തിരുവനന്തപുരം: ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പ്രസവം, ഗര്‍ഭച്ഛിദ്രം എന്നിവയ്ക്കും വൈദ്യപരിശോധനയ്ക്കുമായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാകരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിര്‍ദ്ദേശിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കുലര്‍ നല്കാന് കമ്മിഷന് ചെയര്‍പേഴ്സണ്‍ ശോഭാ കോശി, അംഗം മീന സി.യു എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.ഇത്തരം കുട്ടികള്‍ക്ക് വൈദ്യപരിശോധനാ സമയത്ത് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കുകയും അവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുകയും വേണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് ബാലാവകാശം, സാമൂഹിക ഉത്തരവാദിത്തങ്ങള്‍, മൗലികാവകാശങ്ങള്‍, ഫാമിലി-ചൈല്‍ഡ്-അഡോളസെന്റ് കൗണ്‍സലിംഗ് എന്നിവയില്‍ തുടര്‍പരിശീലനം നല്‍കണമെന്നും കമ്മിഷന് ആരഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയോട് ആശുപത്രി ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ പി.ഇ.ഉഷ നല്കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: