ചെന്നൈ: എഐഎഡിഎംകെ അധ്യക്ഷയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത പ്രകടനപത്രിക പുറത്തിറക്കി. മെയ് 16നാണ് തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ്. എഐഡിഎംകെ വീണ്ടും അധികാരത്തില്‍ വന്നാല്‍ സൗജന്യങ്ങളുടെ പെരുമഴയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നൂറ് യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. സംസ്ഥാനത്തെ 78 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കൂടാതെ സൗജന്യ ഉച്ചഭക്ഷണത്തിന് പുറമെ സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണവും നല്‍കും. വിദ്യാഭ്യാസ വായ്പകളില്‍ സര്‍ക്കാര്‍ സഹായങ്ങളും നല്‍കും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേബിള്‍ നെറ്റ്വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് സെറ്റ് ടോപ്പ് ബോക്സ് സൗജന്യമായി നല്‍കുന്നതാണ്. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 500 രൂപയുടെ കൂപ്പണ്‍ നല്‍കും. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നും ലാപ്ടോപ്പ് നല്‍കുമെന്നും ജയലളിത അറിയിച്ചു. എല്ലാ റേഷന്‍ കാഡുടമകള്ക്കും സൗജന്യമായി മൊബൈല്‍ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളിലേതു പോലെ 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുകളും, ക്ഷേമപദ്ധതികളും ഈ വര്‍ഷവും ഉണ്ടാകുന്നതാണ്. അമ്മ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് പദ്ധതിയിലൂടെ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. വീട്ടില്‍ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കും. ഗര്‍ഭിണികള്‍ക്കുള്ള അമ്മ സഹായനിധി 18,000 രൂപയാക്കി ഉയര്‍ത്തി. പ്രസവാവധി ഒമ്പത് മാസമാക്കും. ചെന്നൈ മെട്രോ റെയില്‍ വികസിപ്പിക്കുമെന്നും അമ്മ മിനറല്‍ വാട്ടര്‍ പദ്ധതി വിപുലപ്പെടുത്തുമെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: