മങ്കൊമ്പ്: ആലപ്പുഴ ചങ്ങനാശേരി റോഡില്‍ പോലീസിന്റെ വാഹന പരിശോധനകള്‍ സജീവമാകുമ്പോഴും രാത്രികാലങ്ങളിലുള്ള മാലിന്യ നിക്ഷേപം അടിക്കടി വര്‍ദ്ധിക്കുന്നു. പകല്‍സമയങ്ങളില്‍ 24 കിലോമീറ്ററുള്ള എസി റോഡില്‍ ഒരേ സമയം അഞ്ചിലധികം വാഹനപരിശോധനകള്‍ വരെ കാണാവുന്നതാണ്.
നഎന്നാല്‍ ഇത് സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ മാത്രമാണ് ഉപകരിക്കുന്നത്. കളര്‍കോട് മുതല്‍ പെരുന്ന വരെയുള്ള എസി റോഡ് അഞ്ച് പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലാണ് വരുന്നത്. ഇവര്‍ക്ക പുറമെ ഹൈവേ പോലീസും, മോട്ടോര്‍ വാഹനവകുപ്പും വാഹന പരിശോധനകളില്‍ ഏര്‍പ്പെടാറുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി നടത്തുന്ന പോലീസ് പരിശോധനകള്‍ ഇരുചക്ര വാഹനയാത്രക്കാരെയും, കുടുംബസമേതം യാത്ര ചെയ്യുന്നവരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. സംസ്ഥാനപോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായ പോലീസ് പെരുമാറ്റത്തില്‍ അധികവും ഇരകളാവുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്.
തിരക്കേറിയ റോഡുകളിലും, പ്രധാന ജംഗ്ഷനുകളിലും മറ്റുമുള്ള പരിശോധനകള്‍ കുട്ടനാട്ടിലെ പോലീസ് തുടരുകയാണ്. മിക്ക വാഹനപരിശോധന സംഘങ്ങള്‍ക്കും മുന്‍നിരയില്‍ നില്‍ക്കാറുള്ളത് ഹോംഗാര്‍ഡുകളാണ്. ഇവര്‍ക്ക് വാഹനപരിശോധനയില്‍ പോലീസിനെ സഹായിക്കാന്‍ വ്യവസ്ഥയുണ്ടങ്കിലും പലപ്പോഴും ഇവരാകും വാഹനങ്ങള്‍ കൈകാണിച്ച് നിര്‍ത്തുന്നത്. വാഹന പരിശോധനയ്ക്ക് എസ്ഐ റാങ്കില്‍ താഴെയുള്ളവര്‍ക്ക അധികാരമില്ലങ്കിലും ബൈക്കുമായി കറങ്ങുന്ന എഎസ്ഐയും, ഹോം ഗാര്‍ഡുകളും ചേര്‍ന്ന് ഒഴിഞ്ഞ പ്രദേശങ്ങളില്‍ വാഹനപരിശോധന നടത്തുന്നത് പതിവ് കാഴ്ചയാണ്.
നഗരപ്രദേശങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും രാത്രി കാലങ്ങളില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. പകല്‍സമയങ്ങളില്‍ സാധാരണ യാത്രക്കാരെ പിഴിയുന്ന പോലീസ് രാത്രികാലങ്ങളില്‍ നിഷ്ക്രിയരാകുന്നു. അറവ്മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളുമാണ് എസി റോഡിനിരുവശങ്ങളിലുമായി നിക്ഷേപിക്കപ്പെടുന്നത്. ചാക്കുകളില്‍ കെട്ടിയ നിലയിലും,അല്ലാതെയും റോഡില്‍ തന്നെ നിക്ഷേപിക്കുന്ന അറവുമാലിന്യങ്ങള്‍ എ.സി റോഡിനെ ദുര്‍ഗന്ധപൂരിതമാക്കുന്നു.
എസി റോഡിന് സമീപത്തുള്ള താറാവ്, കോഴി വില്പ്പനകേന്ദ്രങ്ങള് ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കപ്പെടുന്നു എന്നതും അന്വേഷിക്കേണ്ടതുണ്ട്. എറണാകുളം, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും വരുന്ന കക്കൂസ് മാലിന്യ ലോറികള്‍ രാത്രി ഒന്‍പതിന് ശേഷം അമിത വേഗത്തിലാണ് എസി റോഡിലൂടെ കടന്ന് പോകുന്നത്.
മുന്‍പ് ഇത്തരം വണ്ടികള്‍ ഇടിച്ച് നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യങ്ങള്‍ തള്ളി ജലാശയങ്ങള്‍ മലിനമാക്കുന്നതോടെ ജലജന്യ, ത്വക്ക് രോഗ സാധ്യതകളും ഏറുകയാണ്. മാലിന്യങ്ങള്‍ തള്ളുന്ന സാമൂഹ്യ വിരുദ്ധരെ പിടിക്കൂടാന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്മുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: