പെരുമ്പാവൂര്‍: ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിക്കായുള്ള അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാകുന്നു. കുടുംബവുമായി ബന്ധമുള്ളയാളാകാം കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസ് ഇപ്പോള്‍ നല്കുന്ന പുതിയ സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെസ്ഥിരം സന്ദര്‍ശകനായ സഹോദരിയുടെ സുഹൃത്തിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. അന്വേഷണസംഘം തയ്യാറാക്കിയ രേഖാചിത്രങ്ങളുമായും ഇയാള്‍ക്ക് രൂപസാദൃശ്യമുണ്ട്.
സഹോദരി അച്ഛനൊപ്പം താമസിച്ചിരുന്ന സമയത്ത് ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു. കഞ്ചാവ് വില്പനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏഴ് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ രണ്ട് പേര് ബസ് ഡ്രൈവര്‍മാരാണ്. ഇവരില്‍ ഒരാളാണ് പ്രതിയെന്നാണ് പോലീസ് കരുതിയിരുന്നത്.
ഇന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം കൃത്യമായി നിര്‍വചിക്കാനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. കൊലപാതകത്തിനുപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടില്ല. ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവും കസ്റ്റഡിയിലുള്ളവരുടേതുമായി സാമ്യമില്ലാത്തത്തും പോലീസിനെ ഏറെ കുഴയ്ക്കുന്നുണ്ട്.
കൊലയാളിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പാണ് അന്വേഷണസംഘത്തിന്റെ പക്കലുള്ള ഏറെക്കുറെ കൃത്യതയുള്ള തൊണ്ടിവസ്തു. കുറുപ്പുംപടി കോടതിയില്‍ സൂക്ഷിച്ചിരുന്ന ചെരിപ്പ് അന്വേഷസംഘം കഴിഞ്ഞ ദിവസം കോടതിയുടെ അനുമതിയോടെ വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: