കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്തെ ഇടത്-വലത് മുന്നണി നേതാക്കന്മാരുടെ സമനില തെറ്റിയിരിക്കുകയാണെന്ന് എന്‍ഡിഎ മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പൂര്‍ത്തിയാകുന്നതോടെ ഇടത്-വലത് മുന്നണികളെ ഐസിയുവില്‍ കയറ്റേണ്ട സ്ഥിതിയാകും. ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ സംസ്ഥാനം തകരുമെന്നാണ് ഇവര്‍ പറയുന്നത്. മതസൗഹാര്‍ദ്ദം തകര്‍ത്ത് വോട്ട് നേടാനുള്ള തന്ത്രമാണ് എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ബംഗാളില്‍ ഒരുമിച്ച് വോട്ട് തേടാമെങ്കില്‍ കേരളത്തില്‍ ബിജെപിക്കെതിരായി ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് വോട്ട് തേടാന്‍ തയ്യാറാകണം. മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ബിജെപിയെന്നത് എ.കെ.ആന്റണിയുടെ അവസാനത്തെ അടവാണ്. ആന്റണി മുഖ്യമന്ത്രിയായി ഇരുന്നപ്പോഴാണ് മാറാട്, പൂന്തുറ, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ കലാപമുണ്ടായതെന്ന് സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികല്‍ പരസ്പര ധാരണയിലാണ് കേരളത്തില്‍ മത്സരിക്കുന്നത്. ഇവര്‍ ഒരുമിച്ച് നിന്നാലും ബിജെപിക്ക് വിജയിക്കാനാവശ്യമായ ജനപിന്തുണയുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ എന്‍ഡിഎ എന്ന യാഗാശ്വത്തെ തുറന്നു വിട്ടിരിക്കുകയാണെന്നും ആ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ കേരളത്തിലെ ഇരുമുന്നണികളിലും ആണായി പിറന്നവരാരുമില്ലെന്നും ചടങ്ങില്‍ പങ്കെടുത്ത ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിയമസഭയില്‍ എന്‍ഡിഎയുടെ നിരവധി എംഎല്‍എമാരുണ്ടാകും. ഇത് മനസ്സിലാക്കിയ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണിയിലെ നേതാക്കന്മാര്ക്ക് മനോനില തെറ്റിയിരിക്കുകയാണ്.
കാസര്‍കോട് നഗരത്തില്‍ ഭാരത പ്രധാനമന്ത്രിക്ക് സ്വാഗതമോതി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യിക്കാനുള്ള ബുദ്ധിശൂന്യതയുണ്ടായതും ഈ മനോവിഭ്രാന്തിയില്‍ നിന്നാണ്. പ്രധാനമന്ത്രിക്കെതിരെ നുണച്ചാക്കും പണച്ചാക്കും കൊണ്ടുള്ള കളി വേണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ നിയമസഭയില്‍ കയറ്റാതിരിക്കാന്‍ കഠിന പ്രയത്നങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്. ഇങ്ങനെ പ്രയത്നിക്കാന്‍ കേരള നിയമസഭ ഇരുമുന്നണികളുടേയും തറവാട്ട് സ്വത്തല്ലെന്നും സി.കെ.പത്മനാഭന് പറഞ്ഞു. ബിജെപി അംഗങ്ങള്‍ക്ക് നിയമസഭയില്‍ കയറാന്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ ഔദാര്യമാവശ്യമില്ല. ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. ആര് ജയിക്കും ആര് തോല്‍ക്കും എന്നതല്ല, കേരളത്തെ ആര് രക്ഷിക്കുമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. ഈ ചിന്ത എന്‍ഡിഎയെ വിജയത്തിലെത്തിക്കുമെന്ന് സി.കെ.പത്മനാഭന് കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി കാസര്‍കോടിന്റെ മണ്ണില്‍ തുടരുന്ന ഇടത്-വലത് മുന്നണികളുടെ വോട്ട് കച്ചവടത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് ഉദുമ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡണ്ടുമായ അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. വോട്ട് കച്ചവടം നടത്തി ബിജെപിയെ പരാജയപ്പെടുത്താമെന്ന മോഹത്തിന് ജനങ്ങള്‍ മറുപടി നല്‍കുക തന്നെ ചെയ്യും. അവസാന ബസ്സ് കയറാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് ഉദുമയിലെത്തിയത്. അക്രമണത്തെയും സ്വജന പക്ഷപാതത്തെയും എല്ലായ്പ്പോഴും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് ഇടത്-വലത് മുന്നണികള്‍ക്കുള്ളത്. യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാത്ത വിധം മാറി കഴിഞ്ഞിരിക്കുകയാണെന്നും ചടങ്ങില്‍ സംസാരിച്ച ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: