ഈവര്‍ഷം ശങ്കര ജയന്തിയാഘോഷം മെയ് 11-നാണ്. തുടര്‍ ദിവസങ്ങളില്‍ ശങ്കരാചാര്യ സ്വാമികളുടെ അതിപ്രസിദ്ധമായ ഭജഗോവിന്ദം ജന്മഭൂമി സംസ്കൃതിയിലൂടെ വായിച്ചറിയാം. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ഉപദേശം…
ബ്രഹ്മചാരി
”ഭാരത ഭൂമിയുടെ ദേശീയ ഐക്യം എന്നും നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ച് ബോധപൂര്‍വ്വം പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു ശ്രീശങ്കരന്” എന്ന് ആഗമാനന്ദസ്വാമികള്‍ രേഖപ്പെടുത്തുന്നു. ആചാര്യസ്വാമികളുടെ മറ്റൊരു ജന്മദിനം കൂടി കടന്നുവരുന്ന വേളയില്‍ ആ മഹത്ജീവിതത്തിലേക്കൊരെത്തിനോട്ടം.
എറണാകുളം ജില്ലയില്‍ പെരിയാറിന്റെ തീരത്തുള്ള കാലടിഗ്രാമത്തിലാണ് ശങ്കരാചാര്യരുടെ ജനനം. കാലടി കൈയ്പ്പിള്ളി ഇല്ലത്തെ ശിവഗുരുവും മേല്പാഴൂരില്ലത്തെ ആര്യാംബയുമായിരുന്നു മാതാപിതാക്കള്‍. വിവാഹശേഷം വളരെ നാളുകളായിട്ടും സന്താനഭാഗ്യം ലഭിക്കാത്ത അവര്‍ തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഭജനമിരുന്നതായി ചിലര്‍ കരുതുമ്പോള്‍, അതല്ല വീടിനടുത്തുള്ള ചന്ദ്രമൗലീശ്വരം ശിവക്ഷേത്രത്തിലാണ് സങ്കടങ്ങള്‍ ഇറക്കിവച്ചതെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ശിവഭഗവാന് അവര്‍ക്ക് സ്വപ്നദര്‍ശനം നല്‍കിയെന്നും ദീര്‍ഘായുസ്സുള്ള പുത്രനാണോ അല്പായുസ്സായ അസാധാരണ പ്രതിഭാശാലിയായ മകനാണോ വേണ്ടതെന്ന ഭഗവാന്റെ അന്വേഷണത്തിന് അവര്‍ പ്രതിഭാധനനായ പുത്രനെ തിരഞ്ഞെടുത്തെന്നും അങ്ങനെ ജനിച്ച ശിശുവിന് ശങ്കരന് എന്ന് പേരിടുകയും ചെയ്തു എന്നാണ് ഐതിഹ്യം.
ശങ്കര പദത്തിനു ”ആഹ്ലാദം പകരുന്നവന്” എന്നാണ് സംസ്കൃതത്തില്‍ അര്‍ത്ഥം. ശ്രീശങ്കരന്റെ ജീവിതകാലത്തെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടെങ്കിലും അത് എ.ഡി. 788 നും 822 നും ഇടക്കായിരുന്നുവെന്നു കരുതുന്നു.
ശങ്കരന് കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന് മരിച്ചു. ഉപനയനത്തിനു ശേഷം എട്ടാമത്തെ വയസ്സില്‍ ചതുര്‍വേദങ്ങളിലും പാരംഗതനായി.
സംന്യാസം സ്വീകരിക്കാന്‍ തയ്യാറായ ശങ്കരന് അമ്മയുടെ അനുവാദം ലഭിച്ചില്ല. ഒരിക്കല്‍ പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലില്‍ ഒരു മുതല പിടികൂടുകയും സംന്യസിക്കാന്‍ അനുവദിച്ചാല്‍ അത് പിടിവിടുമെന്ന കുട്ടിയുടെ വാക്കുകള്‍ക്കുമുമ്പില്‍ നിസ്സഹായയായ മാതാവ് സമ്മതിക്കുകയുമായിരുന്നു. അന്ത്യകാലത്ത് അമ്മയെ ശുശ്രൂഷിക്കാന്‍ താനെത്തുമെന്നവാക്കും നല്കി ശങ്കരന് വീടുവിട്ടിറങ്ങി.
നര്‍മ്മദാതീരത്തെത്തിയ ശങ്കരന് ഗൗഡപാദശിഷ്യനായ ഗോവിന്ദപാദരുടെ ശിഷ്യത്വം സ്വീകരിച്ചു. ബ്രഹ്മസൂത്രങ്ങള്‍, ഉപനിഷത്തുകള്‍ ഭഗവദ്ഗീത (പ്രസ്ഥാനത്രയം) എന്നിവയ്ക്കു ഭാഷ്യങ്ങള്‍ രചിച്ചു.
ശൃംഗേരിയില്‍ വസിക്കുമ്പോള്‍ തന്റെ അമ്മയുടെ അന്ത്യമടുത്തുവെന്നു മനസ്സിലാക്കിയ ശങ്കരന് കാലടിയിലെത്തി മാതാവിനെ ശുശ്രൂഷിച്ചു. വിധിയാം വണ്ണം അന്ത്യകര്‍മ്മങ്ങള്‍ നടത്തി മടങ്ങി.
കാശിയിലെത്തിയപ്പോള്‍ നാലുനായ്ക്കളുമൊത്ത് പ്രച്ഛന്നവേഷധാരിയായെത്തിയ ശിവഭഗവാനെ തിരിച്ചറിയുകയും അഞ്ചുശ്ലോകങ്ങളുള്ള ‘മനീഷപഞ്ചകം’ രചിക്കുകയും ചെയ്തു.
ശങ്കരന് ഭാരതത്തിലുടനീളം ശിഷ്യരുമൊത്ത് ദിഗ്വിജയം നടത്തി മണ്ഡനമിശ്രനെപ്പോലുള്ള പണ്ഡിതന്മാരെ വാദത്തില്‍ തോല്പിക്കുകയും കശ്മീരിലെ ശാരദക്ഷേത്രത്തിലെ സര്‍വ്വജ്ഞപീഠം കയറുകയുമുണ്ടായി.
”ശങ്കരന്റെ യുക്തിവാദത്തെ ജയിക്കാന്‍ തക്കവണ്ണം ലോകസാഹിത്യത്തില്‍ ഒന്നും തന്നെ ഉണ്ടെന്നു പറയാന്‍ പ്രയാസമാണ്’ എന്ന മഹാത്മജിയുടെ വചനങ്ങള്‍ ഇവിടെ സംഗതമാവുന്നു.
അദൈ്വത മതപ്രചാരണാര്‍ത്ഥം ജഗന്നാഥം, ദ്വാരക, പുരി, ബദരീ നാഥം, എന്നീ മഠങ്ങള്‍ സ്ഥാപിക്കുകയും തന്റെ നാലുശിഷ്യരെ ഇവയുടെ ചുമതലയേല്പിക്കുകയും ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: