പത്തനംതിട്ട: ഇരുമുന്നണികള്‍ക്കും അങ്കലാപ്പ് സൃഷ്്ടിച്ചുകൊണ്ട് എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. പത്തനംതിട്ട ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലും ഇതിനോടകം വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞ എന്‍ഡിഎ, സ്ഥാനാര്‍ത്ഥികള്‍ സ്വീകരണ പരിപാടികളുടെ തിരക്കിലാണ്.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്് ഷായടക്കമുള്ള ഉന്നത നേതാക്കളെ രംഗത്തിറക്കിയാണ് എന്‍ഡിഎ പ്രചാരണം കൊഴുപ്പിച്ചത്. പൊതുസമ്മേളനത്തിലെ ജനപങ്കാളിത്തമാണ് ഇടതു വലതു മുന്നണികളെ ഏറെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്്നാഥ് സിംങ്, ബിജെപി ദേശീയ വക്താവ് മീനാക്ഷിലേഖി എം.പി, മേജര്‍ രവി കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ , അനന്തകുമാര്‍, പത്്മശ്രീ സുരേഷ്ഗോപി എം.പി തുടങ്ങിയവര്‍ വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയടക്കം എന്‍ഡിഎ ഘടകക്ഷി നേതാക്കളും പ്രചരണ പരിപാടികളില്‍ സജീവം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍പ്പെട്ട ഇടതു വലതു മുന്നണികളെക്കാള്‍ പ്രചരണത്തില്‍ ഏറെ മുന്നിലെത്താന്‍ തുടക്കം മുതല്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞിരുന്നു. പരമ്പരാഗത രീതികള്‍ക്കു പുറമേ സാമൂഹ്യ മാധ്യമങ്ങളടക്കം ആധുനിക സാങ്കേതിക വിദ്യയുടെ സഹായവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ സംവിധാനമൊരുക്കിയ വീഡിയോ വാന്‍ ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. വിവിധ പ്രചരണ പരിപാടികള്‍ക്ക് പുറമേ ഗൃഹസമ്പര്‍ക്കം നടത്തുന്നതിലും പ്രത്യേക ശ്രദ്ധയാണ് എന്‍ഡിഎ പുലര്‍ത്തുന്നത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് മത്സരിക്കുന്ന ആറന്മുളയില് ഇന്നേവരെ കാണാത്ത വീറും വാശിയുമാണ് പ്രകടമാകുന്നത്. യുഡിഎഫിലെ സിറ്റിംഗ് എംഎല്‍എ ശിവദാസന്‍നായരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാജോര്‍ജും പ്രചരണത്തില്‍ എന്‍ഡിഎയ്ക്കൊപ്പം എത്താന്‍ പാടുപെടുകയാണ്. ആറന്മുള വിമാനത്താവള വിരുദ്ധ സമരം തന്നെയാണ് ഇവിടുത്തെ പ്രധാന ചര്‍ച്ചാ വിഷയം.
അടൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.സുധീര്‍ ഇതിനോടകം ജനഹൃദയങ്ങളില്‍ കുടിയേറിക്കഴിഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിനാണ് അടൂര്‍ സാക്ഷ്യം വഹിക്കുന്നത്. സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും ജെഎസ്എസ് വിട്ടുകോണ്ഗ്രസില് കുടിയേറിയ മുന്‍എംഎല്‍എ കെ.കെ.ഷാജു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമാണ്.
റവന്യൂമന്ത്രി അടൂര്‍പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറാണ്. മണ്ഡലത്തിലെ സ്ഥിരതാമസക്കാരനെന്നത് അശോക് കുമാറിന് കൂടുതല്‍ കരുത്താകുന്നു. അഡ്വ.ആര്. സനല്‍കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
ബിഡിജെഎസ് മത്സരിക്കുന്ന റാന്നി , തിരുവല്ല മണ്ഡലങ്ങള്‍ എതാണ്ട് എന്‍ഡിഎയുടെ ആധിപത്യത്തില്‍ ആയിക്കഴിഞ്ഞതായാണ് ജനങ്ങളുടെ പ്രതികരണം നല്കുന്ന സൂചന. ബിഡിജെഎസ് പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനും , എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന് പ്രസിഡന്റുമായ കെ.പത്മകുമാറാണ് റാന്നി മണ്ഡലത്തില്‍ മത്സര രംഗത്ത്. പതിറ്റാണ്ടുകളായ സംഘടനാ പാടവം തന്നെയാണ് ഇവിടെ പത്മകുമാറിന് കരുത്താകുന്നത്. ബിജെപി, ബിഡിജെഎസ് കൂട്ടുകെട്ടിന് റാന്നിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിച്ചു കഴിഞ്ഞു. സിറ്റിംഗ് എംഎല്‍എ രാജു ഏബ്രഹാം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. മറിയാമ്മ ചെറിയാനാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.
തന്ത്രിമുഖ്യന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തിരുവല്ല മണ്ഡലത്തില്‍ തീപാറുന്ന മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞാണ് എന്‍ഡിഎയുടെ പ്രചരണം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാത്യു ടി.തോമസ് എംഎല്‍എയും, മുന്‍ എംഎല്‍എ ജോസഫ് എം.പുതുശ്ശേരി യുഡിഎഫ് സ്ഥാമാര്ത്ഥിയുമാണ്. ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പി.ജെ.കുര്യന് രംഗത്തെത്തിയതിന്റെ ആശങ്ക എല്‍ഡിഎഫില്‍ നിലനില്‍ക്കുന്നുണ്ട്. അനുകൂല രാഷ്്ട്രീയ സാഹചര്യവും പ്രചരണത്തിലെ മേല്‍ക്കൈയുമാണ് ജില്ലയില്‍ എന്‍ഡിഎയുടെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: