ന്യൂദല്‍ഹി: സോണിയയും രാഹുലും പ്രതിയായ നാഷണല്‍ ഹെറാള്‍ഡ് തട്ടിപ്പു കേസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കെതിരെ സംസ്ഥാന വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.
മുഖ്യമന്ത്രിയായിരിക്കെ നഗരവികസനത്തിന്റെ ചുമതല കൂടിയുണ്ടായിരുന്ന ഹൂഡ വിവാദ കമ്പനിയായ അസോസിയേറ്റഡ് ലിമിറ്റഡിന് 2005ല്‍ പഞ്ച്കുളയില്‍ അനധികൃതമായി ഭൂമികൈമാറ്റം നടത്തിയെന്നതാണ് കേസ്. വിശ്വാസ വഞ്ചന, അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് വിജിലന്‍സ് ഹൂഡയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 1982ല്‍ കമ്പനിയ്ക്ക് ഭൂമി നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതിനാല്‍ 1996ല്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു വാങ്ങിയിരുന്നു.
എന്നാല്‍ 2005ല്‍ ഹൂഡ കമ്പനിയ്ക്ക് ഭൂമി അനധികൃതമായി 1982ലെ വിലയ്ക്ക് കൈമാറ്റം ചെയ്യുകയാണുണ്ടായത്.
ഹൂഡയുടെ ചീഫ് അഡ്മിനിസ്ട്രേറ്റര്‍, അഡ്മിനിസ്ട്രേസ്റ്റര് എന്നിവര്‍ക്കെതിരെയും വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറെ വിവാദം സൃഷ്ടിച്ച നാഷണല്‍ ഹെറാള്‍ഡ് ഭൂമികൈമാറ്റക്കേസില് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ കോടതി ജാമ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: