തിരുവനന്തപുരം: ”മോനേ നീ ജയിക്കുമെടാ, നീ ജയിക്കണം”. വോട്ടു ചോദിച്ചുവന്ന സ്ഥാനാര്‍ത്ഥിയുടെ മുഖം ഇരുെകൈകളിലുമായി കോരിയെടുത്ത് ആശ്ലേഷിച്ച് തലയില്‍ കൈവച്ച് ഗോമതിയമ്മ അനുഗ്രഹിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്കുപോലും ആനന്ദാശ്രു. ആ അമ്മയുടെ കാല്പാദങ്ങള് തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങി തൊട്ടടുത്ത വീട്ടിലേക്ക് നടക്കുമ്പോള്‍ കത്തിക്കാളുന്ന ചൂടു വകവയ്ക്കാതെ സ്ഥാനാര്‍ത്ഥിക്കായി സോഡയും വെള്ളവുമായി കാത്തുനില്ക്കുന്ന അമ്മമാര്‍. തിരുവനന്തപുരം ജില്ലയിലൊരിടത്തും മറ്റൊരു സ്ഥാനാര്‍ത്ഥിക്കും ലഭിക്കാത്ത ഹൃദയത്തിന്റെ ഭാഷയില്‍ പൊതിഞ്ഞ സ്നേഹാദരങ്ങള്‍. ക്രിക്കറ്റില്‍ ഭാരതത്തിന്റെ ശ്രീയായി മാറിയ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് ഒരു സ്ഥാനാര്‍ത്ഥിക്കപ്പുറം തങ്ങളുടെ വികാരം കൂടിയാണെന്ന് പ്രതിഫലിപ്പിക്കുന്ന വരവേല്പായിരുന്നു പൂന്തുറയില്‍ പര്യടനത്തിനിറങ്ങിയ ശ്രീശാന്തിന് ലഭിച്ചത്.
രാവിലെ 8 മണിക്ക് പൂന്തുറ ശ്രീശാസ്താ ക്ഷേത്രത്തിനു മുന്നില്‍നിന്നാണ് പര്യടനം നിശ്ചയിച്ചിരുന്നത്. ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാറും ഏര്യ പ്രസിഡന്റും സനലുമടക്കമുള്ളവര് പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെ ശ്രീകുമാറിന് സ്ഥാനാര്‍ത്ഥിയുടെ കോള്‍ എത്തി. ”ചേട്ടാ ക്ഷമിക്കണം, കുറച്ചു വൈകും. വരുന്നവഴി ചെറിയതുറപള്ളിക്കു സമീപം യുവാക്കളുടെ ഒരു സംഘം വണ്ടി കൈകാണിച്ചു നിര്‍ത്തി. അവര്‍ക്കൊപ്പം അല്പസമയം ചിലവിടണമെന്നഭ്യര്ത്ഥിക്കുന്നു. ഉടന്‍ എത്താം”.
ചെറിയതുറ പള്ളിക്കു പിന്നില്‍ വിശാലമായ കളിക്കളം. കടലമ്മ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന കളിക്കളത്തിലേക്ക് യുവാക്കള്‍ തങ്ങളുടെ പ്രിയ താരത്തെ ക്ഷണിക്കുന്നു. ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാരുടെ വന്‍കൂട്ടം. തങ്ങളുടെ പ്രിയ ശ്രീ കളിക്കണമെന്നായി. നിരന്തരമായ പര്യടനംമൂലം രണ്ടുദിവസമായി ചെറിയ പനിയുണ്ടായിരുന്നു. കളിക്കണമോ എന്നു ശ്രീക്കൊപ്പമുള്ളവര്. ക്രിക്കറ്റ് കണ്ടാല്‍ ശ്രീക്ക് ആവേശത്തിനു കുറവൊന്നുമില്ല. സാരമില്ല. അവരുടെ ആഗ്രഹമല്ലെ. ഒരു ഓവര്‍ എറിഞ്ഞ ശ്രീ ഒരു ഓവര്‍ ബാറ്റും ചെയ്തു. ചുറ്റും കൂടിയ യുവാക്കള്‍ തങ്ങളുടെ പരാധീനതകള്‍ തുറന്നു പറഞ്ഞു. ‘ഒരിടത്തും നല്ലൊരു ഗ്രൗണ്ടില്ല. ഇവിടത്തെ ഗ്രൗണ്ട് കടലെടുക്കുകയാണ്. പുലിമുട്ട് ഇടാമെന്നു പറഞ്ഞു. കരിങ്കല്‍ ഭിത്തി കെട്ടാമെന്നു പറഞ്ഞു. ഒന്നും നടന്നില്ല. പുലിമുട്ട് നിര്‍മ്മിച്ചശേഷം ഇവിടെയുള്ളവര്‍ക്ക് ഉപജീവനത്തിന് വള്ളമിറക്കാന്കൂടി പാകത്തില്‍ സൗകര്യമൊരുക്കാനാവും. ഇതൊന്നു പറയാന്‍കൂടി ജയിച്ചു പോയവരെ കണ്ടിട്ടില്ല’. എല്ലാം ശ്രദ്ധാപൂര്‍വം കേട്ടുകഴിഞ്ഞ ശ്രീ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഞാനെന്നും ഒപ്പമുണ്ടാകുമെന്ന് ഉറപ്പും നല്‍കിയാണ് പൂന്തുറയിലേക്കത്തിയത്.
പൂന്തുറ ശ്രീശാസ്താക്ഷേത്രത്തില്‍ തൊഴുതശേഷം ഏര്യ പ്രസിഡന്റ് സനലിന്റെ വീട്ടില്‍ പ്രഭാതഭക്ഷണം. വീട്ടുകാരെ ഓരോരുത്തരായി പരിചയപ്പെട്ട് സെല്‍ഫിയുമെടുത്ത് പ്രദേശത്തെ വീടുകളിലേക്ക്. ലോകക്രിക്കറ്റില്‍ ഭാരതത്തിന്റെ അഭിമാനതാരമായ നിങ്ങളുടെ പ്രിയ സ്ഥാനാര്‍ത്ഥി ശ്രീശാന്ത് ഇതാ കടന്നുവരുന്നു എന്ന അനൗണ്‍സ്മെന്റ് ഒഴുകിയെത്തി. നിമിഷനേരം കൊണ്ട് വീടുകള്‍ക്കുമുന്നിലും ജംഗ്ഷനുകളിലും ജനക്കൂട്ടം. തങ്ങളുടെ പ്രിയസ്ഥാനാര്ത്ഥിയെ ഒരു നോക്കുകാണാന്‍ പ്രായഭേദമന്യേ നാട്ടുകാര്‍ ഒഴുകിയെത്തി.
വീടുകള്‍ കയറി വോട്ടു ചോദിച്ച് മുന്നേറവെ രണ്ടുപേര്‍ ഓടിയെത്തി. ഉദയകുമാറും മകള്‍ ഉണ്ണിമായയും. ഇരുവരും ബൈക്കില്‍ പോകുമ്പോഴാണ് സ്ഥാനാര്‍ത്ഥിയെ കണ്ടത്. ഓടിയെത്തി സ്ഥാനാര്‍ത്ഥിക്ക് കൈകൊടുത്തു. ഇത്തവണ വോട്ട് ശ്രീശാന്തിന് ചെയ്യുമെന്ന് വീട്ടുകാര്‍ ഒന്നടങ്കം ഉറപ്പിച്ചിരിക്കുകയാണ്. ഉദയകുമാര്‍ പറഞ്ഞു. ശ്രീശാന്തിനൊപ്പം സെല്‍ഫിയെടുത്ത് വിജയാശംസ നേര്‍ന്നു.
പൂന്തുറ തക്കല ഭഗവാന് സന്നിധിയിലും പൂന്തുറ സ്വാമി സ്മാരകത്തിലും നമസ്കരിച്ച് എല്ലാവര്ക്കും കൈകൊടുത്ത് വോട്ടഭ്യര്‍ത്ഥിച്ച് മുന്നോട്ടു നീങ്ങവെ തൊട്ടുമുന്നില്‍ ശുചീകരണ തൊഴിലാളിയായ ശ്യാമള. ശ്രീശാന്ത് നീട്ടിയ കൈ ശ്യാമള സ്വീകരിച്ചില്ല. ”അതെന്താ ചേച്ചീ” എന്ന ചോദ്യം. ”കൈയില്‍ അഴുക്കാണ്” ശ്യാമളയുടെ മറുപടി. ”ചേച്ചി കൈ തരൂ” എന്നുപറഞ്ഞ് ഇരുകരവും ഗ്രഹിച്ചു. തൊട്ടടുത്ത വീടിനുമുന്നില്‍ കുടുംബം മുഴുവന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പൂന്തുറ കലാപത്തില്‍ വീട് മുഴുവന്‍ തകര്‍ക്കപ്പെട്ട മുന്‍ എസ്ഐ തങ്കപ്പന്റെ വീടാണ്. വീട്ടിലേക്കു ക്ഷണിച്ചപ്പോള്‍ ശ്രീശാന്ത് അകത്തുകയറി. എല്ലാവരുടെയും വോട്ടുറപ്പിച്ചു. ഇതിനിടെ വീട്ടമ്മയുടെ കമന്റ് മോന് വാടിത്തളര്‍ന്നല്ലോ, വെയിലല്ലേ അമ്മേ എന്ന് മറുപടി.
തൊട്ടപ്പുറത്ത് ഓട്ടോ ഡ്രൈവറായ ഷുക്കൂര്‍ കാത്തുനില്ക്കുന്നു. സ്ഥാനാര്‍ത്ഥിയെ കണ്ട് ഓട്ടോനിര്‍ത്തി കാത്തുനിന്നതാണ്. മുന്നോട്ടുവന്ന് കൈകൊടുത്തു പരിചയപ്പെട്ടു. കേസ് വന്നപ്പോള്‍ ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ സന്തോഷമായി, ഇടറിയ സ്വരത്തില്‍ ഷുക്കൂറിന്റെ വാക്കുകള്‍. കെട്ടിപിടിച്ച് നന്ദിപറഞ്ഞപ്പോള്‍ ശ്രീയുടെ വാക്കുകളും ഇടറി.
തൊട്ടുമുന്നിലെ കൊച്ചുകൂട്ടുകാര്‍ക്ക് ശ്രീ കൈ കൊടുത്തു. എല്ലാവരെയും തോളില്‍ തട്ടി പുഞ്ചിരിച്ച് മുന്നോട്ട്. കൂട്ടത്തില്‍ അന്‍സാര്‍ പുറകോട്ടു വലിഞ്ഞു. മുന്നോട്ടു നടന്നുപോയ ശ്രീ എന്തോ ഓര്‍ത്തതുപോലെ നിന്നു. ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെ മുഴുവന്‍ അമ്പരിപ്പിച്ചുകൊണ്ട് തിരിഞ്ഞുനടന്നു. തിരിഞ്ഞു നടന്ന അന്‍സാറിന്റെ തോളില്‍ ഓടിയെത്തി കൈയിട്ടു. ഞെട്ടി വിറച്ചുനിന്ന അന്‍സാറിനെ ചേര്‍ത്തുപിടിച്ച് ശ്രീയുടെ ചോദ്യം എന്നോടെന്തെങ്കിലും പ്രശ്നമുണ്ടോ, പിന്നെ പാര്‍ട്ടിയോട് പ്രശ്നമുണ്ടോ. ഇല്ലെന്ന് മറുപടി. പിന്നെന്താ കൈ തരാതെ പുറകിലോട്ട് മാറിയത്. തല കുനിച്ചു ചിരിച്ചുനിന്ന അന്‍സാറിനോട് നാണം കൊണ്ടാണോ എന്നു ചോദിച്ചപ്പോള്‍ തല കുലുക്കി അതെയെന്നു മറുപടി. നിങ്ങളൊക്കെ സ്മാര്ട്ടാവണ്ടേ എന്നുപറഞ്ഞ് ചേര്‍ത്തുനിര്‍ത്തി സെല്ഫിയുമെടുത്തു. മിടുക്കനാവണം എന്ന് പറഞ്ഞ് ആശ്ലേഷിച്ചു. ശ്രീ നീങ്ങിയതോടെ കൂട്ടുകാര്‍ അന്‍സാറിനെ എടുത്തുയര്‍ത്തി.
തൊട്ടപ്പുറത്ത് ബൈക്കില്‍ മൂന്നുവയസ്സുകാരിയെകൊണ്ട് പൊരിവെയിലില്‍ ശ്രീയെ കാത്ത് ഒരു യുവാവ് നില്ക്കുന്നുണ്ടായിരുന്നു. കൈ കൊടുത്ത യുവാവിനോട് വോട്ടിനുപകരം ശ്രീയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ഉപദേശം ‘മോളെ ഇങ്ങനെ വെയില് കൊള്ളിപ്പിക്കല്ലേ” ശ്രീയുടെ കരം കവര്‍ന്ന് കുടുംബത്തിന്റെ മുഴുവന്‍ പി
ന്തുണയും വാഗ്ദാനം ചെയ്താണ് ഷമീര്‍ മടങ്ങിയത്.
സമയം 11.30 മാണിക്യവിളാകത്തെ ജവഹര്‍ മസ്ജിദ് സമീപമുള്ള വീടുകളില്‍ തട്ടമിട്ട സ്ത്രീകളും കുട്ടികളുടെയും കൂട്ടം സ്ഥാനര്‍ത്ഥിയെ കാണാന്‍ ആവേശത്തോടെ കാത്തുനില്ക്കുന്നു. എല്ലാ വീടുകളിലും അസലാം മാലേക്കും പറഞ്ഞ് ഉമ്മമാരുടെ ദുവായും വാങ്ങി സ്ഥാനാര്‍ത്ഥി മുന്നോട്ട്. പലര്‍ക്കും കുടുംബസമേതം ഫോട്ടോയെടുക്കണം. ആവശ്യപ്പെട്ട എല്ലാവരോടും ഒപ്പം നിന്ന് ഫോട്ടോയെടുത്തു. ഒരുകാലത്ത് പൂന്തുറ കലാപം നടന്ന വഴിയോരങ്ങള്‍ ഇന്ന് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി നില്ക്കുന്നു. ഇരുമുന്നണികളും വര്‍ഗീയപാര്‍ട്ടിയെന്ന് മുദ്രകുത്തിയ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് സ്ത്രീകളടക്കമുള്ള മുസ്ലിം കുടുംബങ്ങള്‍ ഇറങ്ങിവന്ന് വിജയാശംശസകള് നേര്‍ന്നത് തലസ്ഥാന മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സിന്റെ പ്രകടമായ മാറ്റത്തിന്റെ സൂചനയായിരുന്നു.
തൊട്ടപ്പുറത്ത് എല്‍ഡിഎഫ് ബൂത്ത് ഓഫീസിനുമുന്നില്‍ ഒരാള്‍ക്കൂട്ടം. പാര്‍ട്ടിക്കാരാണോ എന്ന് ശ്രീക്ക് സംശയം. തൊട്ടടുത്തെത്തിയപ്പോള്‍ ശരിക്കും ഞെട്ടി. ഷാളുകളും കൂള്‍ഡ്രിംഗ്സുമായി ശ്രീയെ കാത്തുനില്ക്കുകയാണവര്. മത്സ്യകച്ചവടം നടത്തുന്ന നാസറിന്റെ നേതൃത്വത്തിലാണ് സ്വീകരണം. സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന നാസറും സംഘവുമാണ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി കാത്തുനിന്നത്. നാസര്‍ നല്കിയ സോഡയും വാങ്ങികുടിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ വീട്ടമ്മമാരുടെ നീണ്ട നിര. ആരുടെയും സ്നേഹം നിരസിക്കാതെ വെള്ളം വാങ്ങികുടിച്ച് നീങ്ങിയപ്പോള്‍ കൊടുംചൂടിനെ വെല്ലുന്ന ആവേശം ശ്രീക്ക്. എസ്എം ലോക്ക് ജംഗ്ഷനില്‍ സ്വീകരിക്കാന്‍ കാത്തുനിന്നവരെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കും ആവേശം. ഇത്രയുംനാള്‍ സ്ഥലത്തെ ഐഎന്‍ടിയുസി പ്രവര്‍ത്തകരായിരുന്നു അവര്‍. സ്വീകരണം ഏറ്റുവാങ്ങി തൊട്ടടുത്ത കടകളില്‍ കയറിയപ്പോള്‍ സമയം നട്ടുച്ചയ്ക്ക് 12.30 മണി. ഒപ്പം നടന്ന പ്രവര്‍ത്തകരില്‍ പലരും ക്ഷീണിതരായെങ്കിലും സ്ഥാനാര്‍ത്ഥി പര്യടനത്തിന് വീണ്ടും റെഡി. ഇനിയുള്ള സ്ഥലത്ത് പിന്നീട് വന്നാല്‍ മതിയെന്ന് മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്റെ ഉപദേശം. എന്നാല്‍ അങ്ങനെയെന്ന് ശ്രീ. പ്രചാരണചൂടില്‍ ശ്രീയുടെ ആവേശത്തെ മറികടക്കാനാവില്ലെന്ന് പ്രവര്‍ത്തകരുടെ സാക്ഷ്യപ്പെടുത്തല്‍. വീണ്ടും വരാമെന്ന് പറഞ്ഞ് പൂന്തുറയുടെ മനം കവര്‍ന്ന് ശ്രീശാന്ത് വാഹനത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: