കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേശാഭിമാനിക്കുമെതിരെ ബിജെപി നിയമനടപടിക്ക്. ബിജെപിയുടെ പ്രതിച്ഛായ മോശമാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനാണ് കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍, അഡ്വ. ഇ.കെ. സന്തോഷ് കുമാര്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 2016 ഏപ്രില്‍ 30ന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി വിവാദ പ്രസ്താവന നടത്തിയത്.
ബിജെപി – ലീഗ് നേതാക്കള്‍ കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് – ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ രഹസ്യധാരണയിലാണെന്നും തുടങ്ങിയ തെറ്റായ വിവരങ്ങളാണ് സിപിഎം നേതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.
എന്നും ഇവ ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. പത്രസമ്മേളന വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍, ഇ.പി. ജയരാജന്, ചീഫ് എഡിറ്റര്‍ വി.വി. ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്നും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് എന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് ഇതെന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നു.
ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
മെയ് ഒന്നിന് ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ”ബിജെപി വോട്ടു കച്ചവടത്തിന്-കോഴിക്കോട് രഹസ്യ ചര്‍ച്ച” എന്ന വാര്‍ത്തക്കെതിരെയാണ് പാര്‍ട്ടി പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി ലേഖകന്‍, പ്രിന്റര്‍ ആന്റ് പബ്ലിഷര്‍, മുഖ്യപത്രാധിപര്‍ എന്നിവര്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ഖേദ പ്രകടനവാര്ത്ത പ്രാധാന്യത്തോടെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ക്രിമിനലായും സിവിലായും കേസെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: