തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനെന്നപേരില്‍ പശ്ചിമബംഗാളില്‍ കൈകോര്‍ത്ത സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലും അതേ അടവിലേക്ക് നീങ്ങുന്നു. ഇവിടെ ബിജെപിക്കെതിരെയാണ്. ഇതിനായി ഉമ്മന്‍ചാണ്ടിയും കോടിയേരിയും ചരടുവലി തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും രഹസ്യധാരണ എന്നായിരുന്നു തുടക്കത്തില്‍ സിപിഎമ്മിന്റെ ആക്ഷേപം. സിപിഎമ്മും ബിജെപിയും രഹസ്യ ബന്ധത്തിലാണെന്ന് കോണ്‍ഗ്രസും പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതൊന്നും ജനങ്ങള്‍ ഏറ്റെടുക്കാതായതോടെയാണ് പുതിയ നീക്കം.
അതിന്റെ ഭാഗമായാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിലേതുപോലെ, മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കാതിരിക്കാന്‍ സിപിഎം സഹായിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഉമ്മന്‍ചാണ്ടിയുടേത്.
കോണ്‍ഗ്രസിനു ക്ഷീണമുള്ളിടത്ത് ബിജെപി ജയിക്കാതിരിക്കാന്‍ ശ്രമം നടത്തുമെന്ന് സിപിഎം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ബംഗാളിലെ അടവുനയമാണ് കേരളത്തിലും ഇരുമുന്നണികളും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കം അംഗീകരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നേരിടേണ്ടിവരുമെന്ന് മറ്റു നേതാക്കള്‍ തിരിച്ചറിഞ്ഞു. എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞു. പ്രസ്താവന വിവാദമായതോടെ ഉമ്മന്‍ചാണ്ടിയും മലക്കം മറിഞ്ഞിരിക്കുകയാണ്.
ബിജെപിയുടെ വോട്ട് നേടി കോണ്‍ഗ്രസിനു ഭരണം വേണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ പ്രതിപക്ഷത്തിരിക്കും. ജനങ്ങളുടെ പിന്തുണ മതി. കോണ്‍ഗ്രസ്-ബിജെപി ധാരണയെന്ന സിപിഎം ആരോപണം പച്ചക്കള്ളമാണ്. ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കാനുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമാണിത്. വോട്ടുമറിക്കാന്‍ സിപിഎം-ബിജെപി ധാരണയാണുള്ളതെന്നുമായിരുന്നു കുട്ടനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉമ്മന്‍ചാണ്ടി പറഞ്ഞത്.
അതേസമയം, സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കുന്തമുന ബിജെപിക്കെതിരെ തിരിച്ചുവച്ചത് വരാന്‍പോകുന്ന ബാന്ധവത്തിന്റെ സൂചനയാണ്.
പശ്ചിമബംഗാളില്‍ ധാരണയോ സഖ്യമോ ഇല്ലെന്ന് ഇരുകക്ഷികളും ആണയിട്ടതാണ്. എന്നാല്‍ പിന്നീട് കണ്ടത് ഇരുവര്‍ക്കുമായി ഒരു വേദി എന്നതാണ്. ഇലക്ഷന് കഴിഞ്ഞാല്‍ കൂട്ടുമന്ത്രിസഭയുണ്ടാക്കുമെന്നുമായി. കേരളത്തിലും നാമൊന്ന് എന്ന മുദ്രാവാക്യം സിപിഎമ്മും കോണ്‍ഗ്രസും ഏറ്റുവിളിക്കും. എന്നാല്‍ നേതാക്കളുടെ ഈ കൂട്ടുകെട്ടിനെ ജനം തിരസ്കരിക്കുമെന്നതാണ് സാഹചര്യം. മുഖ്യമന്ത്രിയുടെ പ്രസ്താവന ന്യൂനപക്ഷ വോട്ടുകള്‍ കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: