തൊടുപുഴയിലെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന് ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ: റബ്ബര്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത് സംബന്ധിച്ചുളള വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊടുപുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ്. പ്രവീണിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
റബ്ബര്‍ കര്‍ഷകരുടെ പുരോഗതിക്കായി പ്രയത്നിക്കേണ്ട റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ല.
ശമ്പളം വാങ്ങുക എന്ന ലക്ഷ്യം മാത്രമാണ് ഉദ്യോഗസ്ഥര്ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത ജീവനക്കാരാണ് ഇപ്പോള്‍ ബോര്‍ഡിലുള്ളത്. ബോര്‍ഡില്‍ ജോലിയുണ്ടായിരുന്നവരുടെ ഇഷ്ടക്കാരാണ് ജീവനക്കാരായി പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് ഗുണകരമായി റബ്ബര്‍ ബോര്‍ഡിനെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
റബ്ബര്‍ കര്‍ഷകരോട് സര്‍ക്കാരിന് താല്പര്യമുള്ളതിനാലാണ് റബ്ബര്‍ ഇറക്കുമതി ഗണ്യമായി കുറച്ചത്. റബ്ബര്‍ കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ ഇതുവരെയുള്ള സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ അഴിമതിക്കഥകളുമായാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫാകട്ടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. രണ്ട് മുന്നണികളും പരസ്പരം മത്സരിക്കുകയാണ്. ഇത് നാടിനാപത്താണ്. മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിക്ക് പ്രതിച്ഛായ മാത്രമാണ് താല്പര്യം. ഹെലികോപ്റ്റര്‍ അഴിമതി നടന്നത് ഇദ്ദേഹം മന്ത്രിയായിരുന്ന വകുപ്പിലാണ്.
ആന്റണി ശുദ്ധനായിരുന്നെങ്കില് അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പില്‍ എങ്ങനെ അഴിമതിയുണ്ടായെന്ന് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ദളിത് യുവതികള്‍ക്ക് നേരെ ആക്രണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇവിടെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു.
യോഗത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.എസ് രാജന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍, ദേശീയ സമിതിയംഗം പി.പി സാനു, ബിഡിജെഎസ് ജില്ല പ്രസിഡന്റ് പി. രാജന്, വൈസ് പ്രസിഡന്റുമരായ സി.സി കൃഷ്ണന്, സിനിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: