ആലപ്പുഴ: ജനനായകന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ നെല്ലറ ഒരുങ്ങി. വിപുലമായ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എന്‍ഡിഎ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എട്ടിന് എടത്വാ പച്ച ലൂര്‍ദ്ദ് മാതാ സ്കൂള്‍ മൈതാനിയിലാണ് പ്രധാനമന്ത്രിയുടെ പരിപാടി.
കനത്ത സുരക്ഷയ്ക്കു നടുവിലാണ് പ്രധാനമന്ത്രി എത്തുന്നതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നിയന്ത്രണമില്ലാതെ വേദിയിലെത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ. സോമന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചയ്ക്ക് 1.30ന് എത്തുന്ന പ്രധാനമന്ത്രി എന്‍ഡിഎയുടെ ജില്ലയിലെ ഒന്‍പതു സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വോട്ടു ചോദിച്ച് ജനസാഗരത്തെ അഭിസംബോധന ചെയ്യും. രണ്ടുലക്ഷത്തില്‍പ്പരം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മുഴുവന്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചും നടന്നുവരുന്നു. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ 75,000 ചതുരശ്രയടി സ്ഥലത്താണ് വേദി സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. കേന്ദ്ര ഇന്റലിജന്‍സ്, എസ്പിജി, സംസ്ഥാന പോലീസ് എന്നിവരുടെ നിയന്ത്രണത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനവേദിയും പരിസരവും ഇതിനു പുറമെ എന്‍ഡിഎയുടെ ആയിരത്തോളം വാളന്റിയര്‍മാര്‍ സമ്മേളനവേദിയും വാഹനഗതാഗതവും കാര്യക്ഷമമാക്കാന്‍ സജ്ജരാകും.
കൂടാതെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം, ആംബുലന്‍സ് സര്‍വ്വീസ്, അഗ്നിശമന സേന തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്ക്കുചെയ്യാന് വിപുലമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. നാളെ അമ്പലപ്പുഴ തിരുവല്ലാ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കനത്ത ചൂടിനെ അതിജീവിക്കാന്‍ വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കുട്ടനാട്ടിലെത്തുന്ന പ്രധാനമന്ത്രിയെ ഹെലിപ്പാഡില്‍ ഒരുമണിയോടെ എന്‍ഡിഎ നേതാക്കള്‍ സ്വീകരിക്കും. ഒന്നരയോടെ സമ്മേളനവേദിയില്‍ പ്രധാനമന്ത്രിയെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, എന്‍ഡിഎ സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരന്, വി. മുരളീധരന്, തുഷാര്‍വെള്ളാപ്പളളി, പി.സി. തോമസ്, രാജന് ബാബു, വെള്ളിയാകുളം പരമേശ്വരന്, എന്‍ഡിഎയുടെ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിക്കും.
സുഭാഷ് വാസു സ്വാഗതവും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ബി. സുരേഷ്ബാബു നന്ദിയും പറയും. രാവിലെ 9.30ഓടെ പ്രവര്‍ത്തകര്‍ക്ക് സമ്മേളന വേദിയിലേക്ക് പ്രവേശിക്കാം. 12 വരെയാണ് പ്രവേശനം. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന എന്‍ഡിഎ സംസ്ഥാന നേതാക്കള്‍, ജില്ലാ മണ്ഡലം താലൂക്ക് തല പ്രവര്‍ത്തകര്‍, സാമുദായിക നേതാക്കള്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: