ഹരിപ്പാട്: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ വായ്മൂടികെട്ടി ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം പോലീസ് തടഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസ്സും അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ കേരളത്തിലെ പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കില്ലെന്ന് പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി രാജുക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസ്സും മാര്ക്സിസ്റ്റുമില്ലാത്ത ഒരു ഭരണ സംവിധാനം കേരളത്തിലുണ്ടായാലെ ജിഷയെപ്പോലുള്ളവര്ക്ക് ഇനിയും നീതി ലഭിക്കുകയുള്ളു. സംസ്ഥാനത്ത് നാല് ലക്ഷത്തോളം വരുന്ന പട്ടിക ജാതിക്കാര്‍ തല ചായ്ക്കാനിടമില്ലാതെ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുകയാണ്. ഇതിന് ഉദാഹരണമായിരുന്നു കൊലചെയ്യപ്പെട്ട ജിഷയെന്ന് അദ്ദേഹം പറഞ്ഞു.
ജിഷയുടെ കൊലപാതകത്തിനുശേഷം ആഭ്യന്തരമന്ത്രിയുടെ ഒത്താശയോടുകൂടി ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് തെളിവ് നശിപ്പിക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്. പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ്ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് നീതി നിഷേധിക്കപ്പെട്ട സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്നതില് ആഭ്യന്തരമന്ത്രിയും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും പരാജയപ്പെട്ട സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികളുമായി മഹിളമോര്‍ച്ച മുന്നോട്ട് പോകുമെന്ന് ജില്ലാ സെക്രട്ടറി ജെ. ശാന്തകുമാരി പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ലതിക രാജേഷ്, സെക്രട്ടറി സുമ രാജു, മീര, നീതു ഉണ്ണിക്കൃഷ്ണന്, ശ്രീകല, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗങ്ങളായ രമണി, പിങ്കി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: