തിരുവനന്തപുരം: സ്ത്രീ സുരക്ഷയില്‍ അഭിമാനിച്ചിരുന്ന കേരളത്തിന്റെ ഗരിമ ലോകത്തിനുമുന്നില്‍ തകര്‍ന്നുവെന്നും ഇതിനുത്തരവാദികള്‍ ഇടതു വലതു മുന്നണികളാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ആറ്റിങ്ങല്‍ മാമത്ത് ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ദൈവത്തിന്റെ സ്വന്തം നാടായാണ് ലോകത്തിനുമുന്നില്‍ അറിയപ്പെട്ടിരിക്കുന്നത്. പ്രകൃതിയുടെയും ഈശ്വരന്റെയും കൃപയുള്ള നാടാണ് കേരളം. അമ്മമാരും പെങ്ങന്മാരും കേരളത്തില്‍ സുരക്ഷിതരാണെന്ന ധാരണ ലോകത്തിനു മുന്നിലുണ്ടായിരുന്നു. ജിഷയുടെ കൊലപാതകത്തോടെ ആ ഗരിമയ്ക്ക് മങ്ങലേറ്റു. ജിഷയുടെ കൊലപാതകം മറച്ചുവയ്ക്കാന്‍ സര്ക്കാന് ശ്രമിച്ചു. ജിഷയുടെ ആത്മാവിന് ആര് നീതി നല്‍കും.
എല്‍ഡിഎഫിനോ യുഡിഎഫിനോ അതിന് കഴിയില്ല. സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നീതി നല്‍കാനായില്ല. എല്‍ഡിഎഫിന്റെ പിണറായി വിജയനോ വി.എസ്. അച്യുതാനന്ദനോ ജിഷയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെടാനുള്ള ധാര്‍മ്മിക അവകാശമില്ല. 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കിളിരൂര്‍, കവിയൂര്‍ കേസുകളിലെ വിഐപിമാരെ പുറത്തുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച വിഎസ് 10 വര്‍ഷം കഴിഞ്ഞിട്ടും ആ പേരുകള്‍ പുറത്തുവിട്ടോ.
ഇങ്ങനെയുള്ള വിഎസിന് എങ്ങനെ ജിഷയുടെ ആത്മാവിനോട് നീതി പുലര്‍ത്താനാവും. രാജ്നാഥ് സിങ് ചോദിച്ചു.
കേരളത്തിലെ ജനങ്ങളെ എല്‍ഡിഎഫും യുഡിഎഫും ഫുട്ബോള്‍പോലെ തട്ടികളിക്കുകയാണ്. ഇരുമുന്നണികളില്‍നിന്നും ജനങ്ങള്‍ വിമോചിതരാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുന്‍പ് കേരളത്തില്‍ അവര്‍ക്ക് മറ്റൊരു ബദല്‍ ഉണ്ടായിരുന്നില്ല. കേരള ചരിത്രത്തില്‍ ആദ്യമായി ഒരു മൂന്നാംമുന്നണി രൂപംകൊണ്ടിരിക്കുകയാണ്. അഞ്ചുവര്‍ഷം മുമ്പ് കേരളത്തില്‍ ബിജെപി സീറോയാണെന്ന് വിലയിരുത്തിയ രാഷ്ട്രീയ നിരീക്ഷകര്‍ ഇന്ന് ബിജെപി കേരളത്തില്‍ ഹീറോയാണെന്നു പറയും.
കേരളത്തിന്റെ വികസനത്തിനായി വ്യക്തമായ കര്മപദ്ധതിയുമായാണ് എന്‍ഡിഎ ജനങ്ങളെ സമീപിക്കുന്നത്. ഗ്രാമവികസനത്തിനും കര്‍ഷകര്‍ക്കുമായി 2,87000 കോടിരൂപയുടെ ബജറ്റാണ് ബിജെപി അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ കര്‍ഷകക്ഷേമത്തിനും പദ്ധതികള്‍ക്കുമായി 80 ലക്ഷംരൂപയുടെ വീതം പദ്ധതികള്‍ നടപ്പാക്കുന്നു. പാവപ്പെട്ട അഞ്ചുലക്ഷം സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന് ലഭ്യമാക്കുന്നു.
കര്ഷകന് തങ്ങളുടെ ഉല്പന്നങ്ങള് രാജ്യത്തെവിടെയും വിറ്റഴിക്കാന്‍ ഇ- അഗ്രിക്കള്‍ച്ചര്‍ നടപ്പാക്കുന്നു. ക്ഷേമപെന്‍ഷനുകളും സബ്സിഡികളും ഇടനിലക്കാരില്ലാതെ അര്‍ഹതപ്പെട്ടവരുടെ കൈയിലെത്തിക്കുന്നു.സാമൂഹ്യക്ഷേമപദ്ധതികള്‍ക്കുപുറമെ സാമ്പത്തികരംഗത്ത് ഭാരതം ഏറ്റവും വേഗത്തില്‍ വളരുന്ന ശക്തിയായി മാറി.
ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഭാരതത്തിന്റെ യശസ് വര്‍ദ്ധിച്ചത് എതിരാളികള്‍പോലും അംഗീകരിക്കുന്നു. 2015-16ല്‍ 51 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം ലഭിച്ച രാഷ്ട്രമായി ഭാരതം മാറി.
ബിജെപി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി അധ്യക്ഷത വഹിച്ചു. ബിജെപി ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥി രാജിപ്രസാദ്, ചിറയിന്‍കീഴ് സ്ഥാനാര്‍ത്ഥി ഡോ.പി.പി. വാവ, ബിഡിജെഎസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം അഡ്വ. സിനില്‍ മുണ്ടപള്ളി, ബിജെപി ജില്ലാ സെക്രട്ടറി ജനകകുമാരി, ആറ്റിങ്ങല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ദിലീപ്, ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി റിജി ബാബു, മണ്ഡലം വൈസ് പ്രസിഡന്റ് ഒറ്റൂര്‍ മോഹന്‍ദാസ്, ബിഡിജെഎസ് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് സാബു ലക്ഷ്മണന്, ബിഡിജെഎസ് ചിറയിന്‍കീഴ് മണ്ഡലം പ്രസിഡന്റ് വി.രാജേന്ദ്രന്, വിമോചനക്കുറുപ്പ്, കിളിമാനൂര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: