ആലപ്പുഴ: അവസരവാദ രാഷ്ട്രീയത്തിനായി സിപിഎമ്മും ഗൗരിയമ്മയും രക്തസാക്ഷികളെ പോലും അനാഥരാക്കി. തനിക്കൊപ്പം ഉറച്ചുനിന്നതിനും ജെഎസ്എസ് വളര്‍ത്തിയതിനും സിപിഎം കൊലചെയ്തവരെയും കൊല്ലാക്കൊല ചെയ്തവരെയും തളളി കെ.ആര്. ഗൗരിയമ്മ വീണ്ടും സിപിഎമ്മുമായി കൈകോര്‍ത്തത് കേവലം അവസരവാദം മാത്രമാണെന്ന് മുന്‍ ജെഎസ്എസ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
ആദര്‍ശവും, മനുഷ്യത്വവും ഒന്നുമല്ല, അധികാരവും പദവികളും ഒക്കെത്തന്നെയാണ് കമ്മ്യൂണിസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ആ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും, വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
തനിക്ക് വേണ്ടി മരിച്ച നാലു രക്തസാക്ഷികളെ വിസ്മരിച്ചാണ് ഗൗരിയമ്മയുടെ സിപിഎം ബന്ധം. പുന്നപ്ര – വയലാര്‍ സമര സേനാനി ഫോര്‍വേഡ് കരുണാകരന്റെ മകന് ശശിയെ പോസ്റ്ററൊട്ടിച്ചു എന്ന കാരണത്താല്‍ സിപിഎമ്മുകാര്‍ 16 വെട്ടുവെട്ടി കൊല്ലുകയായിരുന്നു. ഗൗരിയമ്മയുടെ പോസ്റ്ററൊട്ടിച്ചു എന്നതായിരുന്നു കുറ്റം.
ആ കുടുംബം ഇതോടെ വഴിയാധാരമായി. കൈനടിയില്‍ മകന് സുരേഷ് ജെഎസ്എസ് പ്രവര്‍ത്തകനായതിന് അച്ഛന് കുമാരനെ തുഴയ്ക്ക് അടിച്ചുകൊന്നു. ഇടുക്കിയില്‍ കുട്ടച്ഛനെ കൊലപ്പെടുത്തി. തിരുവനന്തപുരത്ത് ഉദയകുമാറിനെ കൊലചെയ്തു. ഇങ്ങനെ രക്തസാക്ഷികളായവരും അക്രമത്തിനിരയായവരും കള്ളക്കേസില്‍ കുടുക്കപ്പെട്ടവരും നിരവധിയാണ്. ഇവരെയെല്ലാം തന്നെ അനാഥരാക്കിയാണ് ഗൗരിയമ്മ സിപിഎം കൂടാരത്തിലേക്ക് മടങ്ങിയത്.
1993 ഡിസംബര്‍ 31ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിന് ശേഷം ഗൗരിയമ്മയുടെ നേതൃത്വത്തില്‍ 1994 മാര്‍ച്ച് 20നാണ് ജെഎസ്എസ് രൂപീകരിച്ചത്. ഇതെത്തുടര്‍ന്ന് സിപിഎം കേരളത്തില്‍ സംഹാര താണ്ഡവമാണ് ആടിയത്. അരൂര്‍, ചേര്‍ത്തല, മാരാരിക്കുളം, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, ആലപ്പുഴ, കുട്ടനാട്, പുന്നപ്ര പ്രദേശങ്ങളില്‍ ഭീകരമായ അക്രമം അഴിച്ചുവിട്ടു. നാലുപേരെ കൊലപ്പെടുത്തി. നിരവധി വീടുകള്‍ തല്ലിത്തകര്‍ത്തു. കയര്‍ ചാപ്രകള്‍ പോലും നശിപ്പിച്ചു. പലരും അക്രമം ഭയന്ന് നാടുവിട്ടു. ചിലര്‍ അക്രമങ്ങള്‍ക്കിരയായി ഇന്നും ജീവച്ഛവമായി അവശേഷിക്കുന്നു.
രക്തസാക്ഷികളെ മറന്ന് ഗൗരിയമ്മ പ്രവര്‍ത്തിക്കുന്നതില്‍ ദുഖമുണ്ടെന്നും ഇത് വഞ്ചനയാണെന്നും ജെഎസ്എസ് മുന്‍ ജില്ലാ കമ്മറ്റിയംഗവും കലാകാരനുമായ ആശ്രമം ചെല്ലപ്പന് പറയുന്നു. ഗൗരിയമ്മയ്ക്കാപ്പം പ്രവര്‍ത്തിച്ചെന്ന ഒറ്റക്കാരണത്താല്‍ സിപിഎം അക്രമത്തിനിരയായ വ്യക്തിയാണ് ചെല്ലപ്പന്.
1962ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം ലഭിച്ച താന്‍ 1994ല്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ചി ഗൗരിയമ്മയ്ക്കൊപ്പം അണിചേരുകയായിരുന്നു. മുഹമ്മയിലെയും മാരിക്കുളത്തെയും ജെഎസ്എസ് രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ച തന്നെ സിപിഎമ്മുകാര്‍ നടുറോഡിലിട്ട് ആക്രമിച്ചു. നട്ടെല്ലുപൊട്ടിയും കിഡ്നിക്കു തകരാര്‍ സംഭവിച്ചും താനിന്ന് അതീവ ദുരിതത്തിലാണ് കഴിയുന്നത്. തന്നേപ്പോലെ സിപിഎമ്മിന്റെ കിരാത വേട്ടയ്ക്കിരയായ ആയിരങ്ങള്‍ക്ക് കഴിഞ്ഞ 21 വര്‍ഷം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെഎസ്എസില്‍ അടുത്ത കാലത്ത് ചേക്കേറി പാര്‍ട്ടി ചുമതലകള്‍ വഹിക്കുന്ന ചിലരുടെയും, ചില ബന്ധുക്കളുടെയും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള ആര്‍ത്തിയാണ് വിപഌവ നായികയെന്ന് കേരളം വാഴ്ത്തിയ ഗൗരിയമ്മയെ വീണ്ടും സിപിഎമ്മിന്റെ പിന്നാമ്പുറത്തെത്തിയച്ചത്. അടുത്ത സര്‍ക്കാര്‍ എല്ഡിഫിനാണെങ്കില് ജെഎസ്എസിന് കോര്പ്പറേഷന്, ബോര്‍ഡ് ചെയര്മാന് സ്ഥാനങ്ങള്‍, കാബിനറ്റ് റാങ്കുള്ള പദവി തുടങ്ങി സിപിഎം നല്കിയ വാഗ്ദാനങ്ങളില്‍ ഒടുവില്‍ ഗൗരിയമ്മയും കുടുങ്ങുകയായിരുന്നു. പക്ഷെ ഇടതുസ്ഥാനാര്ത്ഥികള്ക്കൊന്നും പ്രചാരണത്തിന് ഗൗരിയമ്മയെ വേണ്ട. തിരഞ്ഞെടുപ്പിന് ഒന്‍പത് നാളുകള്‍ മാത്രം അവശേഷിക്കെ തോമസ് ഐസക്ക് മാത്രമാണ് ഇതുവരെ ഗൗരിയമ്മ പ്രചാരണത്തിന് എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: