കഴക്കൂട്ടം: പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടില്‍ കയറി കുത്തികൊലപ്പെടുത്താന്‍ ശ്രമം. കണിയാപുരത്തിന് സമീപം പള്ളിനട ഉപ്പ് വീട്ടില്‍ ജാവ് മന്‍സിലില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ ജാവേദിന്റെ മകളും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ തന്‍സി (21) നു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമത്തില്‍ പരിക്കേറ്റ് തന്‍സി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോഷണ ശ്രമത്തിനിടയിലാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരം 6.45 ഓടു കൂടി ആയിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ തന്‍സി വീട്ടിനു പിന്നില്‍ കോഴിക്കൂട് അടയ്ക്കാന്‍ പോകുമ്പോഴാനായിരുന്നു സംഭവം. വീട്ടിനു പിന്നിലെ മതില് ചാടി എത്തിയായിരുന്നു അക്രമം നടത്തിയത്. തന്‍സിയുടെ വയറ്റിലാണ് കുത്തേറ്റത്. സംഭവ സമയം തന്‍സിയും സഹോദരിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ രണ്ടുപേരെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടികൂടി കഠിനംകുളം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഒരാളെ പിന്നീട് അഞ്ചു തെങ്ങ് പോലീസ് പിടികൂടുകയായിരുന്നു. പെരുമാതുറ സ്വദേശിയായ കൗമാരക്കാരന്റെ നിര്‍ദ്ദേശ പ്രകാരമാണ് മൂന്നംഗ സംഘം എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
പെരുമാതുറ സ്വദേശികളായ ജസീര്‍ (19), ജഹാദ് (19) എന്നിവരും കൗമാരക്കാരനുമാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ ആറ്റിങ്ങല്‍ ഡിവൈഎസ്പി. രാജേന്ദ്രന്, കടയ്ക്കാവൂര്‍ സി.ഐ. സി.വി. മുകേഷ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തെത്തുടര്‍ന്ന് കഠിനംകുളം പോലീസ് സ്റ്റേഷനു മുമ്പില്‍ വന്‍ സംഘം തടിച്ചുകൂടി മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ ഉണ്ടായി. പെണ്‍കുട്ടിയുടെ വീട്ടിനു മുന്നിലും നാട്ടുകാര്‍ തടിച്ചുകൂടി. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും സംഭവസ്ഥലത്ത് എത്തിയിരുന്നു. സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: