ബെംഗളൂരു: വിരാട് കോഹ്ലിയുടെ സംഹാര താണ്ഡവത്തിനു മുന്നില്‍ പൂനെ സൂപ്പര്‍ ജയന്റസ് നായകന് എം.എസ്. ധോണിയുടെ തന്ത്രങ്ങള്‍ ഫലിച്ചില്ല. സീസണിലെ രണ്ടാം സെഞ്ചുറിയോടെ വിരാട് നിറഞ്ഞാടിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മൂന്നാം ജയം. മൂന്നു പന്ത് ശേഷിക്കെ പൂനെയെ ഏഴു വിക്കറ്റിന് തുരത്തി ബാംഗ്ലൂര്‍. 58 പന്തില്‍ എട്ടു ഫോറും ഏഴു സിക്സറും സഹിതം 108 റണ്ണുമായി പുറത്താകാതെ നിന്നു വിരാട്. സ്കോര്‍: റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ് – 191/6 (20), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 195/3 (19.5/20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പൂനെയെ മികച്ച സ്കോറിലേക്കു നയിച്ചത് ഓപ്പണര്‍ അജിങ്ക്യ രഹാനെയുടെ തകര്‍പ്പന്‍ പ്രകടനം. നായകന് വിശ്വാസമില്ലെങ്കിലും സ്വന്തം കഴിവില്‍ വിശ്വാസമുള്ള അജിങ്ക്യ 48 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും സഹിതം 74 റണ്‍സെടുത്ത് ടോപ് സ്കോററായി. സൗരഭ് തിവാരിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 106 റണ്‍സ് ചേര്‍ത്താണ് അജിങ്ക്യ ടീമിനെ 191 എന്ന പൊരുതാവുന്ന സ്കോറിലേക്കു നയിച്ചത്. 39 പന്തില്‍ ഒമ്പത് ഫോറുകളോടെ 52 റണ്‍സെടുത്തു തിവാരി. ഇവര്‍ക്കു ശേഷം വന്നവര്‍ക്ക് കാര്യമായ പ്രകടനത്തിനാകാത്തത് സ്കോര്‍ ഇരുന്നൂറ് കടത്തുകയെന്ന ലക്ഷ്യത്തില്‍നിന്ന് പൂനയെ അകറ്റി. ആറു പന്തില്‍നിന്ന് 16 റണ്‍സെടുത്ത ഉസ്മാന് ഖവാജയും എട്ടു പന്തില്‍ 14 റണ്‍സെടുത്ത തിസര പെരേരയും രണ്ടക്കം കണ്ടു. നാലോവറില്‍ 24 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഷെയ്ന് വാട്സണാണ് ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ക്രിസ് ജോര്‍ദനും യുസ്വേന്ദ്ര ചഹലും ഓരോ വിക്കറ്റെടുത്തു.
ഓപ്പണറായെത്തിയ വിരാടും കെ.എല്‍. രാഹുലും (38) ആദ്യ വിക്കറ്റില്‍ 94 റണ്‍സ് ചേര്‍ത്ത് ബാംഗ്ലൂരിന് മികച്ച തുടക്കം നല്കി. രാഹുലിനു പകരമെത്തിയ എ.ബി. ഡിവില്ലേഴ്സ് (ഒന്ന്) നിരാശപ്പെടുത്തി. എന്നാല്‍, നാലാമനായെത്തിയ ഷെയ്ന് വാട്സണ് ബൗളിങ്ങിലെ ആവേശം ബാറ്റിങ്ങിലും പുറത്തെടുത്തതോടെ ബാംഗ്ലൂര്‍ കുതിച്ചു. 13 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്സറും ഉള്‍പ്പെടെ 36 റണ്‍സെടുത്തു വാട്സണ്. ഈ സീസണില്‍ മൂന്നു വിക്കറ്റും മുപ്പതിലധികം റണ്‍സും നേടുന്ന മൂന്നാമത്തെ താരമായി ഓസീസ് ഓള്‍റൗണ്ടര്‍.
വാട്സണ് മടങ്ങിയ ശേഷം ബാംഗ്ലൂര്‍ ഒന്നുലഞ്ഞെങ്കിലും വിരാട് പോരാട്ടം നയിച്ചു. അവസാന മൂന്നോവറില്‍ 40 റണ്‍സ് വേണ്ടിയിരുന്നു ടീമിന് ജയിക്കാന്‍. ആംദം സാംപ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും ഫോറും, ആര്.പി. സിങ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ടു സിക്സറും പറത്തിയ വിരാട് സമ്മര്‍ദം അവസാന ഓവറിലേക്കു നീട്ടാന്‍ അനുവദിച്ചില്ല. എട്ടാം ഇന്നിങ്സില്‍ 500 റണ്‍സ് കടന്ന ബാംഗ്ലൂര്‍ നായകന് ഐപിഎല്ലില്‍ ഒരു സീസണില്‍ വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമായി. എട്ടു കളികൡ ആറു പോയിന്റായി ബാംഗ്ലൂരിന്. പത്ത് കളികളില്‍ പൂനെയ്ക്കും ആറു പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: