ജിഷ കൊല്ലപ്പെട്ടതിന് പിറ്റേന്ന് കാമുകന് എന്ന് സംശയിക്കുന്ന ആളുടെ ഫോണില്‍ നിന്ന് സഹോദരി ദീപയുടെ ഫോണിലേക്ക് അഞ്ചു കോളുകള്‍ വന്നിരുന്നു. അതില്‍ ഒന്ന് മിസ്ഡ് കോളായിരുന്നു. നാല് കോളുകള്‍ ദീപ അറ്റന്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ഫോണ്‍ നമ്പറില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദീപയെ ഇന്നലെ വനിതാ പോലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. കൊലപാതകത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഇയാളെ ജിഷ താമസിക്കുന്ന വീടിന്റെ പരിസരത്ത് കണ്ടതായും കഴിഞ്ഞദിവസം ഒരു ദൃക്സാക്ഷി പോലീസിന് മൊഴി നല്‍കിയിരുന്നു.
അന്യസംസ്ഥാനക്കാരനായ ഇയാള്‍ കേരളം വിട്ടിരിക്കാനിടയില്ലെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പെരുമ്പാവൂര്‍ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി. കൊലപാതകത്തിന്റെ രീതി വച്ചു നോക്കുമ്പോള്‍ ഇത്തരം പ്രവൃത്തികളില്‍ നേരത്തെ ഉള്പ്പെട്ടിട്ടുള്ളവര്ക്കേ സാധിക്കൂവെന്നാണ് പോലീസ് കരുതുന്നത്.
കൊലയാളിയെന്ന് പോലീസ് സംശയിക്കുന്നയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാള്‍ക്ക് പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. പോലീസിന്റെ രണ്ട് സ്ക്വാഡുകള്‍ ബീഹാറിലും ബംഗാളിലും ഇയാളെ തേടിപ്പോയിട്ടുമുണ്ട്.
ജിഷയുടെ സഹോദരി ദീപ, വീട്ടില്‍ നിന്ന് മാറിത്താമസിക്കുന്ന അച്ഛന് പാപ്പുവിന്റെ കൂടെ ഇടയ്ക്ക് താമസിക്കാറുണ്ട്. ഈ സമയത്ത് ഇയാള്‍ അവിടെ നിത്യ സന്ദര്‍ശകനായിരുന്നു. ജിഷയെക്കുറിച്ചുള്ള വിവരങ്ങളും ദീപ ഇയാളോട് സംസാരിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം മഞ്ഞഷര്‍ട്ട് ധരിച്ച ഒരാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടതായി അയല്‍വാസി പോലീസിന് മൊഴി നല്‍കിയിരുന്നു. ദൃക്സാക്ഷി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയിരുന്നു.
എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് ഈ രേഖാ ചിത്രവുമായി ഒരു സാമ്യവുമില്ലായിരുന്നു. വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളവും കസ്റ്റഡിയില്‍ ഉള്ളവരുടേതായിരുന്നില്ല. ഇതോടെയാണ് സഹോദരി ദീപയുടെ കാമുകനിലേക്ക് അന്വേഷണം നീണ്ടത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മയ്ക്കൊപ്പമാണ് ദീപ ഇപ്പോള്‍. കഴിഞ്ഞദിവസം ദീപയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സഹകരിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ദീപ ആരെയോ ഭയക്കുന്നതായി സംശയമുണ്ടെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ കെ.സി. റോസക്കുട്ടിയും സൂചിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ, ഡിജിപി സെന്‍കുമാര്‍ ഫോറന്‍സിക് മുന്‍ മേധാവി ഡോ. ഉമാദത്തനുമായി കൂടിക്കാഴ്ച നടത്തി. ഉമാദത്തിന്റെ കൊച്ചിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ജിഷയുടെ ദേഹത്തു കണ്ട പരിക്കുകള്‍ പോലീസ് വീണ്ടും വിലയിരുത്തുകയാണ്. അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട കേസുകളിലേതിനു സമാനമാണ് ജിഷയുടെ ദേഹത്തുണ്ടായ പരിക്കുകള്‍. ഇതിനിടെ കൊലപാതകം നടന്ന വീട്ടില്‍നിന്നും പരിസരത്തുനിന്നും കണ്ടെടുത്ത ആയുധങ്ങളില്‍ രക്തക്കറയില്ല.
കൊല നടത്തിയത് ഈ ആയുധങ്ങള്‍ ഉപയോഗിച്ചല്ലെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 250 ഓളം പേരെ പോലീസ് ചോദ്യം ചെയ്തു. 12 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നത് സര്‍ക്കാരിനും പോലീസിനും നാണക്കേടാവുമെന്നതിനാല്‍ എങ്ങനെയെങ്കിലും കേസ് തെളിയിക്കാനുള്ള തത്രപ്പാടിലാണ് പോലീസ്. കേസിന്റെ ആദ്യഘട്ടത്തില്‍ പോലീസിന് സംഭവിച്ച വീഴ്ചയാണ് പ്രതിയെ കണ്ടെത്തുന്നതിന് പോലീസിന് തടസ്സമായതെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ, ജിഷയുടെ കൊലപാതകത്തില്‍ അന്വേഷണ സംഘത്തോട് പോലീസ് കംപ്ലയിന്റ് അതോറിറ്റി വിശദീകരണം തേടി. പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചോ എന്നാണ് അതോറിറ്റി പരിശോധിക്കുന്നത്. മധ്യമേഖലാ ഐജി മഹിപാല്‍ യാദവ്, ആലുവ റൂറല്‍ എസ്പി യതീഷ്ചന്ദ്ര, അന്വേഷണസംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരോടാണ് വിശദീകരണം തേടിയത്. അതോറിറ്റി ചെയര്മാന് ജസ്റ്റിസ് നാരായണക്കുറുപ്പാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: