തൃശൂര്‍: മുസ്ലിം ലീഗ്, പിഡിപി പോലുള്ള കക്ഷികളുമായി കൂട്ടുകൂടുന്ന കോണ്‍ഗ്രസിന് മതേതരത്വത്തെപ്പറ്റി പറയാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. തൃശൂര്‍ പ്രസ് ക്ലബില്‍ തെരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയതപ്പോള്‍ അവിടെ രണ്ട് തവണ പോയ രാഹുല്‍ ഗാന്ധി പെരുമ്പാവൂരിലെത്താത്തതെന്തെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത് തന്നെ അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. ദല്‍ഹിയില്‍ കോണ്‍ഗ്രസ് ്യൂനടത്തിയ റാലി വെറും ഫോട്ടോ പബ്ലിസിറ്റിക്കു വേണ്ടി മാത്രമുള്ളതായിരുന്നു. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി പോലുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടലായിരുന്നു റാലിയുടെ ലക്ഷ്യം. മന്മോഹന് സിങ്ങിന്റെയും എ.കെ ആന്റണിയുടെയും ഉത്തരവാദിത്വത്തിന്റെ വീഴ്ചയാണ് അഴിമതിയെന്നു വെങ്കയ്യനായിഡു പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ശ്രദ്ധ രാഷ്ട്ര പുരോഗതിയിലായതിനാലാണ് കേസ് ഇത്ര വൈകിയത്.
കേരള ജനത വലിയൊരു രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ട്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല സീറ്റുകളുടെ എണ്ണം രണ്ടക്കമായിരിക്കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇടത് വലത് മുന്നണികള്‍ തീര്‍ത്തും പരാജയമാണ്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിഷ എന്ന പെണ്‍കുട്ടിയുടെ കൊലപാതകം.
കേരളത്തിലെ ഇടതു-വലതു ശത്രുതയും ബംഗാളിലെ കൂട്ടുകെട്ടും അവരുടെ ഒത്തുകളിയുടെ തെളിവാണ്. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങളില്‍ ജനങ്ങള്‍ ആകൃഷ്ടരാവുന്നതില്‍ ഭയന്നാണ് ഇരുമുന്നണികളും ബിജെപിയെ എതിര്‍ക്കുന്നത്. ഇടതുപക്ഷം വലിയ അഴിമതിക്കേസുകളില്‍ മൗനം പാലിക്കുന്നതു തന്നെ കോണ്‍ഗ്രസിനോടുള്ള അനുകൂല നിലപാടിന്റെ ഉദാഹരണമാണെന്നും വെങ്കയ്യനായിഡു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: