നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ റാവത്ത് സര്‍ക്കാരിനെതിരെ തിരിഞ്ഞതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഒന്‍പത് വിമത എംഎല്‍എമാര്‍ക്ക് ചൊവ്വാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ച ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി പറയും. ഇന്നലെ വിധി പറയുമെന്നാണ് കരുതിയിരുന്നതെങ്കിലും മൂന്നു മണിക്കൂര്‍ വാദങ്ങള്‍ക്കു ശേഷം വിധി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
പത്താം തീയതിയാണ് വിശ്വാസവോട്ടെടുപ്പ്. തിങ്കളാഴ്ച രാവിലെ പത്തേകാലിന് വിധി പറയും. ജസ്റ്റീസ് യു. സി. ധ്യാനി പറഞ്ഞു. 70 അംഗ സഭയില്‍ ബിജെപിക്ക് 28 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 27 പേരും. ബിഎസ്പിക്ക് രണ്ട് അംഗങ്ങളും മൂന്നു സ്വതന്ത്രരുമുണ്ട്. ഒന്‍പത് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിമതരാണ്.
ഒന്‍പത് കോണ്‍ഗ്രസ് വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി വിവേചനപരമാണെന്ന് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ഇത് സ്വഭാവിക നീതി നിഷേധിക്കുന്നതാണ്. ധനവിനിയോഗ ബില്ലില്‍ വോട്ട് വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ക്കൊപ്പം നിവേദനം നല്‍കിയതില്‍ എന്താണ് കുഴപ്പം. അദ്ദേഹം ചോദിച്ചു. നിവേദനം നല്‍കിയത് ആരോഗ്യകരമായ ജനാധിപത്യമാണ്. അത് കൂറുമാറ്റമല്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: