തിരുവനന്തപുരം: കാരുണ്യ… കാരുണ്യ… കാരുണ്യ… പൂജപ്പുര ജംഗ്ഷനിലെ റോഡുവക്കില്‍ നിന്ന് മണികണ്ഠന്റെ ഉറക്കെ യുള്ള ശബ്ദം. തന്റെ അടുത്തേക്ക് വരുന്ന ജനക്കൂട്ടത്തെക്കണ്ട് ഒരു ഭാഗ്യമായിക്കൂടെയെന്ന് കൂട്ടത്തിലുള്ള ഒരാളോട് കാരുണ്യ ലോട്ടറിയുമായി മണികണ്ഠന്. 19 കഴിഞ്ഞിട്ട് ആകാമെന്ന് മറുപടി. ഞങ്ങളും ഒരു ഭാഗ്യപരീക്ഷണത്തിലാണ്. ഞങ്ങളുടെ ഭാഗ്യടിക്കാറ്റായ ഒരു വോട്ട് നല്കി മണികണ്ഠന് ആദ്യം കരുണ കാണിക്കണം അതു കഴിഞ്ഞിട്ടാകാം കാരുണ്യ. ഇത്രയും പറയുന്നതിനിടയില്‍ തൂവെള്ള ഖുര്‍ത്തയും തൊപ്പി ധരിച്ച് മണികണ്ഠനു മുന്നില്‍ കൂപ്പുകൈകളോടെ നേമം നിയോജക മണ്ലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍. ആശ കൈവിടാതെ രാജേട്ടനു മുന്നിലേക്കും മണികണ്ഠന് നീട്ടി കാരുണ്യയുടെ ഒരു ലോട്ടറി ടിക്കറ്റ്. ആദ്യം വോട്ട് പിന്നീടാകാം ലോട്ടറി എന്ന് കൈപിടിച്ച് കുലുക്കി വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം അടുത്ത സ്ഥാപനത്തിലേക്ക്.
ജംഗ്ഷന് കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് രാജഗോപാല്‍ തിന്മക്കു മേല്‍ നന്മയുടെ വിജയം കൈവരിച്ച് മഹാനവമി ആഘോഷങ്ങള്‍ നടക്കുന്ന പവിത്രമായ പൂജപ്പുരയുടെ മണ്ണില്‍ എത്തിയത്. രാവിലെ 10ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ഡോ.വിജയലക്ഷമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മുടവന്മുഗള് തിരിയുന്ന ഭാഗത്ത് കാത്തു നില്‍ക്കുകയായിരുന്നു. 11.30ഓടെയാണ് രാജഗോപാലിന് എത്താന്‍ കഴിഞ്ഞത്.
രാവിലെ 9.30മുതല്‍ പുണ്യ പുരതാന മലകളുടെ നാടായ തിരുമലയില്‍ നിന്ന് ആരംഭിച്ച പ്രചാരണപരിപാടികള്‍ തീരാന്‍ വൈകി. തിരുമല ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളില്ക്കയറി വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും സമീപത്ത് എത്തുന്ന പ്രദേശവാസികളുടെ പരാതികള്‍ കേള്‍ക്കാതെ കടന്നു പോകാനാകുന്നില്ല. ഏറെ ജനസാന്ദ്രതയുള്ള പ്രദേശമാണ് തിരുമല. ആയിരക്കണക്കിന് പേരാണ് തിരുമലയില്‍ എത്തി വിവിധ ആവശ്യങ്ങള്‍ നിറവേറ്റി വന്നു പോകുന്നത്. നിരവധി പേര് എത്തുന്ന സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന തിരുമല ചന്തകണ്ടാല് ഒരു അന്തിച്ചന്ത തോറ്റുപോകും. അത്രക്ക് ദയനീയ അവസ്ഥയിലാണ് സ്വകാര്യ ഭൂമിയിലെ ചന്തയുടെ പ്രവര്‍ത്തനം. നഗരത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ വിവിധ തലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ തിരുമലക്ക് മാത്രം ഒരു മാറ്റവും ഇല്ല. കുപ്പിക്കഴുത്തു പോലുള്ള റോഡുകള്‍. ഗതാഗതക്കുരുക്കില്‍ തിങ്ങി നിരങ്ങി നീങ്ങുന്ന വാഹനങ്ങള്‍. റോഡ് വികസനവും നഗരവികസനവും എത്താത്തതില്‍ വ്യാപാരം നല്ലരീതിയില്‍ നടത്താന്‍ സാധിക്കാതെ വട്ടംകറങ്ങുകയാണ് വ്യാപാരികള്‍. വല്ലപ്പോഴും വന്ന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു പോകുന്ന എംഎല്‍എ ഇതൊന്നും കണ്ടമട്ടില്ല. ഒരു മണിക്കൂര്‍ കൊണ്ട് പര്യടനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ആവലാതികള്‍ കേട്ട് നടന്നു നീങ്ങിയപ്പോള്‍ രണ്ടുമണിക്കൂറിലധികം വേണ്ടി വന്നു തിരുമലയിലെ പര്യടനത്തിന്. മറ്റൊരു നേതാവിനും ലഭിക്കാത്ത സ്വീകരണമായിരുന്നു തിരുമലയിലും പൂജപ്പുരയിലും രാജഗോപാലിനു ലഭിച്ചത്. ഇതിനിടയില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.സുരേന്ദ്രന്‍പിള്ളയും പൂജപ്പുരവഴി കടന്നു പോകുന്നതിനിടയില്‍ രാജഗോപാലിന് അടുത്ത് എത്തി സൗഹൃദം പങ്കുവച്ചു. കൗണ്‍സിലര്‍മാരായ തിരുമല അനില്‍, മഞ്ചു.പി.വി, ബിജെപി പൂജപ്പുര ഏര്യാ പ്രസിഡന്റ് ശശി പൂജപ്പുര എന്നിവരും സംബന്ധിച്ചു. ഉച്ചയ്ക്കു ശേഷം ചിറമുക്കിലെ എസ്എന്‍ഡിപിയോഗം ഓഫീസിലെ കുടുംബ സംഗമത്തോടെയായിരുന്നു പര്യടനം തുടക്കം. തുടര്‍ന്ന് കമലേശ്വരം ജംഗ്ഷനിലെ വ്യാപാരികളെ കാണാന്‍ പുറപ്പെട്ടു.
ജംഗ്ഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ കൗണ്‍സിലര്‍ ഗിരിയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ത്രിസന്ധ്യ സമയമായതിനാല്‍ വ്യാപാര സ്ഥാനപനങ്ങളില്‍ നല്ല തിരക്കായിരുന്നു. എന്നിട്ടും വ്യാപാരികള്‍ രാജഗോപാലിനെ സ്വീകരിക്കുകയായിരുന്നു. കമലേശ്വരത്തെ പ്രചാരണത്തിനു ശേഷം അമ്പലത്തറയിലും തിരുവല്ലത്തും ജംഗ്ഷന് കേന്ദ്രീകരിച്ചുള്ള പ്രചാരണപരിപാടിയും വോട്ട് അഭ്യര്‍ത്ഥനയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: