ന്യൂദല്‍ഹി: രാജ്യത്തെ കൊടുംവരള്‍ച്ചാ ബാധിത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 9,367 കോടി രൂപ നല്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് രാജ്യസഭയെ അറിയിച്ചു. കര്‍ണ്ണാടക, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒറീസ, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗട്ട്, ഝാര്‍ഖണ്ഡ്, ഹരിയാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക.
2015-16ല്‍ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള നിര്‍ബന്ധിത തൊഴില്‍ദിനങ്ങളുടെ എണ്ണം 100ല്‍ നിന്നും 150 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങളില്‍ 2015-16ല്‍ 18,715 കോടി രൂപയും 2016-17ല്‍ ഇതുവരെ 9,367.19 കോടിരൂപയും ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.
പ്രകൃതിക്ഷോഭം സംഭവിച്ച പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്ന് രാധാമോഹന്‍സിങ് സഭയില്‍ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിനത്തില്‍ മതിയായ തുക സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. അധികമായ തുക ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കും. ഇതിനായി ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് ഈ സാമ്പത്തിക വര്‍ഷം 2,552 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: