ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് വയനാട്ടിലെ ബത്തേരി മണ്ഡലം. ഗോത്ര മഹാസഭ അദ്ധ്യക്ഷയും ജെആര്‍എസ് അദ്ധ്യക്ഷയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ.ജാനു ഇവിടെ ജനവിധി തേടുന്നുവെന്നതാണ് ഇതിന്റെ പ്രാധാന്യം. കേരളത്തിലെ വനവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടി നിരവധി സമരങ്ങള്‍ നയിച്ച് ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സമരനേതാവാണ് സി.കെ.ജാനു. 1994ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഭാരതത്തില്‍ നിന്നുള്ള വനവാസി വിഭാഗങ്ങള്‍ക്കുവേണ്ടി സംസാരിച്ചു. വനവാസികളുടെ ഭൂരാഹിത്യം, ദാരിദ്ര്യം, നിരക്ഷരത, ചൂഷണം തുടങ്ങിയവ മുന്‍നിര്‍ത്തി നിരവധി സമരങ്ങള്‍ നയിച്ചു. പോര്‍മുഖങ്ങള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍നിന്ന് സെക്രട്ടേറിയേറ്റിനുള്ളിലേക്ക് വ്യാപിപ്പിക്കാനാണ് ജാനുവിന്റെ തീരുമാനം. നരേന്ദ്രമോദി നേതൃത്വം നല്കുന്ന എന്‍ഡിഎയില്‍ ഉള്ള വിശ്വാസം അവരെ മുത്തങ്ങ സമരമുഖം ഉള്‍പ്പെടുന്ന ബത്തേരിയിലെ സ്ഥാനാര്‍ത്ഥിയാക്കി. ജാനു ജന്മഭൂമിയോട് മനസ് തുറക്കുന്നു.
ഒന്നാംഘട്ട പര്യടനം കഴിഞ്ഞുവല്ലോ, പ്രതീക്ഷ എങ്ങനെ?
– ബത്തേരിയില്‍ എന്‍ഡിഎ വിജയിക്കും. വന്‍ ഭൂരിപക്ഷത്തോടെ സി.കെ.ജാനു നിയമസഭയിലെത്തും. ഒന്നാംഘട്ട പര്യടനത്തില്‍ ഓരോ സ്വീകരണകേന്ദ്രങ്ങളിലും പരാതികളുടെ ഭണ്ഡാരമാണ് നാട്ടുകാര്‍ നിരത്തിയത്. വന്യമൃഗശല്യം ജീവിതം അസാധ്യമാക്കിയിരിക്കുന്നു. ആറടി മണ്ണില്‍ മൃതദേഹം മറവ് ചെയ്യുന്നതിന് വീട്ടുമുറ്റവും അടുക്കളയും വേണ്ടിവരുന്നു. ഇടതു വലത് മുന്നികള്‍ എന്‍ഡിയെയെ മാതൃകയാക്കുന്ന കാലം വിദൂരമല്ല.
എല്‍ഡിഎഫ്- യുഡിഎഫ് കക്ഷികളുടെ നിലപാട് എങ്ങനെ?
– ജെആര്‍എസ് രൂപീകരിച്ച ഉടനെ മണ്ഡലത്തിലെ മുഴുവന്‍ കോളനികളിലും പര്യടനം നടത്തി. പല കോളനികളിലും ഗോത്രാചാരപ്രകാരമുള്ള വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇടത്-വലത് മുന്നണികള്‍ക്ക് വോട്ട് ചെയ്ത് വഞ്ചിതരായവര്‍ എന്‍ഡിഎ പക്ഷത്ത് നിലയുറപ്പിക്കും.
എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ വീണ്ടും അവസരം വേണമെന്നുപറയുന്നു. എന്താണ് നിലപാട് ?
– എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ കഴിഞ്ഞ 60 വര്‍ഷമായി വയനാടിന് സമ്മാനിച്ചത് പട്ടിണി മാത്രമാണ്. പാവപ്പെട്ടവര്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും ഒന്നും നല്കാന് ഇവര്‍ക്കായില്ല. ഇവരുടെ ജീവിതപ്രശ്നങ്ങളിലുള്ള ഇടപെടലും ഇവര്‍ക്ക് അസാധ്യമായി. കിടപ്പാടമില്ലാതെ, ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ നരകിക്കുകയാണ് വയനാട്ടുകാര്‍. ആത്മാഭിമാനത്താല്‍ ഇവര്‍ ഒന്നും പറയുന്നില്ലെന്നുമാത്രം.
ബത്തേരിയുടെ പ്രധാന പ്രശ്നമായ രാത്രിയാത്രാ നിരോധനം, നഞ്ചങ്കോട് റെയില്‍വേ, ഇവയെക്കുറിച്ചുള്ള അഭിപ്രായം?
– മാറിമാറി ഭരിച്ച മുന്നണികളാണിതിന്റെ ഉത്തരവാദി. രാത്രിയാത്രാ നിരോധനം നീക്കാന്‍ വാചകകസര്ത്തുമാത്രമാണ് ഇവര്‍ നടത്തിയത്. കേന്ദ്ര പരിസ്ഥിതി വകുപ്പുമായി, കര്‍ണാടക സര്‍ക്കാരുമായി കൂടിയാലോചിച്ച് പരിഹാരമുണ്ടാക്കാം. റെയില്‍വേയുടെ കാര്യത്തിലും ഇതുതന്നെയാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍തൂക്കം നല്‍കുമെന്ന് തനിക്ക് ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു. താന്‍ വിജയിച്ചാല്‍ ബത്തേരിയെ ഭാരതത്തിലെ മാതൃകാമണ്ഡലമാക്കുമെന്നും അവര്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് കഴിഞ്ഞദിവസം വോട്ടഭ്യര്ത്ഥിച്ചുവല്ലോ, എന്താണ് അഭിപ്രായം?
-നടേശന് സര് എസ്എന്‍ഡിപി യോഗത്തില്‍ തന്നെ ആദരിക്കുകയും തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താല്‍തന്നെ ബിഡിജെഎസിന്റെ പൂര്‍ണ്ണ പിന്തുണയും എനിക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: