ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ അഴിമതിക്കേസില്‍ കേന്ദ്രത്തിനും സിബിഐക്കും സുപ്രീംകോടതി നോട്ടീസ്. ഇറ്റാലിയന്‍ കോടതി രണ്ടു പേരെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന ഭാരതത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും എതിരെ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നിലപാട് തേടി കേന്ദ്രത്തിനും സിബിഐക്കും നോട്ടീസ് അയച്ചത്. നാലാഴ്ചക്കകം മറുപടി നല്‍കാനാണ് അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ്മ നല്കിയ ഹര്‍ജിയില്‍ കോടതി നിര്‍ദ്ദേശം.
കേസില്‍ മുന്‍വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയെ സിബിഐ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
വിവിഐപികളുടെ യാത്രയ്ക്ക് ഉപയോഗിക്കാനുള്ള കോപ്ടര്‍ വാങ്ങിയതില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വലിയ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ആരോപണം. ഭീകരര്‍ വെടിവച്ചുവീഴ്ത്താന്‍ സാധ്യതയുള്ളതിനാല്‍ ആറായിരം മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള കോപ്ടര്‍ േവണമെന്നായിരുന്നു പ്രധാന നിബന്ധന. എന്നാല്‍ യുപിഎ സര്‍ക്കാരിലെ ചിലരും വ്യോമസേനാ മേധാവിയും ചേര്‍ന്ന് ഈ നിബന്ധനയില്‍ വെള്ളം ചേര്‍ത്തു.
ആറായിരം മീറ്റര്‍ എന്നത് 4500 മീറ്ററായി കുറച്ചു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിക്കു വേണ്ടിയായിരുന്നു ഈ ക്രമക്കേട് നടത്തിയത്. വെസ്റ്റ്ലാന്‍ഡ് കോപ്ടറുകള്‍ക്ക് ആറായിരം മീറ്റര്‍ അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയില്ല. വ്യവസ്ഥയില്‍ ഇളവു വരുത്തി 3600 കോടി രൂപയ്ക്ക് 12 കോപ്ടറുകള്‍ വാങ്ങാനുള്ള കരാര്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ഈ ഇടപാടില്‍ കോടികളുടെ ക്രമക്കേടാണ് നടന്നത്.
ഇതുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കോടതി കോപ്ടര്‍ കമ്പനികളുടെ രണ്ട് മുന്‍മേധാവികള്‍ക്ക് അഞ്ചു വര്‍ഷം തടവ് വിധിച്ചിരുന്നു. ഈ വിധിയില്‍ സോണിയയുടേയും ഡോ. മന്‍മോഹന്‍സിങിന്റെയും പേരും ചില പ്രതിരോധ ഉദ്യോഗസ്ഥരുടേയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം ഡോ. സുബ്രഹ്മണ്യന് സ്വാമിയാണ് രാജ്യസഭയില്‍ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊതുതാല്‍പ്പര്യഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: