്ള ഒരു ജ്ഞാനക്കണ്ണുണ്ടാകണം ഓരോരുത്തര്‍ക്കും എന്നുപറഞ്ഞുകൊണ്ടാണ് ഭഗവാന് ശ്രീകൃഷ്ണന് പതിമൂന്നാം അദ്ധ്യായം അവസാനിപ്പിക്കുന്നത്. എന്താ, നിങ്ങള്‍ക്കും അതിനുവേണ്ടി ശ്രമിച്ചുകൂടേ?” മുത്തച്ഛന് ചോദിച്ചു.
”ശ്രമിക്കാം മുത്തച്ഛാ” കുട്ടികള്‍ രണ്ടുപേരും ഒപ്പം പറഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: