അദ്ധ്യായം 27
സത്വഗുണം, രജോഗുണം, തമോഗുണം എന്നിങ്ങനെ മൂന്ന് ഗുണങ്ങളാണ് ഒരു ജീവാത്മാവിനെ ദേഹത്തില്‍ ബന്ധിച്ചുനിര്ത്തുന്നതെന്ന് പതിനാലാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ത്തന്നെ ഭഗവാന് പറയുന്നു. അവ ഓരോന്നിന്റെയും പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഗുണത്രയ വിഭാഗയോഗമെന്നാണ് അദ്ധ്യായത്തിന്റെ പേര്.
ഏറ്റവും ഉത്തമമായത് സത്വഗുണമാണ്. രജോഗുണം മദ്ധ്യമവും, തമോഗുണം അധമവുമത്രേ. ഈ ഗുണങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട് പരമസത്യത്തെ അറിയാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. അവര്‍ എന്നില്‍ ലയിക്കുന്നതായി ഭഗവാന് പറഞ്ഞപ്പോള്‍ അര്ജ്ജുനന് ആകാംക്ഷയോടെ ചോദിച്ചു
26. ഭഗവാനേ എന്തൊക്കെയാണ് ത്രിഗുണാതീതന്റെ ലക്ഷണങ്ങള്‍.?
27. എങ്ങനെയാണ് ത്രിഗുണങ്ങളെ അതിജീവിക്കുക?
28. ഗുണാതീതന്റെ ആചാരങ്ങള്‍ എന്തൊക്കെയാണ്?
ഗുണമാകട്ടേ ദോഷമാകട്ടേ യാതൊന്നുംതന്നെ ബാധിക്കുന്നതല്ല; താന്‍ ഒന്നുചെയ്യുന്നുമില്ല. എന്നമട്ടില്‍ ഉദാസീനനായി ഇരിക്കുമ്പോഴും എന്നില്‍ ദൃഢചിത്തരായി കഴിയുന്നചിലര് ഉണ്ട്. അവരാണ് ത്രിഗുണാതീതര് എന്ന് ഭഗവാന് മറുപടി നല്കി. തുടര്‍ന്നുള്ള രണ്ട് ശ്ലോകങ്ങള്‍ കൂടി കേട്ടോളൂ:
സമദുഃഖസുഖഃ സ്വസ്ഥഃ
സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരഃ
തുല്യനിന്ദാളത്മസംസ്തുതിഃ
മാനപമാനയോസ്തുല്യ
സ്തുല്യോമിത്രാരിപക്ഷയോഃ
സര്‍വ്വാരംഭപരിത്യാഗീ,
ഗുണാതീതഃ സ ഉച്യതേ. 14- 24,25
”അയ്യോ മുത്തച്ഛാ! ഏതാണ്ട് ഈവിധത്തിലുള്ള ശ്ലോകങ്ങള്‍ ഭക്തിയോഗത്തില് ഞങ്ങള്‍ പഠിച്ചിട്ടുള്ളതാണല്ലോ. സമദുഃഖ സുഖക്ഷമീ എന്നും സമഃ ശത്രൗ ച മിത്രേ ച എന്നും സര്‍വ്വത്ര സമബുദ്ധയഃ എന്നുമൊക്കെ സമംചേര്‍ത്ത ശ്ലോകങ്ങള്‍!”
ഉണ്ണീ തന്റെ കണ്ടെത്തല്‍ ആഘോഷത്തോടെ അറിയിച്ചു.
” നല്ലത് നീ കൃത്യമായി ഓര്ക്കുന്നവല്ലോ; ശ്രദ്ധിക്കുന്നുവല്ലോ. ഉത്തമ ഭക്തന് തന്നെയാണ് ഗുണാതീതന് എന്ന് ബോദ്ധ്യമായില്ലേ? ഇനിയുള്ള അദ്ധ്യായങ്ങളിലും ഇതേകാര്യം മറ്റൊരു രീതിയിലാവും പറയുന്നത്. യോഗങ്ങളുടെ പേര് പലതായാലും ഫല സിദ്ധി ഒന്നാണ്. വഴികള്‍ പലതായും ലക്ഷ്യം ഒന്നാണ്.
പുരുഷോത്തമയോഗം എന്ന പതിനഞ്ചാം അദ്ധ്യായം നോക്കൂ ചെറുതാണ്. ഇരുപത് ശ്ലോകങ്ങളേയുള്ളൂ. എല്ലാം ഭഗവാന്റെ മൊഴികള്‍. നേരത്തേ വിഭൂതിയോഗത്തിലെന്നത് പോലെ
10) ഭഗവാന് സ്വന്തം വൈശിഷ്ട്യങ്ങള്‍ ഏറെകുറെ ആവര്‍ത്തിക്കുകയാണെന്ന് തോന്നാം. അര്‍ജ്ജുനന്റെ ചോദ്യങ്ങളൊന്നും ഇല്ല.
പതിനാറാം അദ്ധ്യായത്തിലും ഭഗവാനാണ് നിറഞ്ഞു നില്‍ക്കുന്നത്. അര്‍ജ്ജുനന്റെ ചോദ്യങ്ങള്‍ ഇല്ലാതായിരിക്കുന്നു. ദൈവാസുര സമ്പദ് യോഗമെന്ന ഈ അദ്ധ്യായത്തില്‍ നാം മനസ്സിരുത്തേണ്ടുന്ന പലകാര്യങ്ങളും ഉണ്ട്. ഇന്നത്തെ ജീവിത രീതീയുമായി ഒന്നു തട്ടിച്ചുനോക്കി ഉചിതമായ മാറ്റങ്ങളോ തീരുമാനങ്ങളോ എടുക്കാന്‍ ഉപകരിക്കുന്നതാണവ.
ദൈവി, ആസുരി എന്നിങ്ങനെ രണ്ടുതരം സമ്പത്തുക്കള്‍ വാരിക്കൂട്ടുന്ന മനുഷ്യരുണ്ട്. ഒന്ന് ധര്‍മ്മ പ്രവൃത്തിയും മറ്റേത് അധര്‍മ്മ പ്രവൃത്തികളുമത്രേ. ആദ്യത്തെ മൂന്നു ശ്ലോകങ്ങളില്‍ ഇരുപത്തഞ്ചിലധികം ഗുണങ്ങളെ പറ്റി ഭഗവാന് പറയുന്നു.
നിര്‍ഭയത്വം മനഃശുദ്ധി ദാനം, ജ്ഞാനം, യജ്ഞം, സത്യം, അഹിംസ, ക്ഷമ, ധീരത, ദയ, കോപമില്ലായ്മ പരദൂഷണം പറയാതിരിക്കല്‍, മര്യാദ, ദൃഢത, കോമളത എന്നിങ്ങനെ ഇവയ്ക്ക് വിപരീതമായ ഗുണങ്ങള്‍ ആസുരീസമ്പത്താണ്. ദൈവീ സമ്പത്ത് മോക്ഷവും ശാന്തിയും തരുമ്പോള്‍ ആസുരി നല്‍കുന്നത് ദുഃഖവും ബന്ധനവുമായിരിക്കും. ഹേ അര്‍ജ്ജുനാ! നീ ദൈവീ സമ്പത്തുമായി ജനിച്ചവനാണ്. വ്യസനിക്കേണ്ട.(മാ ശുചാഃ) എന്നത്രേ ഭഗവാന്റെ ആശ്വസിപ്പിക്കല്‍-ശ്ലോകം 5
തുടര്ന്നുള്ളശ്ലോകങ്ങളിലുള്ള വിവരണം ആസുരികളെ പറ്റിയാണ്. ഞാന്‍, എന്റെ , എനിയ്ക്ക്, എന്നോട് എന്നാല്‍ എന്നീവിധത്തിലുള്ള നൂറു നൂറ് ആശകളുമായിട്ടാണ് ആസുരികളുടെ നടപ്പ്. സ്വാര്ത്ഥസുഖങ്ങള്ക്കുവേണ്ടി അന്യായമായി പണം സമ്പാദിച്ചും ക്രൂരതകള്‍ ചെയ്തും അവര്‍ അന്യദേഹങ്ങളില്‍ വസിക്കുന്ന പരമാത്മാവായ എന്നെ എപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കും അങ്ങനെ…
അനേകചിത്തവിഭ്രാന്താ
മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷൂ
പതന്തി നരകേളശുചൗ 16-16
പലവിധ വിചാരങ്ങളാല്‍ ഭ്രാന്തമായ മനസ്സോടെ,ആഗ്രഹങ്ങളാല്‍ കെട്ടുപിണഞ്ഞും ഇന്ദ്രിയസുഖങ്ങളാല്‍ മദിച്ചും കഴിയുന്ന ഇവര്‍ അഴുക്കിന്റെ നരകത്തില്‍ വീഴുന്നു. കാമം ക്രോധം ലോഭം (അത്യാഗ്രഹം) ഇവമൂന്നുമാണ് നരകത്തിലേയ്ക്കുള്ള വാതിലുകള്‍ എന്നും ഭഗവാന് വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും ഒടുവില്‍ 24-ാം ശ്ലോകത്തില്‍ എന്തൊക്കെചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്നു ശാസ്ത്രവിധികളില്‍ പറയപ്പെട്ടിട്ടുള്ളതിനെ നീ യഥാവിധി മനസ്സിലാക്കി കര്‍മ്മം ചെയ്യുന്നു അര്‍ജ്ജുനാ എന്നു പറഞ്ഞുകൊണ്ടാണ്് ഭഗവാന് 16-ാം അദ്ധ്യായം അവസാനിപ്പിക്കുന്നത്.
”മുത്തച്ഛനും ഇന്ന് ഭഗവാനെപ്പോലെയായോ എന്ന് ഒരു സംശയം!” ഉണ്ണി ചിരിച്ചുകൊണ്ട് പറഞ്ഞു: ”ഞങ്ങള്‍ക്ക് യാതൊന്നും ചോദിക്കാനുള്ള അവസരം തന്നില്ലല്ലോ! ”
” അത് നിങ്ങള്‍ അര്‍ജ്ജുനനെപ്പോലെ ശ്രദ്ധാലുക്കളായതുകൊണ്ടാണ്.” മുത്തച്ഛന് ചിരിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: