കൊച്ചി: സ്വകാര്യ ആശുപത്രികളിലും അവശ്യ സര്‍വീസ് നിയമം (എസ്മ) പ്രയോഗിക്കാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമാക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
നഴ്സുമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സമരക്കാര്‍ക്കെതിരേ എസ്മ പ്രയോഗിക്കാന്‍ ഉത്തരവ് ഇടണമെന്നുമുള്ള ആശുപത്രി മാനെജ്മെന്റുകളുടെ ആവശ്യത്തിന്മേലാണു കോടതി നടപടി. കേരളത്തിലെ നഴ്സുമാരുടെ സേവനം രാജ്യത്തിനു തന്നെ മാതൃകയാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ചൂണ്ടിക്കാട്ടി.
പൈലറ്റുമാരുടെ സമരത്തിലെന്ന പോലെ നഴ്സുമാരുടെ സമരത്തിലും കോടതി ശക്തമായി ഇടപെടണമെന്നാണ് മാനേജുമെന്റിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. ഇതു രണ്ടും വ്യത്യസ്ത സ്വഭാവമുള്ള വിഷയങ്ങളാണെന്നും സമരക്കാരുടെയും സര്‍ക്കാരിന്റെയും വിശദീകരണം കേട്ട ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്കു കടക്കാന്‍ കഴിയൂവെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
സമരം നടക്കുന്ന ആശുപത്രികളിലെ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പോലീസ് സംരക്ഷണം ഉറപ്പു വരുത്തണമെന്നും സമരം മൂലം രോഗികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: