പാനൂര്‍: നിങ്ങളെന്നെ ബിജെപിയാക്കി എന്നു കുങ്കുമഹരിത പതാകയേന്തി മാര്ക്സിസ്റ്റ്നേതൃത്വത്തോടു രൂക്ഷമായി പറയുന്ന തൊഴിലാളിയുടെ വികാരപ്രകടനം സംസ്ഥാനത്തു വരാന്‍ പോകുന്ന മാറ്റത്തിന്റെ ദിശാസൂചകമായിരുന്നു. ബിജെപിയുടെ പ്രചരണവിഭാഗം സംഘടിപ്പിച്ച കലാജാഥയില്‍ ഉയിര്‍ക്കൊണ്ട കഥാപാത്രം വിപ്ലവപാര്ട്ടിക്കെതിരെ നടത്തുന്ന വിമര്‍ശനം ഏറെ ശ്രദ്ധേയമായി. ഇന്നലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ പാനൂര്‍ ബസ് സ്റ്റാന്റിലാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുളള കലാപ്രകടനം അവതരിപ്പിക്കപ്പെട്ടത്. സിപിഎം അക്രമരാഷ്ട്രീയം, ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അഴിമതി, ഇടത്-വലതു ഒത്തുതീര്‍പ്പു രാഷ്ട്രീയം തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കി പ്രശസ്ത സിനിമാസംവിധായകന് സുധീര്‍ സംവിധാനം ചെയ്ത കലാവിരുന്ന് യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്കെതിരെയുളള സാമൂഹ്യ വിമര്‍ശനമായിരുന്നു.കൊലപാതക രാഷ്ട്രീയം പച്ചയായി വരച്ചു കാണിച്ച്, എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നു പറയുന്നവരുടെ മുഖത്തു നോക്കി ടിപി.ചന്ദ്രശേഖരന്റെ മാതാവ് എന്റെ മകനെ തിരിച്ചു തരാന്‍ പറ്റുമോയെന്ന ചോദ്യമുയര്‍ത്തുന്നു. കൂത്തുപറമ്പ് രക്തസാക്ഷി ശവക്കല്ലറയില്‍ നിന്നുമെത്തി ഞങ്ങളെ കൊല്ലിച്ചവര്‍ക്കൊപ്പം സൗഹാര്ദ്ധത്തിലായ രാഷ്ട്രീയ അടവുനയത്തെ പുച്ഛിക്കുന്നു. തീര്‍ന്നില്ല- ചുംബനസമരവും ബീഫ്ഫെസ്റ്റും താലിപൊട്ടിക്കല്‍ സമരവുമെല്ലാം സിപിഎമ്മിനെതിരെ ഉയര്‍ന്നു വന്നു. ഉമ്മന്‍ചാണ്ടി സരിതയെ ചുമലിലേന്തി നടത്തുന്ന അഴിമതികള്‍ കലാകാരന്മാര് അവതരിപ്പിച്ചത് ഏറെ ഹൃദ്യമായി. മലകളും പുഴകളും വയലുകളും നശിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആറുപതിറ്റാണ്ടു മാറിമാറി ഭരിച്ചവരെ ഇനിയും പരീക്ഷിക്കണമോ എന്ന കാലികമായ ചോദ്യമാണ് കലാജാഥ ജനങ്ങളുടെ മുന്നില്‍വെക്കുന്നത്. ഇടതിനും വലതിനുമെതിരെ നേരിന്റെ പക്ഷത്ത് ജാതി മതഭേദമന്യേ എല്ലാവരും അണിനിരക്കണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് കലാജാഥ സമാപിക്കുന്നത്. ജോബി, അരുണ്‍, ടാഡു, നഹാസ്, സുമേഷ്, വര്‍ഗീസ്, വിശ്വനാഥന്, ബോബന്, ശ്രീരാഗ്, സുനില്‍ തുടങ്ങിയ കലാകാരന്മാരാണ് കലാപ്രകടനത്തില്‍ അഭിനയ മികവ് തെളിയിച്ചത്. കാസര്‍ഗോഡു നിന്നാരംഭിച്ച വടക്കന്‍ കലാജാഥ മലപ്പുറത്ത് സമാപിക്കും. സമാനമായ മൂന്നു കലാജാഥകള്‍ മേഖല തിരിച്ചു കൊണ്ടു പ്രചരണത്തിലുണ്ട്. ഡോ:ബാലകൃഷ്ണന് കൊളവയലാണ് കലാജാഥയുടെ കോ:ഓഡിനേറ്റര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്മാസ്റ്ററെക്കണ്ട് അനുഗ്രഹം വാങ്ങിയാണ് കലാകാരന്മാര് അടുത്ത കേന്ദ്രമായ കൂത്തുപറമ്പ് നഗരത്തിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: