തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന നിയമസഭാ മണ്ഡലമാണ് നേമം. തെരഞ്ഞെടുപ്പ് വിശാരദന്മാര് ഹരിച്ചും ഗുണിച്ചും കുറച്ചും കൂട്ടിയുമൊക്കെ നോക്കിയിട്ടും നേമത്തിന്റെ മനസ്സറിയാതെ, ഉത്തരം കിട്ടാതെ വഴിമുട്ടുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് -യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടില്‍ വിജയം കൈവിട്ടുപോയ കേരള രാഷ്ട്രീയത്തിലെ ക്ലീന്‍ ഇമേജ് താരം ബിജെപിയിലെ ഒ.രാജഗോപാല്‍ വീണ്ടും മത്സര രംഗത്ത് ഇറങ്ങിയപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരുടെ ചാരക്കണ്ണുകള്‍ മണ്ഡലത്തിന്റെ മൂക്കും മൂലയും അരിച്ചു പെറുക്കുകയാണ്. അക്കൗണ്ട് തുറക്കുന്നതിന്റെ ആദ്യ ലീഡ് നേമത്തു നിന്ന് ആകുമോ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് തിരുവനന്തപുരം ഈസ്റ്റിന്റെയും കോവളത്തിന്റെയും കാട്ടാക്കടയുടെയും ചില വാര്‍ഡുകള്‍ അടര്‍ത്തിയെടുത്ത് നേമം മണ്ഡലമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജഗാപാലിന് 43,661 വോട്ടുകളായിരുന്നു ലഭിച്ചത്. എംഎല്‍എ ശിവന്‍കുട്ടി 50,076 വോട്ട് നേടിയപ്പോള്‍ യുഡിഎഫിലെ ചാരുപാറ രവി 20,248 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ മണ്ഡലത്തിലെ രാഷ്ട്രീയ കാലാവസ്ഥ ആകെ മാറി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച രാജഗോപാല്‍ നേമം മണ്ഡലത്തില്‍ 50,685 വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തായി.
യുഡിഎഫ് 32,639 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 31,643 വോട്ട് നേടി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച ഊര്‍ജ്ജം ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിലനിര്‍ത്താനായി. 21 വാര്‍ഡുകളില്‍ 11 വാര്‍ഡുകള്‍ കരസ്ഥമാക്കി ബിജെപിക്ക് ഒന്നാം സ്ഥാനം. നാല് സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത്, അതില്‍ ഒരു വാര്‍ഡില്‍ തോറ്റത് കേവലം ഒരു വോട്ടിനും. എല്‍ഡിഎഫ് എട്ട് വാര്‍ഡുകള്‍ കരസ്ഥമാക്കിയപ്പോള്‍ യുഡിഎഫ് വെറും രണ്ട് സീറ്റില്‍ ഒതുങ്ങി.
ഇവിടെ മത്സരം പാര്‍ട്ടികള്‍ക്ക് അപ്പുറം വ്യക്തികള്‍ തമ്മില്‍. കറകളഞ്ഞ സംശുദ്ധ രാഷ്ട്രീയത്തിനുടമ വേണോ അതോ ജനാധിപത്യത്തിന് ആകമാനം അപമാനം വരുത്തിവച്ച പ്രതിനിധിയെ ഇനിയും വിജയിപ്പിക്കണോ എന്ന് ചിന്തിക്കുകയാണ് വോട്ടര്‍മാര്‍. തങ്ങള്‍ ചെയ്ത തെറ്റിന്റെ പാപക്കറ തങ്ങള്‍ തന്നെ കഴുകിക്കളയുമെന്ന വാശിയിലാണ് ഓരോ വോട്ടര്‍മാരും.
കേരളത്തിലെ 139 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ചര്‍ച്ച വികസനമാണ്. എന്നാല്‍ നേമത്ത് സജീവ ചര്‍ച്ച നിയമസഭയില്‍ തങ്ങളുടെ പ്രതിനിധി ശിവന്‍കുട്ടി നടത്തിയ അക്രമ രാഷ്ട്രീയം. നേമത്തുകാര്‍ക്ക് മുഴുവന്‍ അപമാനം ഉണ്ടാക്കിയതാണ് എംഎല്‍എയുടെ സഭയിലെ താണ്ഡവം.
ലോകം മുഴുവന്‍ ദിവസങ്ങളോളം അത് സമൂഹ മാധ്യമങ്ങളിലൂടെ കാണുകയും ചെയ്തു. ആ ശിവന്‍കുട്ടിയെ നേമത്ത് വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ സിപിഎമ്മിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നീരസമുണ്ടെങ്കിലും പ്രാണഭയത്താല്‍ പഞ്ചപുച്ഛമടക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസ് നേമം സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായതോടെ ഇട്ടെറിഞ്ഞ് ഓടി. പതിവു പോലെ ഘടകകഷിയായ ജെഡിയുവിന് സീറ്റ് നല്കി. ചാരുപാറ രവിയോട് വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേതുപോലെ കോണ്ഗ്രസ്സുകാര് ഇക്കുറിയും കാലുവാരാന്‍ സാധ്യത ഉള്ളതിനാല്‍ നേമത്ത് മത്സരിക്കാനില്ലെന്ന് ചാരുപാറ തീര്‍ത്തു പറഞ്ഞു. ഇതോടെ നേമത്തിനു പകരം കോവളം സീറ്റ് നല്‍കണമെന്നായി വിരേന്ദ്രകുമാറും സംഘവും. സീറ്റ് പകരംവച്ച് മാറാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ്സും വാശിപിടിച്ചു.
ഇതിനിടയില്‍ മത്സരിക്കാനായി ഒരു സ്ഥാനാര്‍ത്ഥിയെ കിട്ടിയത് ജെഡിയുവിന് ആശ്വാസമായി. കേരള കോണ്‍ഗ്രസ് സ്കറിയാതോമസ് വിഭഗത്തില്‍ നിന്നും ചാടിവന്ന മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിളള. വെള്ളിമൂങ്ങ സിനിമാക്കഥയിലേതു പോലെ തന്റെ പാര്‍ട്ടി ചെയര്‍മാനായിരുന്ന സ്കറിയാതോമസ് മത്സരിക്കുന്നതിന് എല്‍ഡിഎഫില്‍ നിന്നും സീറ്റ് തരപ്പെടുത്തിയപ്പോള്‍ ജനറല്‍ സെക്രട്ടറിയായ തന്നെ തഴയുകയും നിര്‍ണ്ണായക ഘട്ടത്തില്‍ തള്ളിപ്പറയുകും ചെയതതിന് പ്രതികാരം വീട്ടാന്‍ വഴി അന്വേഷിച്ചു നടക്കുകയായിരുന്നു സുരേന്ദ്രന്‍പിള്ള. തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രധാനകക്ഷിയുടെ കുടക്കീഴില് മത്സരിക്കുന്നത് പാര്‍ട്ടിചെയര്‍മാന്‍ കാട്ടികൊടുക്കണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂ സുരേന്ദ്രന്‍പിള്ളക്ക്. നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്ന് സുരേന്ദ്രന്‍പിള്ള സമ്മതിച്ചതോടെ ജെഡിയുവിനും കോണ്‍ഗ്രസ്സിനും ആശ്വാസമായി.
നദികളാലും നീര്‍ത്തടങ്ങളാലും ജലസമൃദ്ധിയുടെ നാടാണ് നേമം. എന്നാല്‍ കുടിവെള്ളത്തിനായി രാത്രിയില്‍ കുടങ്ങളുമായി ടാങ്കര്‍ ലോറി വരുന്നതും കാത്ത് ഉറക്കമിളച്ച് കാത്തിരിക്കണം. തൃക്കണ്ണാപുരം പമ്പ് ഹൗസ് പുനരുദ്ധരിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എംഎല്‍എ ഉറപ്പ് നല്‍കിയെങ്കിലും ചെളി അടിഞ്ഞ് കിടക്കുന്ന വാട്ടര്‍ ടാങ്ക് ശുദ്ധീകരിക്കാന്‍ പോലും തയ്യാറായിട്ടില്ല. കരമന ആറിനു കുറുകെ ശക്തിനഗര്‍-തമലം നിവാസികള്‍ മുടവന്മുകള് പാലത്തിനു വേണ്ടി കാണുന്ന സ്വപ്നം ഇന്നും തുടരുന്നു.
മണ്ഡലത്തിലെ പാടശേഖരങ്ങളായ കോലിയക്കോട്, പുഞ്ചക്കരി എന്നിവിടങ്ങളില്‍ കൃഷി അന്യമായിട്ടും കര്‍ഷക നേതാവിന് കര്‍ഷകരുടെ സങ്കടം കാണാന്‍ മനസ്സു വന്നില്ല. വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കൂടക്കീഴിലാക്കാന്‍ മിനി സിവില്‍ സ്റ്റേഷന് പണിയണമെന്ന ആവശ്യത്തിനോടുള്ള എംഎല്‍എ യുടെ വിയോജിപ്പിനും ഇതുവരെ മാറ്റം വന്നിട്ടില്ല. മണ്ഡലത്തിലെ മിനി വ്യാവസായിക പാര്‍ക്കായ പാപ്പനംകോട് എസ്റ്റേറ്റിലെ കമ്പനികള്‍ അടച്ചു പൂട്ടലിന്റെ വക്കിലാണ്. സര്‍ക്കാര്‍ ഭാഗത്തു നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ കമ്പനികള്‍ക്ക് നേടിക്കൊടുക്കുന്നതിലും ജനപ്രതിനിധിയുടെ പരാജയം തുറന്ന സമ്മതിക്കുന്നു.
സെഞ്ച്വറി കഴിഞ്ഞ തിരുമല വില്ലേജ് ഓഫീസിന്റെ പരാധീനതകള്‍ക്കും പരിഹാരമില്ല. ഏതു നിമിഷവും തകര്‍ന്നുവീഴാറായ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിക്കടവില്‍ പാര്വ്വതിപുത്തനാറിലെ മലിന ജലത്തില്‍ വേണം ബലിതര്‍പ്പണങ്ങള്‍ നടത്തേണ്ടത്. ആധുനിക രീതിയില്‍ സംവിധാനം ഒരുക്കുമെന്ന് പറഞ്ഞ എംഎല്‍എ സ്ഥലത്തെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുന്നതല്ലാതെ കടവിലേക്ക് തിരിഞ്ഞുനോക്കാറില്ല.
സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ക്ഷേത്രപരിസരത്തിന്റെ വികസനത്തിനായി ആറ്റുകാല്‍ ടൗണ്‍ഷിപ്പ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം നടത്തിയശേഷം നിരവധി പൊങ്കാല ഉത്സവങ്ങള്‍ കടന്നു പോയി. ടൗണ്‍ഷിപ്പ് ഇന്നും എംഎല്‍എയുടെ വികസന വാക്കുകള്‍ പോലെ വെറും കഥ. മണ്ഡലത്തെ മണ്ഡരി ബാധയിലേക്ക് തള്ളിവിടുകയായിരുന്നു എംഎല്‍എ യുടെ വികസന സ്വപ്നം.
തികഞ്ഞ ആത്മവിശ്വാസവുമായി യുവാവിന്റെ ചുറുചുറുക്കോടെ പ്രചാരണ രംഗത്താണ് ഒ.രാജഗോപാല്‍. സംസ്ഥാനത്തെ മത്സരാര്‍ത്ഥികളില്‍ പ്രായം കൂടിയവരില്‍ രണ്ടാമന്. കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ വികസനം മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പ് ഗോദയില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പതിവാണ്. കേന്ദ്രമന്ത്രി പദം വരെ അലങ്കരിച്ചിരുന്നു രാജഗോപാല്‍. നേമത്ത് എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഒരു ആരോപണവും ഉന്നയിക്കാനില്ല. ആ വ്യക്തിത്വം തന്നെയാണ് രാജഗോപാലിനെ ഒന്നാമനാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലവും അതു തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: