പനജി: അരക്കോടി രൂപയ്ക്ക് പതിനാറുകാരിയെ വാങ്ങി നിരന്തരം പീഡിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ അറ്റാന്സിയോ മൊന്സെറാറ്റെയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.മനോരോഗമുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്.
മൂന്നു ദിവസം മുന്‍പാണ് ഇയാള്‍ അറസ്റ്റിലായത്.ഇയാളെ ഇന്ന് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ ഹാജരാക്കും. പോലീസ് ഇയാളുടെ റിമാന്‍ഡ് നീട്ടാനും ആവശ്യപ്പെടും.
പതിനാറുകാരിയെ എംഎല്‍എയ്ക്ക് വിറ്റ റോസി ഫെറോസിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവും റോസിക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.
എംഎല്‍എയുടെ ഷോപ്പിംഗ് മാളില്‍ ജോലിക്ക് നിന്ന പെണ്‍കുട്ടിയെ അരക്കോടി രൂപയ്ക്ക് ഇയാള്‍ വാങ്ങുകയായിരുന്നു. നിരന്തരമുള്ള പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ഇക്കാര്യം പുറത്തു പറയുകയായിരുന്നു.
ഗോവയിലെ മുന്നഗരാസൂത്രണ, വിദ്യാഭ്യാസ മന്ത്രിയാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് മൊന്സെറാറ്റെ. സാന്താ ക്രൂസില്‍ നിന്നുള്ള എംഎല്‍എയാണ്.രണ്ടു കോടിയോളം രൂപയുടെ കള്ളപ്പണവുമായി മുന്‍പ് ഇയാളെ പിടികൂടിയിട്ടുണ്ട്. പോലീസ് സ്റ്റേഷന് ആക്രമിച്ചതടക്കം 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ജര്‍മ്മന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിന് ഇയാളുടെ മകന് രോഹിതിനെതിരെ 2009ല്‍ കേസ് എടുത്തിരുന്നു.
2006ല്‍ നഗരാസൂത്രണ മന്ത്രിയായിരിക്കെ വമ്പന്മാര്ക്ക് ഫഌറ്റും വ്യവസായ സ്ഥാപനങ്ങളും നിര്‍മ്മിക്കാന്‍ കൃഷി ഭൂമി വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഭൂമിയായി മാറ്റിക്കൊടുത്തതിന് കോടികള്‍ കോഴ വാങ്ങിയത് വലിയ വിവാദമായിരുന്നു. അധികാരം ഉപയോഗിച്ച് അന്ന് കേസ് ഒതുക്കുകയായിരുന്നു. 25 കോടി രൂപയാണ് വാങ്ങിയതെന്ന് അന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: