കൊച്ചി: പെരുമ്പാവൂരില്‍ ദൡത് നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം തേടി ഹൈക്കോടതി അഭിഭാഷകയായ അഡ്വ. ടി.ബി. മിനി നല്കിയ പൊതുതാല്പര്യഹര്ജി പരിഗണിക്കവെയാണ് ജസ്റ്റീസുമാരായ എ.എം. ഷെഫീഖ്, കെ. രാമകൃഷ്ണന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കാമെന്നും അന്ന് അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച് കവറില്‍ കൈമാറണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തെ മാധ്യമങ്ങള്‍ നയിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നു വിലയിരുത്തിയ കോടതി പോലീസിന്റെ അന്വേഷണം മുന്നേറുന്ന സാഹചര്യത്തില്‍ പൊതുതാല്പര്യ ഹര്‍ജി ഇപ്പോള്‍ വിശദമായി പരിഗണിക്കാനാവില്ലെന്നും പറഞ്ഞു. ഹര്‍ജി പരിഗണിക്കവെ കേസുമായി ബന്ധപ്പെട്ടു ആവശ്യമായ നടപടികള്‍ പോലീസ് സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. അസഫലി അറിയിച്ചൂ.
അന്വേഷണം കൃത്യമായി മുന്നേറുകയാണെന്നും സുപ്രധാന ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസിലെ ഇതുവരെയുള്ള നടപടികള്‍ സംബന്ധിച്ച് മുദ്രവെച്ച കവറില്‍ നല്കിയ സാഹചര്യത്തില്‍ കേസില്‍ ഇപ്പോള്‍ ഏന്തെങ്കിലും ഉത്തരവ് നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞൂ. ഇന്നലെ രാവിലെ ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് കെ. ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിനു മുന്നിലാണ് ഹര്‍ജി വന്നത്.
എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കെ. ഹരിലാല്‍ പിന്മാറി. തുടര്‍ന്ന് ജസ്റ്റിസ് കെ. രാമകൃഷ്ണനൊപ്പം ഉച്ചക്ക് ഒന്നരയോടെ തന്റെ ചേംബറിലാണ് ജസ്റ്റീസ് എ.എം. ഷെഫീഖ് ഹര്‍ജി പരിഗണിച്ചത്.
ജിഷ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച കഴിയുമ്പോഴും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പോലീസിന് ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ വനിത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയോ അന്വേഷണം സിബിഐയ്ക്കു വിടുകയോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: