ഒരാള്‍ ജോലിയന്വേഷിച്ച് ഒരുദിക്കില് ചെന്നു. ഞാന്‍ ഒരു സാധുവാണ് എനിക്കു ജീവിക്കാന്‍ ഒരു വഴിയുമില്ല. ഒരു ജോലി തരണേ. അയാള്‍ ജോലിക്കുവേണ്ടി താഴ്മയായിയാചിച്ചു. ആ സാധുവിനെ അവിടെയുള്ളവര്‍ ആട്ടിയോടിച്ചു. ആ പാവം മറ്റൊരു സ്ഥലത്തു ചെന്നു. അവിടെ നിന്നും വഴക്കു പറഞ്ഞ്അതുപോലെത്തന്നെ ഓടിച്ചു.
ഇതുപോലനുഭവം ഒരു പത്തു സ്ഥലത്തുനിന്നുണ്ടായാല് പിന്നെ ആ മനുഷ്യന് പിന്നെ ജീവിക്കാന്‍ ആഗ്രഹിക്കില്ല. ആത്മഹത്യയ്ക്കു തുനിയും. എന്നാല്‍ ആരെങ്കിലും നിങ്ങള്‍ അല്പം ക്ഷമിക്കൂ, എന്നു സ്നേഹത്തോടു കൂടി പറയുകയാണെങ്കില്‍ അയാളെ മരണത്തില്‍ നിന്നും ഒരു പക്ഷേ രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരും. അതിനാല്‍ നമ്മുടെ ഓരോ ചിന്തയിലും വാക്കിലും കാരുണ്യവും സ്നേഹവും നിറഞ്ഞു നില്ക്കാന് ശ്രദ്ധിക്കണം.
അങ്ങനെയുള്ളവരില്‍ ഈശ്വരന്റെ കാരുണ്യം അറിയാതെ എത്തും. ഈശ്വരാ എന്റെ ചിന്തകള്‍കൊണ്ടും, നോട്ടങ്ങള്‍ കൊണ്ടും ,വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും ആര്‍ക്കും ഒരുപദ്രവവും ഉണ്ടാകല്ലേ. എന്ന് ഉള്ളു നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നതാണ് ശരിയായ ഭക്തി. അതാണ് ശരിയായ ജ്ഞാനം. അതാണ് ഈശ്വരനോടുള്ള ശരിയായ കടമ. സൂര്യനു മെഴുകുതിരിയുടെ ആവശ്യമില്ല.
അവിടുന്ന് നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കാരുണ്യമുള്ള ഹൃദയമാണ്. ദുഃഖിക്കുന്നവരിലേക്കു ശാന്തിയുമായി ഇറങ്ങിച്ചെല്ലുവാന്‍ നമുക്ക് കഴിയണം. അതാണ് അവിടുന്നാഗ്രഹിക്കുന്നത്. കഷ്ടപ്പെടുന്നവരോടു കാണിക്കുന്ന കാരുണ്യമാണ്, ആ പരമാത്മാവിന്റെ കൃപയ്ക്കു നമ്മെ പാത്രമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: