എടത്വ: ജനസഹസ്രങ്ങളെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കുന്നതായി മാറി. പതിനായിരങ്ങളാണ് വികസന നായകനെ വരവേല്‍ക്കാനും പ്രസംഗം ശ്രവിക്കാനുമായി പച്ച എന്ന കുട്ടനാടന്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്. കുട്ടനാട്ടിലെ ജനങ്ങള്‍ ദശാബ്ദങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. 70 വര്‍ഷം കുട്ടനാടിനെ പ്രതിനിധീകരിച്ചിട്ടും കുടിവെള്ളംപോലും നിഷേധിച്ചവര്‍ക്ക് ഇനി നിങ്ങള്‍ വോട്ടുചെയ്യുമോയെന്ന മോദിയുടെ ചോദ്യം ഇടതു വലതുമുന്നണികളുടെ ആത്മവിശ്വാസം പാടേ തകര്‍ക്കുന്നതായിരുന്നു.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ എന്ന അഭിസംബോധനയോടെയാണ് മോദി പ്രസംഗം ആരംഭിച്ചത്. ഞാന്‍ ഹെലികോപ്റ്ററിലിരുന്ന് നോക്കിയപ്പോള്‍ ഈ മൈതാനത്തിലുള്ളതിന്റെ ഇരട്ടി ആളുകള്‍ മൈതാനത്തിനു വെളിയിലുണ്ടെന്ന് കാണാന്‍ കഴിഞ്ഞു. ഈ മൈതാനം ചെറുതാണ്. ഈ കെട്ടിടങ്ങള്‍ക്ക് അപ്പുറത്തു നില്ക്കുന്ന ജനസഞ്ചയത്തിന് എന്നെ കാണാനോ കേള്‍ക്കാനോ കഴിയില്ലെന്നറിയാം. എങ്കിലും എന്നെയും എന്‍ഡിഎയും ആശീര്‍വദിക്കാനെത്തിയ നിങ്ങള്‍ക്ക് ഞാന്‍ ആദ്യമായി നന്ദി പറയുകയാണെന്നും മോദി പറഞ്ഞത് നിറഞ്ഞ കയ്യടികളോടെയാണ് ജനം വരവേറ്റത്.
കുടിവെള്ളം തരാത്തവര്‍ക്ക് വോട്ടു നല്‍കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉറച്ച ഉത്തരമാണ് ഏവരും നല്‍കിയത്. കര്‍ഷകര്‍ക്ക് യൂറിയ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതും സാധാരണക്കാരന് വ്യാപകമായി പാചക വാതകം ലഭ്യമാക്കാന്‍ കഴിഞ്ഞതും തന്റെ സര്‍ക്കാരിന്റേ നേട്ടമായി അദ്ദേഹം പറഞ്ഞു. പാചകവാതക വിതരണത്തിലെ ക്രമക്കേടുകള്‍ തടഞ്ഞതിലൂടെ മാത്രം 21,000 കോടിരൂപ സര്‍ക്കാരിന് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു.
പാവപ്പെട്ട ചെറുപ്പക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിന് മുന്‍കാലങ്ങളില്‍ കോഴ നല്കേണ്ടിയിരുന്നു. എഴുത്തു പരീക്ഷയില്‍ വിജയിക്കുന്നവര്‍ ഇന്റര്‍വ്യൂ എന്ന കടമ്പ കടന്നുകിട്ടാനായിരുന്നു കോഴ നല്‍കിയിരുന്നത്. തന്റെ സര്‍ക്കാര്‍ ക്ലാസ് മൂന്ന്, നാല് തസ്തികകളില്‍ ഇന്റര്‍വ്യൂ വേണ്ട എന്നു തീരുമാനിച്ചതോടെ ഈ അഴിമതിയും ഇല്ലാതായി. കേരളത്തിന്റെ വികസന പ്രതിസന്ധി ബിജെപി നയിക്കുന്ന എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പു നല്കി.
സമൃദ്ധ കേരളം, സുരക്ഷിത കേരളം, സ്വച്ഛകേരളം, വികസിത കേരളം, അഴിമതിരഹിത കേരളം എന്നിവയ്ക്കായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന് മലയാളത്തില്‍ അഭ്യര്‍ത്ഥിച്ചാണ് നരേന്ദ്രമോദി പ്രസംഗം അവസാനിപ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ടി. അനിയപ്പന് (അരൂര്‍), പി.എസ്. രാജീവ് (ചേര്‍ത്തല), അഡ്വ. രണ്‍ജിത് ശ്രീനിവാസ് (ആലപ്പുഴ), എല്‍.പി. ജയചന്ദ്രന് (അമ്പലപ്പുഴ), സുഭാഷ് വാസു (കുട്ടനാട്), ഡി. അശ്വനീദേവ് (ഹരിപ്പാട്), ഷാജി എം. പണിക്കര്‍ (കായംകുളം), പി.എം. വേലായുധന് (മാവേലിക്കര), അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള (ചെങ്ങന്നൂര്‍) എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: