കുന്ദമംഗലം: പട്ടികജാതി കോളനികളിലെ ജീവിത ദുരിതങ്ങള്‍ വിവരിച്ചുകൊണ്ട് ജനപ്രതിനിധികള്‍ക്കും സര്‍ക്കാറിനുമെതിരെ കുറ്റപത്രം. മണ്ഡലത്തിലെ 145ഓളം കോളനികളിലെ പിന്നാക്ക ജനവിഭാഗത്തിന്റെ ജീവിതം ദുസ്സഹമാണെന്ന് പട്ടികജാതി മോര്‍ച്ച കണക്കുകള്‍ നിരത്തിചൂണ്ടിക്കാണിക്കുന്നു. ചാത്തമംഗലം നായര്‍കുഴി മാളികത്തടായികോളനിയിലെ 24 വീടുകളും വാസയോഗ്യമല്ല. പഴയ സാരികൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ടും മറച്ച വീടുകളാണധികവും. ആകെയുള്ള ഒരു പൊതുകിണറില് വെള്ളം വറ്റി. സേവാഭാരതി പ്രവര്‍ത്തകരാണ് കുടിവെള്ള വിതരണം നടത്തുന്നത്. രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറിന്റെ യാതൊരു സഹായവുമില്ല.
ഒളവണ്ണ പറയന്കാട്കുന്ന് കോളനിയിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പെരുവയല്‍ പഞ്ചായത്തിലെ മായന്‍കോട്ട് ചാലിലും പ്രശ്നം കുടിവെള്ളമില്ലാത്തത് തന്നെ. കോളനിയില്‍ ഗ്രാമപഞ്ചായത്ത് വക കിണര്‍ ഉണ്ടെങ്കിലും ടാങ്കിന്റെയും പൈപ്പുകളുടെയും പണി പാതിവഴിയിലാണ്.
പദ്ധതി പൂര്‍ത്തിയാകാത്തത് കാരണം കുടിവെള്ളപ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുന്നു. വളരെ ദൂരെ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ജലക്ഷാമം കാരണം ചൂടുവേനലിലും ആഴ്ചയില്‍ രണ്ട് ദിവസംപോലും കുളിക്കാന്‍ വെള്ളമില്ലാത്ത സ്ഥിതിയാണെന്ന് കോളനി നിവാസികള്‍ പറയുന്നു. ഭൂദാനം കോളനിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 52 വീടുകളുള്ള കോളനിയില്‍ പൊതുശ്മശാനം ഇല്ലാത്തത് കാരണം ഏറെ ബുദ്ധിമുട്ടുകയാണ് കോളനി നിവാസികള്‍.
മണ്ഡലത്തിലെ കുടിവെള്ളം ലഭിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്ന് പട്ടികജാതി മോര്‍ച്ച ആവശ്യപ്പെട്ടു. ചാലിയാര്‍പുഴ, പൂനൂര്‍പുഴ, ചെറുപുഴ, മറ്റ്കുളങ്ങളും നീരുറവകളും പ്രയോജനപ്പെടുത്തി കോളനികളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന പട്ടികജാതിമോര്‍ച്ച ജില്ലാപ്രസിഡന്റ് പി.സിദ്ധാര്ത്ഥന് ആവശ്യപ്പെട്ടു.
കുന്ദമംഗലം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പട്ടികജാതിമോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കോളനി സമ്പര്‍ക്കം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജിത്, അനില്‍കുമാര്‍, വി.ടി.അച്യുതന്, ജയപ്രകാശ്, മണി, പത്മാവതി എന്നിവര്‍ കോളനിസമ്പര്ക്കത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: