തിരുവനന്തപുരം: പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തുന്നതിന്റെ അജണ്ട ഇരുമുന്നണികളെയും പുറത്താക്കുക എന്നതാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. യൂത്ത് ഓഫ് ട്രിവാന്‍ഡ്രം സംഘടിപ്പിച്ച യുവസംഗമം പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും കണ്ടു മടുത്തു. കേരളം ദല്‍ഹിയില്‍ നിന്ന് ഏറെ അകലെയാണെങ്കിലും കേരളം ദല്‍ഹിയോട് അടുത്ത് നില്‍ക്കണമെന്നാണ് മോദിയുടെ ആഗ്രഹം. കേരളത്തില്‍ സുനാമി വന്നപ്പോഴും ശബരിമല ദുരന്തമുണ്ടായപ്പോഴും കേന്ദ്രം ഭരിച്ചിരുന്നതും കേരളം ഭരിച്ചിരുന്നതും കോണ്‍ഗ്രസാണ്. ഏത് രാഷ്ട്രീയ നേതാവാണ് തിരിഞ്ഞു നോക്കിയത്.
ശബരിമല ദുരന്തമുണ്ടായപ്പോള്‍ എത്തിയ ഏക ദേശീയ നേതാവ് സുഷമാ സ്വരാജായിരുന്നു. കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ വരുന്നതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് പറഞ്ഞത് ശരിയാണ്. ഇടതുവലതു മുന്നണികളെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്ന ഒറ്റ അജണ്ട മാത്രമേയുള്ളൂ. ഇവിടത്തെ തലമുറ ഇരുമുന്നണികളോടും ചോദിക്കേണ്ട ചോദ്യമുണ്ട്. 67 വര്‍ഷം ആദര്‍ശം പറഞ്ഞ് ജനങ്ങളെ പറ്റിച്ചശേഷം ബംഗാളില്‍ എന്തിന് തോളോടു തോള് ചേര്‍ന്ന് നില്‍ക്കണം.
ബിജെപിയെ പുറത്താക്കാന്‍ ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായിരിക്കുകയാണ്. ബിജെപി ഒരിക്കലും കുടുംബാധിപത്യം പിന്തുടരുന്ന പാര്‍ട്ടിയല്ല. ബിജെപിയിലെ ഏതൊരു പ്രവര്‍ത്തകനും പ്രധാനമന്ത്രി പദം ആഗ്രഹിക്കാം. അതാണ് ബിജെപിയുടെ പ്രത്യേകത. യുവതലമുറ വികസനം ആഗ്രഹിക്കുന്നു. വികസനം കൊണ്ടുവരാന്‍ കഴിയുന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
ദേശീയ വക്താവ് ബി.എസ്. ശാസ്ത്രി, ബിജെപി ദല്‍ഹി ഐടി സെല്‍ കണ്‍വീനര്‍ അസീസ് അബ്ദുള്ള, കേസരി പത്രാധിപര്‍ എന്‍.ആര്. മധു, ബിജെപി തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ത്ഥി എസ്. ശ്രീശാന്ത്, ബിജെപി വക്താവ് ജെ.ആര്. പത്മകുമാര്‍, കൗണ്‍സിലര്‍മാരായ സുരേഷ്, ചിഞ്ചു ടീച്ചര്‍, മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്, അഡ്വ. മുരളികുമാര്‍, യൂത്ത്സ് ഓഫ് ട്രിവാന്‍ഡ്രം കോര്‍ഡിനേറ്റര്‍ സന്തോഷ് നായര്‍, ശബരി, സൂരജ്, ഗൗരി കല്യാണി എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പവര്‍ലിഫ്റ്റ് മത്സരങ്ങളില്‍ ജേതാവായ ഭാസ്കറിനെ ചടങ്ങില്‍ ആദരിച്ചു. പരിപാടിക്കെത്തിയ യുവാക്കളുടെ ബാന്‍ഡ് സംഘത്തോടൊപ്പം കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും സ്ഥാനാര്‍ത്ഥി ശ്രീശാന്തും ഒത്തുചേര്‍ന്നത് കാണികള്‍ക്ക് കൗതുകമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: