മുഹമ്മ/ഹരിപ്പാട്: ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ക്ക് സൂര്യാതപത്തില്‍ പൊള്ളലേറ്റു. മറ്റു നിരവധി പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയ്യാറായില്ല. പലരും ലേപനങ്ങളും മറ്റും പുരട്ടി സൂര്യാതപത്തില്‍ നിന്നും രക്ഷനേടുകയാണ്. രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനുമിടയില്‍ തൊഴില്‍ എടുപ്പിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ടായിട്ടും തൊഴിലുറപ്പു ജോലികള്‍ വരെ ഈസമയം നടത്തുകയാണ്. തെരഞ്ഞെടുപ്പു തിരക്കായതിനാല്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല.
മണ്ണഞ്ചേരിയില്‍ തൊഴിലുറപ്പു തൊഴിലാളിക്കാണ് സൂര്യാതപമേറ്റത്. നാലാം വാര്‍ഡ് പൊന്നാട് വടക്കേകുറ്റിക്കാട്ടില് തങ്കപ്പന്റെ ഭാര്യ രാജമ്മ(52)യ്ക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞദിവസം പെരുന്തുരുത്ത് കരിപാടശേഖരത്തിനു സമീപം ലേബര്‍ ഗ്രൂപ്പിന്റെ കൃഷിപ്പണിയില്‍ ഏര്‍പ്പെടുമ്പോഴാണ് രാജമ്മയ്ക്ക് പൊള്ളലേറ്റത്. ദേഹമാസകലം പൊള്ളലേറ്റ ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി.
ഹരിപ്പാട് കെട്ടിട നിര്മ്മാണതൊഴിലാളിക്കും സൂര്യാതപമേറ്റു. മുതുകുളം വടക്ക് കുട്ടന്‍കുളങ്ങര തെക്കതില്‍ രമേശനാ(40)ണ് സൂര്യാതപത്താല്‍ പൊളളലേറ്റത്. മുതുകുളം തെക്ക് കറുകയില്‍ ജങ്ഷന് സമീപം ജോലിചെയ്യവെയാണ് സൂര്യാഘാതമേറ്റത്. പുറംഭാഗത്താണ് പൊളളല്‍. രമേശന് ഹരിപ്പാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: