ഹരിപ്പാട്: പെരുമ്പാവൂരിലെ ദളിത് പെണ്‍കുട്ടിയുടെ കൊലപാതക കേസില്‍ അനാസ്ഥ കാണിക്കുന്ന പോലീസ് നടപടിയെ തുടര്‍ന്ന് രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ഹരിപ്പാട് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവ് പറഞ്ഞു. ശനിയാഴ്ച ദേശീയജനാധിപത്യസഖ്യം കരിദിനമായി ആചരിക്കും. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ആഭ്യന്തരമന്ത്രിയുടെ കോലം കത്തിക്കും.
പെരുമ്പാവൂരിലെ പെണ്‍കുട്ടിക്കും അമ്മയ്ക്കും പരാതി ഉണ്ടായിട്ടും പോലീസ് സംരക്ഷണം കൊടുത്തില്ല. കൊലപാതകം നടന്നിട്ടുപോലും അടിയന്തിര നടപടി സ്വീകരിച്ചില്ല. രമേശ് ചെന്നിത്തല അക്രമികള്ക്കുവേണ്ടിയാണ് ഇപ്പോള്‍ നിലകൊള്ളുന്നത്. പോലീസ് നിരുത്തരവാദപരമായി പെരുമാറുന്നു. പോലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്.
നങ്ങ്യാര്‍കുളങ്ങരയില്‍ വീട്ടമ്മയായ ജലജാസുരന്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പത് മാസമായി. ആഭ്യന്തരമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കൊലപാതക കേസ്സിലെ പ്രതികളെ പിടികൂടാന്‍ പോലീസിന് ആയിട്ടില്ല. പ്രതിയെ സംരക്ഷിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. കേസ് സിബിഐ ഏറ്റെടുത്തെന്ന നുണ പ്രചരണമാണ് അദ്ദേഹം നടത്തുന്നതെന്നും അശ്വനിദേവ് പറഞ്ഞു.
അരുംകൊലയ്ക്കെതിരെ ഒറ്റയാള്‍ പ്രകടനവുമായി രാജശേഖരന്
ചേര്‍ത്തല: പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ അരുംകൊലയ്ക്കെതിരെ മനുഷ്യമനസാക്ഷിയെ ഉണര്‍ത്താന്‍ സാമൂഹ്യപ്രവര്‍ത്തകനായ കരപ്പുറം രാജശേഖരന്റെ ഒറ്റയാള്‍ പ്രകടനം. സ്ത്രീയുടെ വേഷമണിഞ്ഞ് വോട്ട് തരാം സുരക്ഷ തരൂ എന്ന വാചകം ആലേഖനം ചെയ്ത പ്ലക്കാര്‍ഡേന്തിയാണ് നഗരത്തില്‍ പ്രകടനം നടത്തിയത്. വുഡ്ലാന്‍ഡ്സ് ഹോട്ടലിന് സമീപത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി സര്‍ക്കാര്‍ ഓഫീസുകളിലും, സ്വകാര്യ ബസ് സ്റ്റാന്‍ഡിലും കയറിയിറങ്ങിയശേഷം പതിനൊന്നാംമൈലില്‍ സമാപിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12 ാം വാര്‍ഡില്‍ കരപ്പുറം വീട്ടില്‍ രാജശേഖരന് ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ നേരത്തെയും ശ്രദ്ധേയനായിട്ടുണ്ട്. കരപ്പുറം മോട്ടര്‍ ഡ്രൈവിങ് സ്കൂള്‍ ഉടമയും വയലാര്‍ ഫാന്‍സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയുമാണ്.
പ്രതികളെ അറസ്റ്റ് ചെയ്യണം: കെപിഎംഎസ്
മാന്നാര്‍: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് മാന്നാര്‍ യൂണിയന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലിയൂരില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പുലിയൂര് ക്ഷേത്ര ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കുളിക്കാംപാലത്ത് സമാപിച്ചു.
ജിഷയുടെ മരണത്തിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെങ്കില്‍ കെപിഎംഎസ് വന്‍ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന കമ്മിറ്റിയംഗം റ്റി. സോമന് പറഞ്ഞു. മഹാസഭ ജില്ലാ പ്രസിഡന്റ് കെ. രാജപ്പന് മുഖ്യപ്രഭാഷണം നടത്തി.
പി.കെ. ബാലകൃഷ്ണന്, റ്റി.കെ. ശിവദാസ്, കെ. രാജന്, കെ.കെ. ശിവദാസ്, കെ. വേണുഗോപാല്‍, എ.കെ. തങ്കപ്പന്, അനീഷ് പാണ്ടനാട്, റ്റി.സി. പ്രദീപ്, വേണുപാറപ്പുറം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
സിറ്റിങ് ജഡ്ജി അന്വേഷിക്കണം
ചേര്‍ത്തല: ജിഷയുടെ കൊലപാതകത്തെക്കുറിച്ച് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിക്കണമെന്ന് കേരള വേലന്‍ മഹാജന സഭ വാരനാട് ശാഖ ആവശ്യപ്പെട്ടു. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന് ഒന്‍പത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ കഴിവുകേടാണെന്ന് യോഗം വിലയിരുത്തി. കെ.ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സതീശന്, മനീഷ്, ഭാസുര, ശോഭ, പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.
ഗണക മഹാസഭ പ്രതിഷേധിച്ചു
ആലപ്പുഴ: പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ മൃഗീയമായ കൊലപാതകത്തില്‍ ഗണക മഹാസഭ ആലപ്പുഴ ശാഖ പ്രതിഷേധിച്ചു. കുറ്റവാളിയെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി. സാവിത്രിടീച്ചര്‍, പി.സി. ഗോപിനാഥ്, മുരുകന് ഇരവുകാട്, ആര്യാട് ശ്രീകുമാര്‍, ഡോ. ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികളെ ഉടന്‍ പിടികൂടണം
ചേര്‍ത്തല: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കേരള വേലന്‍ മഹാസഭ താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ദളിത് പീഡനങ്ങളില്‍ യോഗം അപലപിച്ചു. പ്രസിഡന്റ് ശങ്കു ചേര്‍ത്തല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്. ബാഹുലേയന്, ജോയിന്റ് സെക്രട്ടറി സരസ്വതി മോഹന്‍, കൃഷ്ണന് കെ. വയലാര്‍, കെ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: