പാലക്കാട് നഗരസഭയുടെ ഉപഹാരമായ നിറപറ ചെയര്‍ പേഴ്സണ്‍ പ്രമീള ശശീധരനും ഉപാധ്യക്ഷന്‍ കൃഷ്ണകുമാറും ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കുന്നു
പാലക്കാട്:~പാലക്കാടിന് മറക്കാനാകാത്ത അനുഭവമായി നരേന്ദ്രമോദിയുടെ സന്ദര്‍ശനവും പ്രസംഗവും. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ നരേന്ദ്ര മോദി ഊന്നിയത് സംസ്ഥാനത്തിന്റെ വികസനം എന്ന ഒറ്റ അജണ്ടയില്‍.
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവും പുറ്റിങ്ങല്‍ വെടിക്കെട്ടും പാലക്കാട് കോളേജ് അധ്യാപികക്ക് എസ്.എഫ്.ഐ ശവകുടീരം ഒരുക്കിയതുമെല്ലാം ആ പ്രസംഗത്തില്‍ കടന്നുവന്നു. സംസ്ഥാനരാഷ്ട്രീയത്തിന്റെ ഫോക്കസ് വികസനമായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചതും.
കേരളത്തില്‍ ദളിതരും പിന്നോക്ക വിഭാഗങ്ങളും മാത്രമല്ല യുവാക്കളും കൃഷിക്കാരും തൊഴിലാളികളും വികസനമുരടിപ്പിന്റെ പ്രശ്നം നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കേരളത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം രാഷ്ട്രീയ മാറ്റമാണെന്നും നിര്‍ദ്ദേശിച്ചു. ഇരുമുന്നണികളേയും കണക്കിന് പരിഹസിച്ച മോദി കേരളത്തിനായി കേന്ദ്രം ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. യമനില്‍ നിന്ന് ഭീകരരുടെ പിടിയിലകപ്പെട്ട മലയാളി നേഴ്സുമാരെ പോറല്‍ പോലുമെല്ക്കാതെ രക്ഷിക്കാനായത്, അഫ്ഗാനിസ്ഥാനില്‍ തടവിലാക്കപ്പെട്ട ഫാ. പ്രേമിനെ രക്ഷപ്പെടുത്തിയത്, പ്രവാസികളുടെ ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, എല്ലാം മോദി പരാമര്‍ശിച്ചു.
കേരളം കാണിക്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ചു നല്‍കുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.കത്തിക്കാളുന്ന ചൂടിനെ വകവെക്കാതെ പതിനായിരങ്ങളാണ് നരേന്ദ്ര മോദിയെ കാണാനും കേള്‍ക്കാനുമായി കോട്ടമൈതാനിയില്‍ തടിച്ചു കൂടിയത്. തയ്യാറാക്കിയ പന്തലിലുമേറെ ജനം ഇരിപ്പിടം കിട്ടാതെ പുറത്തുകാത്തുനിന്നു. മുന്നു മണിയോടെ മോദി വേദിയിലെത്തിയപ്പോഴേക്കും മൈതാനി ജനസാഗരമായി.
നരേന്ദ്ര മോദി കീജയ്, ഭാരത് മാതാ കീജയ് വിളികള്‍ കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊണ്ടു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കസേരകളില്‍ കയറിനിന്ന് മോദി…. മോദി എന്ന് ആര്‍ത്തു വിളിച്ചുകൊണ്ടിരുന്നു.
പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളങ്ങളിലൊന്നായി എന്‍.ഡി.എ റാലി മാറി. ആദ്യം മുതല്‍ ആവേശത്തോടെ ശക്തമായ ഭാഷയില്‍ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി അവസാനം വരെ അതേ ടോണിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: