കണ്ണൂര്‍: കഴിഞ്ഞ ഒക്ടോബര്‍ പത്തൊന്‍പതിനാണ് കണ്ണൂര്‍ നഗര ഹൃദയത്തില്‍ അത്താഴക്കുന്ന് സ്വദേശിയായ ദളിത് യുവാവ് അജിത്തിനെ ഒരു സംഘം കോണ്ഗ്രസ്സുകാര് പരസ്യമായി വെട്ടിക്കൊന്നത്. പകല്‍ വെളിച്ചത്തില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കേയായിരുന്നു മൃഗീയമായ കൊലപാതകം.
കോണ്‍ഗ്രസ് ചിറക്കല്‍ ബ്ലോക്ക് പ്രസിഡണ്ടിന്റെ പിന്തുണയോടെ കക്കാട്, കൊറ്റാളി, പുല്ലൂപ്പി മേഖലയില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിരം ക്രിമിനലുകളായ നമിത്ത്, നിയാസ്, രോഹിത്ത്, റസ്വാന്‍ എന്നിവരാണ് അജിത്തിനെ അതിക്രൂരമായി വെട്ടിക്കൊന്നത്. ഇവരുടെ നേതൃത്വത്തില്‍ കക്കാട് പ്രദേശത്ത് നടക്കുന്ന കഞ്ചാവ് വില്‍പ്പനയെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പരസ്യമായി എതിര്‍ത്തതാണ് നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
ജീവന് വേണ്ടി യാചിച്ച അജിത്തിന്റെ നിലവിളി കോണ്‍ഗ്രസ്സ് ക്രിമിനലുകളുടെ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഒരു കുടുംബത്തിന്റെ അത്താണിയാണ് അജിത്തിന്റെ കൊലപാതകത്തിലൂടെ നഷ്ടമായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല്പേരെയും അറസ്റ്റ് ചെയ്തെങ്കിലും കേസില്‍ സമഗ്രമായ അന്വേഷണം നടത്താനോ കൊലപാതകത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാനോ പോലീസ് തുനിഞ്ഞില്ല.
ദളിതന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന ഒരു ഇടത്-വലത് രാഷ്ട്രീയക്കാരും, ദളിത് വാദികളും ഇതുവരെയും അജിത്തിന്റെ വീട് സന്ദര്‍ശിക്കാനോ ദാരിദ്ര്യത്തില്‍ കഴിയുന്ന അജിത്തിന്റെ കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള സഹായം നല്‍കാനോ പോലും തയ്യാറായില്ല. മകന്റെ വരവും കാത്ത് വീടിന്റെ ഉമ്മറത്തിരിക്കുന്ന അജിത്തിന്റെ വൃദ്ധമാതാവ് സരോജിനി ആരുടെയും കരളലിയിക്കുന്ന കാഴ്ചയാണ്.
സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കള്‍ പ്രതികളാകാന്‍ സാധ്യതയുള്ള കേസിന്റെ അന്വേഷണം ഉന്നത നേതൃത്വം ഇടപെട്ട് തടസ്സപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ കണ്ണൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ്, മയക്കുമരുന്ന് കച്ചവടം വ്യാപകമാണ്. നേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്ന ഇത്തരം വാണിഭങ്ങളെ ഭയം കാരണം ആരും എതിര്‍ക്കാറില്ല. ഭരണത്തിന്റെ തണലില്‍ പോലീസിന്റെ ഒത്താശയും ഇവര്‍ക്ക് ആവോളം ലഭിച്ചിരുന്നു.
കക്കാട് പ്രദേശത്ത് നടക്കുന്ന വ്യാപകമായ കഞ്ചാവ് വില്പനയെ ദളിതനായ അജിത് പരസ്യമായി തന്നെ എതിര്‍ത്തിരുന്നു. പല തരത്തിലുള്ള ഭീഷണി ഉയര്‍ന്നിട്ടും തന്റെ നിലപാടില്‍ നിന്ന് പിന്മാറാന് അജിത്ത് തയ്യാറാകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജില്ലാ ഭരണ സിരാകേന്ദ്രത്തിന് ഒരു വിളിപ്പാടകലെ വെച്ച് നടന്ന കൊലപാതകമായിട്ട് പോലും കേസില്‍ സമഗ്രമായ അന്വേഷണം നടന്നില്ല.
കൊലപാതകത്തിന് പിന്നിലുള്ള കണ്ണികളെ കുറിച്ച് ഒരുതരത്തിലുള്ള അന്വേഷണവും നടന്നില്ല. ഒരു പെറ്റി കേസ് കൈകാര്യം ചെയ്യുന്ന ലാഘവത്തോടെയാണ് പോലീസ് കേസ് കൈകാര്യം ചെയ്തത്. സമഗ്രമായ അന്വേഷണം നടന്നാല്‍ കേസ് തങ്ങളിലേക്കെത്തുമെന്ന് ഭയന്ന കോണ്‍ഗ്രസ്സ് നേതൃത്വം അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്ന് അജിത്തിന്റെ കുടുംബം ആരോപിക്കുന്നു.
ഭാരതമാസകലം അസഹിഷ്ണുതയും ദളിത് പീഡനവും ചര്‍ച്ച ചെയ്യുന്ന സമയമായിട്ടും അജിത്തിന്റെ കൊലപാതകം മാത്രം ചര്‍ച്ച ചെയ്യപ്പെടുകയോ മാധ്യമശ്രദ്ധ പിടിച്ച് പറ്റുകയോ ചെയ്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: