പെരുമ്പാവൂര്‍: ജിഷ കൊലപാതക കേസില്‍ അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചയില്‍ പോലീസുക്കാര്ക്കിടയില് ഭിന്നത. ചില ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയ്ക്ക് സംസ്ഥാനത്തെ മുഴുവന്‍ പോലീസുക്കാരും തലകുനിക്കേണ്ടിവന്നുവെന്നാണ് വിമര്‍ശനം.
ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ തുടക്കം മുതലേ പോലീസിന്റെ ഭാഗത്ത്നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ബലാത്സംഗത്തിനിരയായി അതിക്രൂരമായാണ് ജിഷ കൊലചെയ്യപ്പെട്ടതെന്ന വിവരം പോലീസ് വ്യക്തമായി അറിഞ്ഞിട്ടും സംഭവം ഗൗരവമായി എടുത്തില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആരുമറിയാതെ സംസ്കരിക്കാന്‍ പോലീസ് തിടുക്കംകൂട്ടുകയായിരുന്നു. ഇതിനുപുറമെ കൊലപാതകം നടന്ന വീട് പരിശോധിക്കുന്നതിനും തെളിവ് ശേഖരിക്കുന്നതിനും പോലീസ് തയ്യാറായില്ല.
മാത്രമല്ല, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി കൊലപാതകം നടന്ന വീട് സീല്‍ ചെയ്യാനും പോലീസ് കൂട്ടാക്കിയില്ല. ഇത്രയും ദാരുണമായ കൊലപാതകം നടന്നിട്ടും മൂന്ന് ദിവസം കഴിഞ്ഞശേഷമാണ് ഫോറന്‍സിക് വിദഗ്ദ്ധര്‍ വന്ന് വീട് പരിശോധിച്ചത്. ഇത് പോലീസിന്റെ ഭാഗത്തെ കടുത്ത വീഴ്ചയെയാണ് സൂചിപ്പിക്കുന്നത്. സംഭവം നടന്നയുടനെ ത്വരിതഗതിയിലുള്ള അന്വേഷണം നടക്കാത്തത് പ്രതികളെ കണ്ടെത്തുന്നതിനും തടസ്സമായെന്ന് പോലീസ് ഉദ്യോഗസ്ഥര്‍തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
വ്യക്തമായ തെളിവുകള്‍ ശേഖരിക്കാതെ പ്രതിയെ അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ക്രോസ് വിസ്താരത്തി നെത്തുമ്പോള്‍ പ്രതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: