കൊടകര: പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കേരളത്തില്‍ ദളിതരും സ്ത്രീകളും സുരക്ഷിതരല്ല എന്നതിന്റെ തെളിവാണ് സംഭവം. കേസ് തെളിയിക്കാനാവശ്യമായ എന്ത് സഹായവും ചെയ്യാന്‍ ഒരുക്കമാണ്. അദ്ദേഹം പറഞ്ഞു.
ഇടതു വലത് മുന്നണികള്‍ക്ക് ബദലായി ബി.ജെ.പി. നേതൃത്വം നല്കുന്ന മൂന്നാം ശക്തി ഉദയം ചെയ്തു കഴിഞ്ഞതായി രാജ്നാഥ് സിംഗ് പറഞ്ഞു. 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ വന്നപ്പോള്‍ ചുരുങ്ങിയ മണ്ഡലങ്ങളിലൊഴികെ മറ്റെല്ലായിടത്തും ‘സീറോ’ ആയിരുന്ന പാര്‍ട്ടി ഇത്തവണ ഒട്ടനവധി സംഘടനകള്‍ ഉള്‍പ്പെട്ട എന്‍.ഡി.എ മുന്നണിയുടെ രൂപീകരണത്തോടെ ‘ഹീറോ’ ആയി മാറിക്കഴിഞ്ഞു.
കേരളത്തിലെ പ്രബലമായ സാമുദായിക സംഘടനകള്‍ ചേര്‍ന്ന് സാമൂഹ്യ നീതിക്കായി രൂപീകരിച്ച ഭാരതീയ ധര്‍മ്മ ജന സേനയും വനവാസി നേതാവ് സി.കെ.ജാനുവിന്റെ പാര്‍ട്ടിയുമെല്ലാം ഇന്ന് എന്‍.ഡി.എ.ക്കൊപ്പമാണ്. കേരളത്തിന്റെ വികസന മുരടിപ്പിന്റെ പരിപൂര്‍ണ്ണ ഉത്തരവാദികള്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ്. അഴിമതിയുടെ കാര്യത്തില്‍ ഈ രണ്ട് മുന്നണി സര്‍ക്കാരുകളും ഞാനോ നീയോ കേമന്‍ എന്ന മത്സരമാണ് നടത്തിക്കൊണ്ടിരുന്നത്.
കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും യാതൊരു രാഷ്ട്രീയ ധാര്‍മ്മികതയുമില്ല. കേരളത്തില്‍ മുന്നണികളുടെ പേരില്‍ തമ്മില്‍ തല്ലുന്ന ഇവര്‍ പശ്ചിമബംഗാളില്‍ പരസ്പരം മോതിരം മാറല്‍ നടത്തി വിവാഹ ബന്ധമുറപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേവലം വോട്ട് അഭ്യര്‍ഥിക്കാന്‍ വേണ്ടി മാത്രമല്ല എന്‍.ഡി.എ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചാല്‍ കേരളത്തിന്റെ വികസനത്തിന് ഒരു പുത്തന്‍ പരിപ്രേക്ഷ്യം നല്‍കുമെന്ന് വാഗ്ദാനം നല്കാന് കൂടിയാണ് താന്‍ വന്നിട്ടുള്ളത്.
കേന്ദ്രത്തില്‍ ബി.ജെ.പി ഗവണ്‍ന്മെന്റ് അധികാരത്തിലെത്തിയതോടെ ലോകത്താകമാനം ഭാരതത്തിന്റെ യശസ്സ് വാനോളമുയര്‍ന്നു. സ്വദേശികള്‍ മാത്രമല്ല വിദേശ രാഷ്ട്രങ്ങളും ദശലക്ഷക്കണക്കിന് കോടി രൂപ ഭാരതത്തില്‍ മുതലിറക്കാന്‍ മത്സരിക്കുന്നു. കേരളത്തില്‍ ഇടത് വലത് മുന്നണികളെ പല തവണ പരീക്ഷിച്ച് മടുത്ത ജനത ഇത്തവണ എന്‍.ഡി.എ. മുന്നണിക്ക് ഒരവസരം നല്‍കണമെന്നാണ് കേരളത്തിലെ വോട്ടര്‍മാരോട് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പുതുക്കാട് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എ.നാഗേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോടാലി എസ്.എന്‍ വിദ്യാമന്ദിര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് കാര്യദര്‍ശി മുരളി ഗോപാല്‍ മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
പുതുക്കാട് മണ്ഡലം എന്‍.ഡി.എ. ചെയര്മാന് സി.ജെ.ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഖലാ സെക്രട്ടറി എ.ഉണ്ണികൃഷ്ണന്, സ്ഥാനാര്‍ഥി എ.നാഗേഷ്, കെ.പി.എം.എസ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ.സുബ്രന് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. ബി.ജെ.പി.ദേശീയ കൗണ്‍സില്‍ അംഗം പി.എസ്.ശ്രീരാമന്, ഇ.വി.കൃഷ്ണന് നമ്പൂതിരി, കെ.നന്ദകുമാര്‍, വി.കെ.രാജന്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഉഷാ അരവിന്ദ്, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ആര്.ദിനേശന്, എന്‍.ഡി.എ മണ്ഡലം കണ്‍വീനര്‍ പി.കെ.രവീന്ദ്രന്, ആര്.എസ്.എസ്. ജില്ലാ സഹകാര്യവാഹ് കെ.ആര്.ദേവദാസ് തുടങ്ങിയ നേതാക്കള്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പി.കെ.ബാബു സ്വാഗതവും കെ.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: