ന്യൂദല്‍ഹി: ഭാരതത്തിന്റെ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും. 10 ലക്ഷം മുതല്‍ 100 കോടി വരെ പിഴയും ഏഴ് വര്‍ഷം തടവും ലഭിക്കുന്ന നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
സാമൂഹികമാധ്യമങ്ങളിലും സെര്‍ച്ച് എന്‍ജിനുകളിലും ജമ്മു-കശ്മീരും അരുണാചല്‍പ്രദേശും പാക്കിസ്ഥാന്റെയും ചൈനയുടെയും ഭാഗമാണെന്നരീതിയില്‍ ഭൂപടങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിക്കൊരുങ്ങുന്നത്. ‘ദ ജിയോ സ്പെഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന് ബില്‍ 2016’ പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ ഭാരതത്തിന്റെ ഉപഗ്രഹചിത്രം എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാകും.
അന്താരാഷ്ട്ര അതിരുകള്‍ തെറ്റിച്ച് വരയ്ക്കുക വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഏത് മാധ്യമത്തില്‍ നിര്‍മ്മിച്ചാലും പ്രചരിപ്പിച്ചാലും ശിക്ഷയ്ക്ക് കാരണമാകുമെന്ന് കരട് ബില്ലില്‍ പറഞ്ഞിട്ടുണ്ട്. മാപ്പ് സംബന്ധിച്ച വരയ്ക്കലും, പ്രചരിപ്പിക്കലും പ്രസിദ്ധീകരിക്കലും ചെയ്യുന്നതിന് മുമ്പായി ബന്ധപ്പെട്ട വകുപ്പില്‍ നിന്നും അനുമതി നിര്‍ബ്ബന്ധിതമാകും.
നിയമം നടപ്പിലായാല്‍ ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ എര്‍ത്ത് തുടങ്ങിയവ ഭാരതത്തില്‍ തുടരണമെങ്കില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സമിതിയില്‍നിന്ന് ഗൂഗിള്‍ പുതിയ ലൈസന്‍സ് എടുക്കണം. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട സമിതി അനുവദിച്ച മുദ്ര പ്രദര്‍ശിപ്പിക്കണം.
രാജ്യത്തിന്റെ തെറ്റായ ഭൂപടം പ്രസിദ്ധീകരിക്കുന്നത് ഐടി ആക്ടിന്റെ പരിധിയിൽ ഇപ്പോഴും കുറ്റകരമാണ്. ഈ കുറ്റത്തിനു കഴിഞ്ഞ വർഷം അൽജസീറ ടിവി ചാനൽ അഞ്ചുദിവസത്തേക്കു നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: