കോഴിക്കോട്: തീരദേശമേഖലയായ കുണ്ടുങ്ങലില്‍ തീപിടിത്തം. മൂന്നു വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ നാലേമുക്കാലോടെയാണ് സംഭവം. സക്കീര്‍, മുഹമ്മദ് റാഫി, കുഞ്ഞീബി എന്നിവരുടെ വീടുകളാണ് അഗ്നിക്കിരയായത്. വലിയൊരു വീടിന്റെ മൂന്നു ഭാഗങ്ങളിലായാണ് കുടുംബങ്ങള്‍ താമസിച്ചിരുന്നത്. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സ്റ്റേഷന് ഓഫീസര്‍ പി.വി. വിശ്വാസ്, അസിസ്റ്റന്റ് ഓഫീസര്‍ സി.കെ. ബിജു എന്നിവരുടെ നേതൃത്വത്തില്‍ ബീച്ച് ഫയര്‍ഫോഴ്സിന്റെ നാലുയൂണിറ്റും മീഞ്ചന്തയില്‍ നിന്നുള്ള ഒരു യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഇടുങ്ങിയ റോഡായതിനാല്‍ ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്താന്‍ പ്രയാസപ്പെട്ടു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായത്. ചെമ്മങ്ങാട് പോലീസും സ്ഥലത്തെത്തിയിരുന്നു. നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: